മഥുര: വിവാഹ വാഗ്ദാനം നൽകി യൂറോപ്യൻ യുവതിയെ പീഡിപ്പിക്കുകയും ഒരു ലക്ഷം യൂറോ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവ്. മഥുരയിലെ പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി.
കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് യുവാവിൻ്റെ അമ്മയ്ക്ക് അഞ്ച് വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഇരുവർക്കും യഥാക്രമം 7.90 ലക്ഷം, 5.90 ലക്ഷം രൂപ പിഴയും ചുമത്തി.
അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് സുശീൽ കുമാറാണ് വിധി പ്രസ്താവിച്ചതെന്ന് അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് ഗവൺമെൻ്റ് കൗൺസിൽ സുഭാഷ് ചതുർവേദി അറിയിച്ചു. ഗോവിന്ദ് നഗർ സ്വദേശിയായ ഹരേന്ദ്ര കുമാർ, ഇയാളുടെ മാതാപിതാക്കളായ വിക്രം സിംഗ്, ലീലാ ദേവി, ഭാര്യ മംമ്ത രാഘവ്, സുഹൃത്ത് സരബ്ജിത് മംഗു സിംഗ് എന്നിവർ ചേർന്ന് വഞ്ചിച്ചുവെന്ന് കാണിച്ച് 2018-ലാണ് യുവതി മഥുര എസ്എസ്പിക്ക് പരാതി നൽകിയത്.
വിചാരണയ്ക്കിടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിക്രം സിംഗും മംമ്ത രാഘവും കോടതിയിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് ഹരേന്ദ്ര കുമാറിനും അമ്മയ്ക്കുമെതിരായ കേസിൻ്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റിയത്.
സെപ്റ്റംബർ 22-ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, തിങ്കളാഴ്ച ശിക്ഷ വിധിക്കുകയായിരുന്നു. ലീലാ ദേവിക്ക് നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കിയ കോടതി, അവരോട് ഉടൻ കീഴടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.
പരാതിപ്രകാരം, 2009-ൽ ഹോളണ്ടിൽ നിന്ന് ആത്മീയ കാര്യങ്ങൾക്കായി വളർത്തു സഹോദരനൊപ്പം മഥുരയിലെത്തിയതാണ് യുവതി. ഇവിടെ വെച്ചാണ് ഹരേന്ദ്ര കുമാറുമായി പരിചയത്തിലാകുന്നത്.
താൻ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി. തുടർന്ന് വീട്ടിൽ വെച്ച് വ്യാജ വിവാഹച്ചടങ്ങ് നടത്തി യുവതിയെ കബളിപ്പിക്കുകയും എടിഎം ഇടപാടുകളിലൂടെയും വ്യാജ നിക്ഷേപ രേഖകൾ കാണിച്ചും ഏകദേശം ഒരു ലക്ഷം യൂറോ കൈക്കലാക്കുകയുമായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹരേന്ദ്ര വിവാഹിതനാണെന്നും തട്ടിപ്പിന് കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നുവെന്നും വ്യക്തമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

