
അത്യാഹിത വിഭാഗത്തിനു മുൻപിലേക്ക് എത്തിച്ചത് ‘അജ്ഞാത’ സ്ത്രീശബ്ദം; അതിരാവിലെ അമ്പരന്ന് കാപ്പിക്കുടുക്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മായനാട്ടെ വാടകവീട്ടിൽ വിശ്രമിക്കുകയായിരുന്ന ഹേമചന്ദ്രനു വന്ന ഫോൺ കോൾ ഒരു സ്ത്രീയുടെ ശബ്ദമാണെന്ന ഏക സൂചനയായിരുന്നു ഈ കേസിൽ ആദ്യം പൊലീസിനു ലഭിച്ചത്. ഒരു വർഷം അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരമൊന്നും ലഭിച്ചില്ല. കഴിഞ്ഞ ഏപ്രിൽ 7ന് ആണ് അന്വേഷണം മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷ് ഏറ്റെടുത്തത്. കാണാതായ ഹേമചന്ദ്രൻ ഒട്ടേറെ പേരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു പൊലീസ് ഹേമചന്ദ്രന്റെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചു. 12 പേരെ പൊലീസ് നിരീക്ഷണത്തിലാക്കി.
അവരുടെ നീക്കം ശ്രദ്ധിച്ചു. അതിൽ പലരും ബത്തേരി സ്വദേശികളായിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയ സംഘത്തിന് പണം നൽകുന്ന വ്യക്തിയെക്കുറിച്ചു വിവരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോൺ പിന്തുടരാൻ കഴിഞ്ഞില്ല. പിന്നീട് നിരീക്ഷണത്തിലുള്ളവരിൽ നിന്നാണ് വിദേശത്തേക്കു കടന്ന ആളെക്കുറിച്ചു വിവരം ലഭിച്ചത്. ഇദ്ദേഹത്തിന്റെ ഫോൺ നമ്പറിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളെത്തുടർന്നാണു ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാർ, അജേഷ് എന്നിവരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് എസിപി എ.ഉമേഷ്, ഇൻസ്പെക്ടർ പി.കെ.ജിജീഷ്, എസ്ഐമാരായ മുരളി, വിനോദ്, റമീസ്, വിജീഷ് ഇരിങ്ങൽ, മറ്റ് ഉദ്യോഗസ്ഥരായ സഹീർ പെരുമണ്ണ, ഹാദിൽ കുന്നുമ്മൽ, ജിനേഷ് ചൂലൂർ, ജിതിൻ എന്നിവരെ ഉൾപ്പെടുത്തി അന്വേഷണം വ്യാപിപ്പിച്ചു. ജ്യോതിഷ് കുമാർ, അജേഷ് എന്നിവരുടെ നീക്കം ശ്രദ്ധിച്ചാൽ പ്രതികളിലേക്കുള്ള യാത്ര എളുപ്പമാകും എന്നു തിരിച്ചറിഞ്ഞ പൊലീസ് കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. പിന്നീട് 2 പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനു കോടതിയിൽ നിന്നു പ്രതികളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
വിദേശത്തേക്ക് കടന്ന ആളുമായി സാമ്പത്തിക ഇടപാടും നേരത്തേ തർക്കവും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തർക്കത്തെ തുടർന്നു സുഹൃത്തുക്കളുമായി ചേർന്നാണ് തട്ടികൊണ്ടു പോകലിനു പ്രതികൾ പദ്ധതിയിട്ടത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം അത്യാഹിത വിഭാഗത്തിനു മുന്നിൽ ഹേമചന്ദ്രനെ എത്തിക്കാൻ പദ്ധതിയിട്ടു. തുടർന്നു സംഘം അത്യാഹിത വിഭാഗത്തിനു സമീപം എത്തി. ഫോണിൽ സ്പീക്കിങ് ടോൺ സ്ത്രീ ശബ്ദമാക്കി ഹേമചന്ദ്രനെ വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അങ്ങനെയാണ് ഹേമചന്ദ്രൻ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്. തുടർന്നു സംഘം കാറിൽ കയറ്റി രാത്രി വയനാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
അതിരാവിലെ അമ്പരന്ന് കാപ്പിക്കുടുക്ക;ദുരൂഹതയുടെ കുഴി തുറന്ന് പൊലീസ്
പന്തല്ലൂർ ∙ ചുറ്റും പെരും കാട്… ചിവീടുകളുടെ ശബ്ദം മാത്രം. ദൂരെ ആനയുടെ ചിന്നംവിളി കേൾക്കാം… കോഴിക്കോട്ടു നിന്നെത്തിയ പൊലീസ് സംഘവും തമിഴ്നാട് ഉദ്യോഗസ്ഥരും സംഭവ സ്ഥലമായ കാപ്പിക്കുടുക്ക വനത്തിലെത്തിയപ്പോൾ ഇതായിരുന്നു സ്ഥിതി. പ്രതികളുമായി ഇൻസ്പെക്ടർ പി.കെ.ജിജീഷ് കാട്ടിലെത്തി സ്ഥലം കാണിക്കാൻ ആവശ്യപ്പെട്ടു. പിന്നെ നിലം കുഴിച്ചു. ചതുപ്പ് നിറഞ്ഞ സ്ഥലം. മണ്ണ് കോരിയെടുക്കണം. എല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. ഒരു കാൽ മുട്ടിന്റെ ഭാഗമാണ് ആദ്യം കണ്ടത്..
