ഹരിപ്പാട് ∙ രാത്രി വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് രക്തം വാർന്നു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നു മാതാപിതാക്കൾ. തിരുവോണ ദിവസം രാത്രിയാണ് കരുവാറ്റ പുലരിയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും ഉഷാകുമാരിയുടെയും മകൻ രാജീവിനെ(48) കഴുത്തിനു മുറിവേറ്റ നിലയിൽ കണ്ടത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. രാജീവ് ആത്മഹത്യ ചെയ്യേണ്ട തരത്തിലുള്ള കാരണങ്ങളൊന്നുമില്ലെന്നു വീട്ടുകാർ പറഞ്ഞു.
വീടിനു മുന്നിലെ തെരുവു വിളക്ക് അന്ന് കത്താതിരുന്നത് സംശയം ഉണ്ടാക്കുന്നുണ്ട്. വീടിനു സമീപമുള്ള കരുവാറ്റ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധ ശല്യം ഉണ്ടായിരുന്നതായി വീട്ടുകാർ ആരോപിച്ചു.
കൊലപാതകം ആണെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും മാതാപിതാക്കൾ സിഐക്ക് നൽകിയ മൊഴിയിൽ ആവശ്യപ്പെട്ടു. രാത്രി ഭക്ഷണം കഴിച്ചശേഷം ഗേറ്റ് പൂട്ടാൻ പുറത്തിറങ്ങിയ രാജീവ് പിന്നീട് വരാന്തയിൽ കസേരയിൽ ഇരിക്കുന്നതു വീട്ടുകാർ കണ്ടിരുന്നു.
കുറച്ചു സമയം കഴിഞ്ഞ് ശബ്ദം കേട്ടു വന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച്, കമഴ്ന്നു കിടക്കുകയായിരുന്നു.
വീട്ടുകാർ ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജീവ് ഇരുന്ന കസേരയ്ക്ക് സമീപം ബ്ലേഡുകൾ ഉണ്ടായിരുന്നു.അതിൽ രക്തം പുരണ്ടതായി കണ്ടില്ല. കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണു മരണ കാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം എന്നു പൊലീസ് പറഞ്ഞു.
കഴുത്തിലെ മുറിവു കൂടാതെ രണ്ടു കൈകളിലെ വിരലുകൾക്കും മുറിവേറ്റിട്ടുണ്ട്.
മറ്റു പാടുകൾ ശരീരത്തിൽ കണ്ടില്ലെന്നും ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ ഇല്ലെന്നുമാണു പ്രാഥമിക നിഗമനം എന്നു പൊലീസ് പറഞ്ഞു. സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
രാജീവ് സ്വയം ചെയ്തതാണെങ്കിൽ മുറിക്കാൻ ഉപയോഗിച്ച രക്തം പുരണ്ട
ബ്ലേഡുകൾ എന്തുകൊണ്ടു കണ്ടെത്താൻ കഴിഞ്ഞില്ല, പൊലീസ് വീടിന്റെ പരിസരം മുഴുവൻ പരിശോധിച്ചിട്ടും കഴുത്തിൽ മുറിവുണ്ടാക്കിയ ഒരായുധവും കണ്ടെത്തിയിട്ടില്ല,ബ്ലേഡുകൾ കൊണ്ട് ഇത്രയും ആഴത്തിൽ സ്വയം മുറിവ് ഉണ്ടാക്കാൻ കഴിയുമോ തുടങ്ങിയ സംശയങ്ങളാണ് വീട്ടുകാർ ഉന്നയിക്കുന്നത്. സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഹരിപ്പാട് സിഐ മുഹമ്മദ് ഷാഫി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]