
റാന്നി ∙ മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡിലെ സ്റ്റോറുംപടി പാലം തകർന്നു വീഴുന്ന കാലം വിദൂരമല്ല. തൂണുകൾ തകർന്നു തകർച്ച നേടുന്ന പാലമാണിത്.
മാടത്തരുവി തോടിനു കുറുകെ പതിറ്റാണ്ടുകൾക്കു മുൻപ് പഴവങ്ങാടി പഞ്ചായത്ത് നിർമിച്ച പാലമാണിത്. ഒരു വാഹനത്തിനു കടന്നു പോകാനുള്ള വീതിയേ പാലത്തിനുള്ളൂ.
തോട്ടിൽ 2 തൂണുകളും ഇരുകരകളിലും ഓരോ അബട്മെന്റുകളുമാണ് പാലത്തിന്. തൂണുകൾ കോൺക്രീറ്റിലും അബട്മെന്റുകൾ കരിങ്കല്ലിലും നിർമിച്ചതാണ്. കോൺക്രീറ്റ് തകർന്ന് തൂണുകളുടെ കമ്പികൾ തെളിഞ്ഞു നിൽക്കുകയാണ്.
അടിത്തറയ്ക്കുമുണ്ട് വിള്ളൽ.
അബട്ട്മെന്റുകളുടെയും അടിത്തറയും കരിങ്കല്ല് കെട്ടും തകർന്നിരിക്കുന്നു. ഈ ദുരവസ്ഥ നേരിടുമ്പോഴാണ് സമീപത്തെ പാറമടയിൽ നിന്ന് കരിങ്കല്ല് കയറ്റിയ ലോറികൾ പാലത്തിലൂടെ ഓടുന്നത്.
വൈകുന്ന വികസനം
മന്ദമരുതി–അത്തിക്കയം റോഡ് വികസന പദ്ധതിയിൽ പാലം പൊളിച്ചു പണിയാൻ തുക നീക്കിവച്ചിട്ടുണ്ട്.
എന്നാൽ റോഡ് നവീകരണത്തിനൊപ്പം പാലത്തിന്റെ പുനരുദ്ധാരണവും വൈകുകയാണ്. ശബരിമല അനുബന്ധ റോഡ് പദ്ധതിയിൽ 12.54 കോടി രൂപയാണ് വികസനത്തിന് അനുവദിച്ചത്. 2 വർഷം മുൻപ് പണി തുടങ്ങിയിരുന്നു.
കലുങ്കുകൾ, ഓട, സംരക്ഷണഭിത്തി എന്നിവ നിർമിച്ചിരുന്നു. കക്കുടുമൺ–സ്റ്റോറുംപടി വരെയും കക്കുടുമൺ–പേമരുതി വരെയും ബിഎം ടാറിങ്ങും നടത്തി.
പേമരുതി–അത്തിക്കയം വരെയും സ്റ്റോറുംപടി–മന്ദമരുതി വരെയും തകർന്നു കിടക്കുകയാണ്.
രേഖകളില്ല
മന്ദമരുതി–കക്കുടുമൺ റോഡ് മുൻപ് നാറാണംമൂഴി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളുടെ അധീനതയിലായിരുന്നു. പിന്നീട് പിഡബ്ല്യുഡി ഏറ്റെടുത്തെങ്കിലും പഴവങ്ങാടി പഞ്ചായത്ത് പ്രമേയം പാസാക്കി നൽകാത്തതു മൂലം സ്റ്റോറുംപടി–മന്ദമരുതി ഭാഗം പിഡബ്ല്യുഡിയുടെ രേഖകളിലില്ലായിരുന്നു.
ഇതുമൂലം 15 വർഷത്തിലധികമായി അറ്റകുറ്റപ്പണി പോലും ഇവിടെ നടന്നിരുന്നില്ല. പഞ്ചായത്തും തുടർ നടപടി സ്വീകരിച്ചില്ല.
ഇപ്പോഴാണ് രേഖകളിൽ ഉൾപ്പെടുത്തിയതും ശബരിമല അനുബന്ധ പാതയായതും. വർഷങ്ങളായി നശിച്ചു കിടക്കുന്ന റോഡിലൂടെയാണ് അമിത ഭാരം കയറ്റിയ ടിപ്പറുകളും ഓടുന്നത്. ഇതുമൂലം റോഡ് പൂർണമായി ചെളിക്കുഴിയായിരിക്കുന്നു.
നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ടിപ്പറുകൾ കടന്നു പോകുമ്പോൾ ചെളി വെള്ളം ദേഹത്തു വീഴാതെ വീടുകളിലെത്തിയാൽ ഭാഗ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]