
പണംതിരിമറി തടയൽ (പിഎംഎൽഎ) നിയമപ്രകാരം നടത്തിയ വ്യാപക റെയ്ഡിനു പിന്നാലെ അനിൽ അംബാനിക്കുമേൽ അന്വേഷണത്തിന്റെ കുരുക്കുമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊത്തം 17,000 കോടി രൂപ മതിക്കുന്ന വായ്പാത്തട്ടിപ്പ് ആരോപണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി അനിൽ അംബാനിക്ക് ഇ.ഡി സമൻസ് അയച്ചു.
ഓഗസ്റ്റ് 5ന് ഹാജരാകാനാണ് നിർദേശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ഇ.ഡി 35 സ്ഥലങ്ങളിലായി അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. 25 പേരെ ചോദ്യവും ചെയ്തു.
അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 10,000 കോടി രൂപയുടെ വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി ഇ.ഡിക്കടക്കം റിപ്പോർട്ട് നൽകിയെന്നാണ് സൂചനകൾ. ഇതു പ്രകാരമാണ് ഇ.ഡിയുടെ അന്വേഷണം.
അതേസമയം, ആരോപണങ്ങൾ റിലയൻസ് ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്.
വായ്പാത്തുക 6,500 കോടി രൂപ മാത്രമാണെന്നിരിക്കെ 10,000 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് എങ്ങനെ ആരോപിക്കാനാകുമെന്നും കമ്പനി അധികൃതർ ചോദിക്കുന്നു. 2016-17 മുതൽ 2020-21 വരെയുള്ള കാലയളവിൽ സിഎൽഇ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേന റിലയൻസ് ഗ്രൂപ്പ് പണംതിരിമറി നടത്തിയെന്നാണ് സെബിയുടെ പ്രധാന ആരോപണം.
സിഎൽഇ റിലയൻസുമായി ബന്ധമുള്ള കമ്പനിയായിട്ടും ഇക്കാര്യം റിലയൻസ് ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടില്ലെന്നും സെബി ആരോപിക്കുന്നു.
റിലയൻസ് ഗ്രൂപ്പിന് കീഴിലെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ ഓഹരികൾ ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത വിൽപനസമ്മർദമാണ് നേരിടുന്നത്. ഇന്നും നഷ്ടത്തോടെയാണ് ഓഹരികളുടെ തുടക്കം.
വിവാദങ്ങളും ആരോപണങ്ങളും ഇരു കമ്പനികളുടെയും പ്രവർത്തനത്തെ ബാധിക്കില്ലെന്ന് അവ വ്യക്തമാക്കിയിരുന്നെങ്കിലും ഓഹരികൾ സമ്മർദത്തിലായിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/SK Chakrabortyൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]