
കൊച്ചി: കൊല്ലത്ത് ഷോക്കടിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവം ദൗർഭാഗ്യകരമാണ്.
അനാസ്ഥയുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണം. ഇതിൽ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണത്തിൽ സംസ്ഥാന സർക്കാരിനെ ബിജെപി- കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണമെന്നും സംഭവത്തിൽ ഉത്തരം പറയേണ്ടത് ഡിഇഒയാണെന്നും സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞു.
ജെഎസ്കെ സിനിമ കാണാൻ ഇടപ്പള്ളിയിലെ സിനിമാ തിയേറ്ററിൽ എത്തിയ അദ്ദേഹം സിനിമ കണ്ട് ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് വിഷയത്തിലെ തൻ്റെ നിലപാട് വ്യക്തമാക്കിയത്. അതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥി 13കാരനായ മിഥുൻ ഷോക്കടിച്ച് മരിച്ച സാഹചര്യത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ഇബി ലൈൻ കമ്പിയിൽ നിന്ന് ഷോക്കടിച്ചാണ് മിഥുൻ മരിച്ചത്.
സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്മ്മിച്ചിരുന്നു. ക്ലാസ് മുറിയിൽ നിന്ന് ഡെസ്ക് എടുത്ത്, ഇതിൽ ചവിട്ടി ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് എടുക്കാനായി കയറിയതായിരുന്നു കുട്ടി.
കാൽ തെന്നി വീഴാൻ പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ സ്പർശിച്ചതോടെ ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]