
വീഴുമലയിൽ ഉരുൾപൊട്ടൽ ഭീഷണി: ഉദ്യോഗസ്ഥർ പരിശോധന നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലത്തൂർ ∙ വീഴുമലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ മൈനിങ് ആൻഡ് ജിയോളജി, സോയിൽ കൺസർവേഷൻ വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി. തുടർച്ചയായി രണ്ട് പ്രാവശ്യം ഉരുൾപൊട്ടൽ ഉണ്ടായ എഴുത്തൻകാട് പന്നിപ്പാറക്കുന്ന്, വാവേലി മേഖലയിലാണ് പരിശോധന. 14 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റണമെന്ന് തഹസിൽദാർ ജില്ലാ കലക്ടർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് കൂടുതൽ പരിശോധന നടത്തിയത്.
വീടുകളുടെ ചില വിവരങ്ങൾ കൂടി ശേഖരിച്ച് ഉടൻ തന്നെ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഒന്നാം പ്രളയകാലത്ത് ഉണ്ടായ ഉരുൾപൊട്ടൽ പ്രദേശത്ത് വൻനാശനഷ്ടം ഉണ്ടാക്കിയിരുന്നു. വാവേലി മേഖലയിൽ വീടുകൾ വാസയോഗ്യമല്ലാതായി. കൃഷിക്കും നാശമുണ്ടായി. ഇവിടെ നിന്നും 14 കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് മാറി താമസിക്കാൻ തുടങ്ങി. കഴിഞ്ഞ കാലവർഷത്തിലും ഈ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായി.എഴുത്തൻകാട്ടിലെ 4 കുടുംബങ്ങൾ ഇവിടെ നിന്ന് മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു.
ചില വീടുകളുടെ പിൻഭാഗത്ത് പാറക്കല്ലുകളും മണ്ണും പതിച്ചു. റോഡുകൾ തകർന്നു. എഴുത്തൻകാട് മേഖലയിലും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നു. നാല് കുടുംബങ്ങളെ കാട്ടുശ്ശേരി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയെങ്കിലും ക്യാംപ് അവസാനിപ്പിച്ചപ്പോൾ എങ്ങോട്ട് പോകണമെന്നറിയാത്ത വിഷമസന്ധിയിലാണിവർ. അന്ന് ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഈ മേഖല സന്ദർശിച്ച ജിയോളജി വകുപ്പ് അപകടസാധ്യതകൾ ശരിവച്ചതാണ്. തുടർന്ന് ആലത്തൂർ വില്ലേജ് ഓഫിസർ, തഹസിൽദാർക്ക് പരാതി നൽകി. തഹസിൽദാർ ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്.