
ബ്രിട്ടിഷ് യുദ്ധവിമാനം പറക്കും മുൻപ് അടയ്ക്കണം ‘പാർക്കിങ് ഫീസ്’; പ്രതിദിനം 10,000 മുതൽ 20,000 രൂപ വരെ
തിരുവനന്തപുരം∙ മൂന്നാഴ്ചയിലേറെയായി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം തകരാർ പരിഹരിച്ച് തിരികെ പറക്കുമ്പോൾ ബ്രിട്ടനിലേക്ക് ഇന്ത്യയുടെ ഒരു ബിൽ എത്തും.വിമാനത്താവളത്തിൽ യുദ്ധവിമാനം നിർത്തിയിട്ടതിന്റെ പാർക്കിങ് ഫീസ്, വിമാനമിറക്കിയതിന്റെ ലാൻഡിങ് ചാർജ് എന്നിവ ചേർത്തുള്ള തുക വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്ക് ബ്രിട്ടിഷ് അധികൃതർ നൽകേണ്ടി വരും. വിമാനത്തിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് പാർക്കിങ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോൾ പ്രതിദിന ഫീസ് 10,000 – 20,000 രൂപ വരെയാകാം. വിമാനം കഴിഞ്ഞ 24 ദിവസമായി വിമാനത്താവളത്തിലുണ്ട്. ചുരുങ്ങിയ നിരക്കായ 10,000 രൂപ കണക്കാക്കിയാൽ ഇതുവരെയുള്ള പാർക്കിങ് ഫീസ് 2.4 ലക്ഷമായി. വിമാനം ലാൻഡ് ചെയ്യാൻ 1 – 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാർക്കു നൽകേണ്ടത്. യുദ്ധവിമാനത്തിനു പുറമേ, കഴിഞ്ഞ ദിവസം വിദഗ്ധ എൻജിനീയർമാരുമായി ബ്രിട്ടനിൽ നിന്നെത്തിയ എയർബസ് എ 400 എം അറ്റ്ലസ് വിമാനത്തിനും ലാൻഡിങ് ചാർജ് നൽകേണ്ടി വരും.
തകരാർ പരിഹരിച്ചു യുദ്ധവിമാനം തിരികെ പോകുമ്പോഴാണ് പാർക്കിങ്, ലാൻഡിങ് നിരക്കുകൾ അന്തിമമായി നിശ്ചയിക്കുകയെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. അതേസമയം, വിമാനം ബ്രിട്ടിഷ് സേനയുടേതായതിനാൽ നിരക്ക് സംബന്ധിച്ച് ഇന്ത്യയും യുകെയും തമ്മിൽ ഒൗദ്യോഗികതലത്തിൽ ചർച്ച നടത്താനും സാധ്യതയുണ്ട്. യുകെയുമായുള്ള ഊഷ്മള ബന്ധം കണക്കിലെടുത്ത് തുകയിൽ ഇളവു നൽകുന്നതിനു കേന്ദ്ര സർക്കാർ നിർദേശം നൽകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തകരാർ മാറ്റാൻ ശ്രമം തുടരുന്നു
ബ്രിട്ടനിൽനിന്നെത്തിയ 14 അംഗ വിദഗ്ധ എൻജിനീയർമാരുടെ സംഘം യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. വിമാനത്തിന്റെ നിർമാതാക്കളായ യുഎസിലെ ലോക്ഹീഡ് മാർട്ടിൻ കമ്പനിയിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ എപ്പോൾ പരിഹരിക്കാനാകുമെന്നതിൽ വ്യക്തതയില്ല. എയർ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവിൽ ബ്രിട്ടിഷ് സംഘത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]