കോഴിക്കോട് ∙ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് 2025ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താൽക്കാലിക ജീവനക്കാർക്ക് പരമാവധി 3,500 രൂപയും അനുവദിക്കും. ഉത്സവബത്ത നൽകാൻ മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് കൂടി ആനുകൂല്യം ലഭ്യമാക്കും.
ക്ഷേത്ര ജീവനക്കാർക്ക് മലബാർ ദേവസ്വം മാനേജ്മെന്റ് ഫണ്ടിൽനിന്ന് അനുവദിക്കാൻ ബാക്കിയുള്ള ശമ്പളം പരമാവധി കൊടുത്തുതീർക്കാൻ ഗ്രാന്റ്-ഇൻ-എയ്ഡിൽ രണ്ടാം ഗഡുവായി 5,22,93,600 രൂപ സർക്കാർ അനുവദിച്ചിരുന്നു.
ശമ്പള കുടിശ്ശികയ്ക്ക് പുറമേ ഉത്സവബത്ത അനുവദിക്കാൻ ദേവസ്വം ബോർഡിന്റെ പ്രത്യേക യോഗം ചേർന്ന് തനത് ഫണ്ടിൽനിന്ന് അഞ്ചു കോടി രൂപ കൂടി അനുവദിക്കുകയായിരുന്നു.
മലബാർ ദേവസ്വം ബോർഡ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഡിഎ സർക്കാർ ജീവനക്കാരുടേതിന് സമാനമായി 15 ശതമാനത്തിൽനിന്ന് 18 ശതമാനം ആയി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സൂപ്പർ ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാർക്കുളള ഡിഎയും ഇതേ നിരക്കിൽ വർധിപ്പിച്ചു.
ഒന്ന് മുതൽ നാല് വരെ ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ഡിഎ 19 ശതമാനത്തിൽനിന്ന് 23 ആയും ഉയർത്തി. മലബാർ ദേവസ്വം ബോർഡിൽനിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാർക്കും എക്സിക്യൂട്ടീവ് ഓഫിസർമാർക്കുമുള്ള ഉത്സവബത്ത 1,500ൽനിന്ന് 1,750 രൂപയായും വർധിപ്പിച്ചിട്ടുണ്ട്.
ഏകദേശം 7000 ക്ഷേത്ര ജീവനക്കാർക്ക് ഉത്സവബത്ത ആനുകൂല്യം ലഭിക്കുമെന്ന് ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു അറിയിച്ചു.
പ്രത്യേക യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.ജനാർദനൻ, പി.കെ.മധുസൂദനൻ, മെമ്പർമാരായ എ.രാമസ്വാമി, ടി.എൻ.കെ. ശശീന്ദ്രൻ, കെ.സുധാകുമാരി, പ്രജീഷ് തിരുത്തിയിൽ, കെ.രാമചന്ദ്രൻ, കെ.എൻ.ഉദയൻ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]