
ദില്ലി : അഹമ്മദാബാദിലെ എ.ഐ 171 വിമാനാപടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ വിമാന നിർമ്മാതാക്കളായ ബോയിങ് കമ്പനിക്കെതിരെ അമേരിക്കൻ ഫെഡറൽ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്. അമേരിക്ക ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ബീസ്ലി അലൻ വഴി 65 കുടുംബങ്ങളാണ് അമേരിക്കയിലെ കോടതിയിൽ പ്രതിനിധീകരിക്കുന്നത് യുഎസ് അറ്റോർണി മൈക്ക് ആൻഡ്രൂസാണ്.
അദ്ദേഹം ഇന്ത്യയിലെത്തി വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ചു. ദുരന്തത്തിന്റെ ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം വൈകുന്നതിൽ അദ്ദേഹം രോക്ഷം പ്രകടിപ്പിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ ഉണ്ടായിരുന്നുവെങ്കിൽ ഈ രീതിയിൽ നിയമ ലംഘനമുണ്ടാകുമായിരുന്നില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്.
രത്തൻ ടാറ്റയുടെ കാലത്താണ് എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. ഇരകളായവരിൽ ചിലരുടെ കുടുംബങ്ങളുടെ സ്ഥിതി വളരെ വേദനാജനകമാണ്.
രത്തൻ ടാറ്റ ഇവിടെയുണ്ടായിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കുമായിരുന്നു. ടാറ്റാ ഗ്രൂപ്പിന്റ മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ കാരുണ്യവും തൊഴിലാളികളോടുള്ള കരുതലും യു.എസ്സിൽ പോലും അറിയപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അപകടത്തിൽ മരിച്ച ഒരു വ്യക്തിയുടെ കിടപ്പ് രോഗിയായ അമ്മയ്ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത വിഷയം അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മകൻ്റെ വരുമാനം കൊണ്ടാണ് അമ്മയുടെ ചികിത്സ നടന്നിരുന്നത്.
എന്നാൽ ഇപ്പോൾ അവർക്ക് മറ്റാരുമില്ല’. ചികിത്സക്ക് പോലും സാമ്പത്തികമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തത്തിൽ മരിച്ച 260 പേരിൽ 65-ൽ അധികം കുടുംബങ്ങൾക്ക് വേണ്ടി മൈക്ക് ആൻഡ്രൂസാണ് ഹാജരാകുന്നത്.
വിമാനത്തിൻ്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും പരിശോധിച്ച ശേഷം ബോയിംങ് കമ്പനിയുടെ ഭാഗത്താണ് വീഴ്ചയെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആൻഡ്രൂസ് അറിയിച്ചു. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെങ്കിൽ യു.എസിൽ കേസെടുക്കാനാകും.
എയർ ഇന്ത്യയുടെ ഭാഗത്താണ് പിഴവെങ്കിൽ മോൺട്രിയൽ കൺവെൻഷൻ പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ 147 യാത്രക്കാരുടെയും 19 ജീവനക്കാരുടെയും കുടുംബങ്ങൾക്ക് എയർ ഇന്ത്യ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.
ജൂൺ 12-നാണ് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം തകർന്നു വീണത്. 229 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 241 പേർ അപകടത്തിൽ മരിച്ചു.
ഇതിന് പുറമെ നാട്ടുകാരായ 19 പേരും മരിച്ചു. ടേക്ക് ഓഫ് ചെയ്ത് 90 സെക്കൻഡിനുള്ളിൽ വിമാനത്തിൻ്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനം നിലച്ചതായിരുന്നു അപകടത്തിന് കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]