വാഷങ്ടൻ ∙ തീരുവ യുദ്ധത്തെ തുടർന്ന് ഇന്ത്യ – യുഎസ് ബന്ധം ഉലഞ്ഞതിനു പിന്നാലെ യുഎസ് – പാക്കിസ്ഥാൻ ബന്ധം കൂടുതൽ ദൃഢമാകുന്നതിൽ ആശങ്കയോടെ ഇന്ത്യ. മേയിൽ ഇന്ത്യയുമായുള്ള സംഘർഷത്തിനു ശേഷം നാലു മാസത്തിനിടെ മൂന്നു തവണയാണ് പാക്കിസ്ഥാൻ സേനാമേധാവി അസിം മുനീർ യുഎസ് സന്ദർശിച്ചത്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി
സെപ്റ്റംബർ അവസാനം ട്രംപിനെ സന്ദർശിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ജൂണിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിന് യുഎസിലെത്തിയ അസിം മുനീറിന് യുഎസ് പ്രസിഡന്റ്
സ്വകാര്യവിരുന്നും ഒരുക്കി. ആദ്യമായാണ് പാക്കിസ്ഥാന്റെ ഒരു സൈനിക മേധാവിയെ യുഎസ് വിരുന്നിന് ക്ഷണിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങൾ വഹിക്കാത്തൊരാളെ ഇത്തരത്തിൽ ക്ഷണിച്ചതും സ്വകാര്യവിരുന്നു നൽകിയതും അസാധാരണ നീക്കമായി വലയിരുത്തപ്പെട്ടിരുന്നു.
പിന്നാലെ പാക്ക് തീരത്തെ എണ്ണ പര്യവേക്ഷണമടക്കം വ്യാപാരക്കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. തുടർന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ മൈക്കിൾ എറിക് കുറില്ല ജൂലൈ 26 മുതൽ മൂന്നു ദിവസത്തെ സന്ദർശനത്തിന് പാക്കിസ്ഥാനിൽ എത്തിയിരുന്നു.
ഓഗസ്റ്റിൽ അസിം മുനീർ വീണ്ടും യുഎസ് സന്ദർശിച്ചു.
ഫ്ലോറിഡയിലെ ടാമ്പയിൽ ജനറൽ മൈക്കിൾ എറിക് കുറില്ലയുടെ വിടവാങ്ങൽ ചടങ്ങിൽ പങ്കെടുക്കാൻ യുഎസ് സന്ദർശിക്കുന്നുവെന്നായിരുന്നു ഔദ്യോഗികഭാഷ്യം. എന്നാൽ യുഎസ് സംയുക്ത സേനാമേധാവി ജനറൽ ഡാൻ കെയ്ൻ ഉൾപ്പെടെയുള്ള സൈനിക നേതൃത്വവുമായും ഉന്നത ഉദ്യോഗസ്ഥരുമായും അസിം മുനീർ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
പിന്നാലെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സായുധസംഘമായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ (ബിഎൽഎ) വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചു.
തുടർന്ന് സെപ്റ്റംബർ 26ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സേനാമേധാവി അസിം മുനീറും യുഎസ് സന്ദർശിച്ചു. ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിച്ച ആദ്യ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷരീഫ്.
യുഎസ് പ്രസിഡന്റിന് അത്യപൂർവ ധാതുക്കൾ സമ്മാനിക്കുന്ന ചിത്രങ്ങൾ പിന്നാലെ പുറത്തുവന്നിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ പങ്കെടുത്ത കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.
പാക്കിസ്ഥാനിലെ കൃഷി, ഐടി, ഖനി, ധാതുമേഖല, ഊർജം എന്നിവിടങ്ങളിൽ നിക്ഷേപം നടത്താൻ യുഎസ് കമ്പനികളെ ക്ഷണിച്ചതായി പാക്ക് പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാന്റെ അപൂർവ ധാതുക്കളിൽ യുഎസിനു താൽപര്യമുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ഫ്രോണ്ടിയർ വർക്സ് ഓർഗനൈസേഷൻ യുഎസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
പാക്കിസ്ഥാന്റെ ഊർജ, ഖനന, കാർഷിക മേഖലകളിലെ യുഎസ് നിക്ഷേപത്തിന് പകരമായി, പാകിസ്ഥാന് കുറഞ്ഞ തീരുവ ട്രംപ് ഉറപ്പുനൽകി. പാക്കിസ്ഥാനിൽ നിന്നുള്ള വസ്ത്രം, കൃഷി ഉൽപ്പന്നങ്ങൾ, ഐടി സേവനങ്ങൾ തുടങ്ങിയവയ്ക്ക് കുറവ് തീരുവയാണ് യുഎസ് ഈടാക്കുന്നത്.
സമാധാനദൂതനായി ട്രംപിനെ അടുത്തിടെ വിശേഷിപ്പിച്ച ഷെഹ്ബാസ് ഷരീഫ്, സംഘർഷം അവസാനിപ്പിക്കുന്നതിന് സഹായിച്ചതിന് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ട്രംപ് സമാധാന നൊബേൽ അർഹിക്കുന്നുവെന്ന് അസിം മുനീറും പറഞ്ഞു. ട്രംപുമായി കൂടുതൽ അടുക്കുന്ന പാക്കിസ്ഥാൻ വാണിജ്യം, നയതന്ത്രം തുടങ്ങി വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.
ഇന്ത്യയെ ലക്ഷ്യംവച്ചാണ് സൗദി അറേബ്യയുമായി കഴിഞ്ഞ മാസം പാക്കിസ്ഥാൻ പ്രതിരോധ കരാർ ഒപ്പിട്ടത്. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും എന്നതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട
വ്യവസ്ഥ. ഇത്തരം നടപടികളിലൂടെ ഇന്ത്യയ്ക്കെതിരെ ശാക്തികചേരി രൂപപ്പെടുത്താനുമുള്ള നീക്കമാണ് പാക്കിസ്ഥാൻ നടത്തുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]