റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% തീരുവ ചുമത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം പരിഗണിക്കാതെ യൂറോപ്യൻ യൂണിയൻ (ഇയു). ഇന്ത്യയും ചൈനയും ഇയുവിന്റെ വ്യാപാര പങ്കാളികളാണെന്നും അതു തുടരുമെന്നും യൂറോപ്യൻ യൂണിയൻ വക്താവ് ഒലോഫ് ഗിൽ പ്രതികരിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാക്കാനുള്ള ചർച്ചകൾ തുടരുമ്പോഴാണ് ട്രംപിന്റെ ആവശ്യം.
ഇതേ ആവശ്യം ട്രംപ് ജി7 രാഷ്ട്രങ്ങളോടും ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. ട്രംപിന്റെ നീക്കം പാളിയത് ഇന്ത്യയ്ക്ക് വൻ നേട്ടവുമായി.
മോദി നല്ല ചങ്ങാതിയാണെന്നും ഇന്ത്യയുമായി വ്യാപാരക്കരാർ വൈകാതെ സാധ്യമായേക്കുമെന്നും ഒരു വശത്ത് പറഞ്ഞ ട്രംപ്, മറുവശത്ത് ഇന്ത്യയ്ക്കെതിരെ തീരുവയുദ്ധം കടുപ്പിക്കുന്നത് പ്രതിസന്ധിയാകുന്നുണ്ട്. ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ച തന്റെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയെന്ന് ഇതിനിടെ ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് സമ്മതിച്ചു.
‘‘ഇന്ത്യ റഷ്യൻ എണ്ണയുടെ വലിയ കസ്റ്റമറാണ്.
അതുകൊണ്ടാണ് ഞാൻ തീരുവ പ്രഖ്യാപിച്ചത്. അതത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല.
പക്ഷേ, ഞാനത് ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം ഇപ്പോൾ മോശമാണ്.
ഞാനത് ചെയ്തുപോയി. ഒന്നാലോചിക്കൂ, ഇത് (റഷ്യ-യുക്രെയ്ൻ യുദ്ധം) യൂറോപ്പിന്റെ പ്രശ്നമാണ്.
യുഎസിനേക്കാൾ പ്രശ്നം യൂറോപ്പിനാണ്’’ – ട്രംപ് പറഞ്ഞു. പുട്ടിനെ യുദ്ധത്തിന് എണ്ണ വൻതോതിൽ വാങ്ങി ഫണ്ട് ചെയ്യുന്നത് ഇന്ത്യയാണെന്നാണ് യുഎസ് നിരന്തരം ആരോപിക്കുന്നത്.
റഷ്യൻ എണ്ണ ഇറക്കുമതി കൂട്ടി ഇന്ത്യ
ട്രംപും അദ്ദേഹത്തിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും ഉൾപ്പെടെയുള്ളവർ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം തൊടുക്കുമ്പോഴും റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടുകയാണ് ഇന്ത്യ.
ഓഗസ്റ്റിലും 310 കോടി ഡോളറിന്റെ റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നടത്തി. ഇറക്കുമതിയിൽ ചൈനയുടെ തൊട്ടടുത്ത് എത്താനും കഴിഞ്ഞു.
റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈന കഴിഞ്ഞമാസം ചെലവിട്ടത് 330 കോടി ഡോളർ.
ഓഗസ്റ്റിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ജൂലൈയിലെ 290 കോടി ഡോളറിനെ അപേക്ഷിച്ച് കൂടിയെന്നതും ശ്രദ്ധേയമാണ്. ചൈനയുടെ ഇറക്കുമതി 440 കോടി ഡോളറിൽ നിന്ന് കുറയുകയായിരുന്നു.
സൗദി അറേബ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ കിട്ടിത്തുടങ്ങിയതാണ് ചൈന റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ കാരണം.
ക്രൂഡ് ഓയിലിന് പുറമേ കൽക്കരി ഉൾപ്പെടെയുള്ള മറ്റ് ഊർജ ഉൽപന്നങ്ങളും കൂടി പരിഗണിച്ചാൽ ഓഗസ്റ്റിൽ ചൈനയുടെ മൊത്തം ഇറക്കുമതി റഷ്യയിൽ നിന്ന് 609 കോടി ഡോളറിന്റേതാണ്. ഇന്ത്യയുടേത് 385 കോടി ഡോളറും.
തുർക്കിയാണ് റഷ്യയുടെ പ്രകൃതിവാതകം ഏറ്റവുമധികം വാങ്ങുന്നത്. കണക്കുകൾ ഇങ്ങനെയാണെങ്കിലും, ഇന്ത്യയ്ക്കെതിരെ മാത്രമാണ് ട്രംപ് നടപടിയെടുത്തിട്ടുള്ളത്.
ഇന്ത്യ-ഇയു ഡീൽ ഡിസംബറോടെ
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഡിസംബറോടെ യാഥാർഥ്യമായേക്കുമെന്ന് യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മിഷണർ മാർകോസ് സെഫ്കോവിച്ച് ഇതിനിടെ പ്രതികരിച്ചു.
ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഡിസംബർ അവസാനത്തോടെ കരാർ യാഥാർഥ്യമാക്കാനാണ് ശ്രമം.
‘തകർപ്പൻ’ കരാറായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ഇരുകൂട്ടർക്കും പ്രയോജനപ്പെടുന്ന സന്തുലിതമായ സ്വതന്ത്ര വ്യാപാരക്കരാറിനായാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]