തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വിൽപന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ നടപടി ആരംഭിച്ച സാഹചര്യത്തിൽ, ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ ഉടനീളം നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നൽകി. കൂടാതെ, ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് നിർമ്മിച്ച റെസ്പിഫ്രഷ് ടി.ആർ.
(Respifresh TR, 60ml syrup, Batch. No.
R01GL2523) എന്ന ചുമ സിറപ്പ് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കൺട്രോളർ അറിയിച്ചതിനെ തുടർന്ന് ഇതിൻ്റെ വിതരണവും വിൽപനയും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അടിയന്തരമായി നിർത്തിവെപ്പിച്ചു. സംസ്ഥാനത്തെ അഞ്ച് വിതരണക്കാർക്കാണ് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുള്ളത്.
ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും, സർക്കാർ ആശുപത്രികൾ വഴി ഈ മരുന്ന് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് മരുന്ന് വിൽക്കുന്നവർക്കെതിരെയും, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]