
അമ്പലപ്പുഴ: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തിയ വള്ളം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടികൂടി. തോട്ടപ്പള്ളി തീരത്തുനിന്നും 15 കിലോമീറ്ററോളം ഉൾക്കടലില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളെയാണ് വിവരമറിഞ്ഞെത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടികൂടി കണവനിറച്ച വള്ളവുമായി തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തിച്ചത്.
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യങ്ങളെ ആകര്‍ഷിച്ച് കൂട്ടത്തോടെ പിടികൂടുന്നത് നിരോധിച്ചിരുന്നു. വള്ളത്തിന്റെ ചുറ്റിലും തീവ്രതയേറിയ പ്രത്യേകതരം നിറത്തിലുള്ള ലൈറ്റുകള്‍ കടലില്‍ രണ്ട് മീറ്ററോളം താഴ്ചയില്‍ ഇടും.
ലൈറ്റ് ആകര്‍ഷിച്ച് കണവപോലുള്ള മീനുകള്‍ വള്ളത്തിന് ചുറ്റും എത്തും. ഇതിനെ കൂട്ടത്തോട് പിടികൂടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ വെളിച്ചത്തില്‍ മറ്റ് മീനുകള്‍ തീരംവിട്ട് പോകുകയും ചെയ്യും.
ഇങ്ങനെ മത്സ്യ സമ്പത്ത് കുറയാനിടയാക്കുന്നതിനാല് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വെറും കൈയ്യോടെയാണ് തീരത്തെത്തുന്നത്. ലൈറ്റിട്ട് മീന്‍ പിടിച്ച വള്ളങ്ങളില്‍ പലര്‍ക്കും ഒരു ലക്ഷം രൂപയുടെവരെ കണവ ലഭിച്ചിരുന്നു.
ഒരു കിലൊ കണവക്ക് 650 രൂപയാണ് തോട്ടപ്പള്ളി ഹാര്‍ബറിലെ വില. കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്ന മത്സ്യബന്ധനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ചതാണ്.
പന്ത്രണ്ട് വാട്സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 3200 വാട്ട് ലൈറ്റ് ഉപയോഗിച്ചാണ് അനധികൃത മീന്‍പിടുത്തം നടത്തുന്നത്.
ഇത്തരം ലൈറ്റുകള്‍ക്ക് 60000 രൂപയോളം വിലവരും. അനധികൃത മത്സ്യബന്ധനം നടത്തുന്ന വിവരം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ മത്സ്യത്തൊഴിലാളികള്‍ അറിയിച്ചെങ്കിലും വേണ്ട
നടപടികള്‍ സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ സംഘടിച്ച് കണവ പിടിച്ചവരെ പിടികൂടി വള്ളവുമായി തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തിച്ചത്.
പ്രാദേശിക തലത്തിലെ ചില വ്യക്തികൾ അവരുടെ ബിനാമിയുടെ പേരിൽ വള്ളങ്ങൾക്ക് തോട്ടപ്പള്ളി എ ഡി ഓഫീസില്‍ നിന്നും കേരള രജിസ്ട്രേഷൻ തരപ്പെടുത്തി എടുക്കും. തുടര്‍ന്ന് ഇതരസംസ്ഥാനത്തെ തൊഴിലാളികളെ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ ജോലി ചെയ്ത് വരുന്ന തൊഴിലാളികളുടെ വിശദ വിവരങ്ങൾ പോലും ശേഖരിക്കാറില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരത്തില്‍ മത്സ്യബന്ധനം നടക്കുന്നതെന്ന ആരോപണവും ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]