തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ശൈത്യകാല വിമാന സർവീസുകളിൽ വരുത്തിയത് താൽക്കാലിക വെട്ടിക്കുറവ് മാത്രമാണെന്നും റദ്ദാക്കിയ പല സർവീസുകളും പുനഃസ്ഥാപിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയമസഭയിലെ തൻ്റെ ചേംബറിൽ നടന്ന ചർച്ചയിലാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധികൾ ഈ ഉറപ്പ് നൽകിയത്.
2025 ഒക്ടോബർ അവസാനം മുതൽ മാർച്ച് 26 വരെയുള്ള ശൈത്യകാല ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നുള്ള സർവീസുകളിൽ കാര്യമായ കുറവ് വരുത്തിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അധികൃതരുടെ മറുപടി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാത്രം ആഴ്ചയിൽ 42 സർവീസുകളാണ് വെട്ടിക്കുറച്ചത്.
കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ കുറച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക്, പ്രത്യേകിച്ച് സ്വകാര്യ ഉടമസ്ഥതയിലുള്ളവയിലേക്ക്, തിരിച്ചുവിടുന്നത് സംസ്ഥാനത്തിൻ്റെ പൊതുമേഖലാ അടിസ്ഥാന സൗകര്യങ്ങളോടുള്ള വിവേചനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഏറ്റവുമധികം യാത്രക്കാരുള്ള സമയത്ത് സർവീസുകൾ വെട്ടിക്കുറയ്ക്കുന്ന നടപടി ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഗൾഫ് മേഖലയിൽ മാത്രം 25 ലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ, സർവീസുകളിലെ കുറവ് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് റദ്ദാക്കിയ സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കണം. കേരളത്തിൽ വേരുകളുള്ള ഒരു ദേശീയ വിമാനക്കമ്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ്പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നതിന് പകരം, സംസ്ഥാന സർക്കാരുമായി ചർച്ച നടത്താൻ ഒരു സംവിധാനം വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ശൈത്യകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വർധിച്ച ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളിൽ മാറ്റം വരുത്തിയതെന്ന് എയർ ഇന്ത്യ അധികൃതർ വിശദീകരിച്ചു.
2026-ഓടെ കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സർവീസുകളുടേത് 245 ആയും ഉയർത്തും. ഇതോടെ നിലവിലെ കുറവ് പരിഹരിക്കപ്പെടുമെന്നും അവർ വ്യക്തമാക്കി.
ഫുജൈറ, മദീന, മാലി, സിംഗപ്പൂർ, ലണ്ടൻ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് കേരളത്തിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കും. ബെംഗളൂരു വഴിയോ സിംഗപ്പൂർ വഴിയോ ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.
ഓണം, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ ഉത്സവ സീസണുകളിൽ ഗൾഫ് മേഖലയിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തും. തിരുവനന്തപുരം-ഡൽഹി റൂട്ടിൽ ബിസിനസ് ക്ലാസ് സൗകര്യമുള്ള വിമാനം ഏർപ്പെടുത്തുന്നതും പരിഗണിക്കും.
തിരുവനന്തപുരം-ദുബായ് പോലുള്ള പ്രധാന റൂട്ടുകളിൽ വെട്ടിക്കുറച്ച സർവീസുകൾ ഈ സീസണിൽ തന്നെ പുനഃസ്ഥാപിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ എയർപോർട്ട് അതോറിറ്റിയുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവള അധികൃതരുമായി കൊച്ചിയിൽ നാളെ വിശദമായ ചർച്ച നടത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രശ്നങ്ങൾ മാനേജ്മെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു.
ചർച്ചയിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ, എം.ഡി അലോക് സിങ്, വൈസ് പ്രസിഡൻ്റ് അഭിഷേക് ഗാർഗ്, അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് പി.ജി.
പ്രഗീഷ് എന്നിവർ പങ്കെടുത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]