രാവിലെ ആറരയോടെ തന്നെ ചേരമ്പാടിക്ക് സമീപം കാപ്പിക്കുടുക്ക വനാതിർത്തിയിൽ പൊലീസ് വാഹനം കണ്ടു നാട്ടുകാർക്കു സംശയം തോന്നിയിരുന്നു. പതിവില്ലാതെ വനത്തിലേക്ക് വാഹനപ്പട നീങ്ങിയതും നാട്ടുകാരിൽ സംശയമുണ്ടാക്കി. എന്നാൽ സംരക്ഷിത വനമായതിനാൽ ആർക്കും പ്രവേശനമില്ലായിരുന്നു. രാവിലെ പത്തരയോടെ പ്രദേശം ആശങ്കയിലായി. ഒടുവിൽ വിവരം പുറം ലോകം അറിഞ്ഞു: പുരുഷന്റെ മൃതദേഹം കാട്ടിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഉച്ചയോടെ മൃതദേഹവുമായി വാഹനനിര വനത്തിൽ നിന്നു നേരെ ഊട്ടി റോഡിലേക്കു നീങ്ങി.
ഇന്നലെ പുലർച്ചെ 3.20 ന് ആണ് കോഴിക്കോട്ടു നിന്ന് എസിപി എ.ഉമേഷിന്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ പി.കെ.ജിജീഷും കലക്ടറേറ്റിലെ 2 ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും അടങ്ങിയ സംഘം വയനാട്– തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ വിവരം അറിയിച്ചതു പ്രകാരം തമിഴ്നാട് പൊലീസ്, ആർഡിഒ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ വനാതിർത്തിയിൽ കാത്തു നിന്നിരുന്നു. രാവിലെ 6.30 ന് സംഭവ സ്ഥലത്തെത്തി. പിന്നീട് പൊലീസ് നീക്കം അതീവ ജാഗ്രതയോടെ ആയിരുന്നു.
3 മാസമായി പൊലീസ് രഹസ്യമായി സൂക്ഷിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടം അങ്ങനെ വിജയകരമായി പര്യവസാനിച്ചു.ഇനി അറിയേണ്ടത് ഹേമചന്ദ്രനെ എങ്ങനെ കൊലപ്പെടുത്തി എന്നാണ്. സംഘത്തിൽ ആരെല്ലാം ഉണ്ട്, സാമ്പത്തിക ഇടപാടു മാത്രമാണോ കൊലപാതകത്തിനു പിന്നിൽ തുടങ്ങിയ ചോദ്യങ്ങളും ബാക്കിയാണ്. ഒരു മാസം മുൻപ് കാസർകോട് കുമ്പളയിലേക്ക് സ്ഥലം മാറ്റപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ പി.കെ.ജിജീഷ് തുടരന്വേഷണത്തിലും വേണമെന്നാണ് പൊലീസിലെ തന്നെ വികാരം.
നാട്ടുകാരുടെ ഓർമയിൽ: ഫോണുമായി റോഡിലിറങ്ങി നിൽക്കുന്ന ഹേമചന്ദ്രൻ
മായനാട് ∙ കൊല്ലപ്പെട്ട ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കുടുംബം മെഡിക്കൽ കോളജിന് സമീപം മായനാട് നടപ്പാലം റോഡിലെ വാടക വീട്ടിൽ താമസത്തിന് എത്തിയത് 2 വർഷം മുൻപ്. ഹേമചന്ദ്രന്റെ ഭാര്യ സുബിഷയും മരുമകനും ചേർന്നാണ് വീട് വാടകയ്ക്കെടുത്തത്. 2 പെൺകുട്ടികൾ അടങ്ങിയ കുടുംബം താമസം തുടങ്ങി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഹേമചന്ദ്രൻ വീട്ടിൽ എത്തിയതെന്ന് പരിസരവാസികൾ പറയുന്നു.
വീട്ടിൽ എത്തിയ ശേഷവും നാട്ടുകാരുമായി അധികം അടുപ്പം ഉണ്ടായിരുന്നില്ല. ഭാര്യയും മകളും ജോലിക്ക് പോയിരുന്നു എന്നും ഇയാൾക്ക് നിരന്തരം ഫോൺ കോളുകൾ വരുന്നത് ചിലപ്പോൾ ഏറെ സമയം നീളുന്നത് പതിവാണെന്നും പരിസരത്തെ റോഡിലൂടെ ഇറങ്ങി സംസാരിക്കുന്നതു കണ്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹേമചന്ദ്രനെ 2024 മാർച്ച് 20 മുതലാണ് കാണാതായത്. ധാരാളം സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന ഹേമചന്ദ്രൻ സാധാരണ നിലയിൽ ജോലി ആവശ്യത്തിന് ദൂരസ്ഥലങ്ങളിലേക്ക് പോകാറുണ്ട്. ഈ സമയത്തും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു.
എന്നാൽ ദിവസങ്ങളോളം വിവരം ലഭിക്കാത്തതും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതും മൂലം സംശയം തോന്നിയ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് ശേഷം, ഹേമചന്ദ്രൻ സാധാരണ തങ്ങുന്ന ഗുണ്ടൽപേട്ട് അടക്കം കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ വീട്ടുകാർ അന്വേഷിച്ച് ചെന്നിരുന്നെങ്കിലും സൂചന ലഭിച്ചില്ല. ഹേമചന്ദ്രൻ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനം ഗുണ്ടൽപേട്ട് ഭാഗത്ത് ഒരു സ്ത്രീ ഉപയോഗിക്കുന്നതായി കുടുംബത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ കർണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ഒരു മാസം മുൻപ് മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തി വിശദമായ മൊഴി എടുത്തിരുന്നു. ഊട്ടി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു രാവിലെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയാൻ എത്താൻ ബന്ധുക്കളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹ പരിശോധനയ്ക്കായി മക്കളുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്.
പൊലീസ് പരിശോധനയ്ക്കായി പോകുന്നു.
മണത്തറിഞ്ഞത് മായയും മർഫിയും
പന്തല്ലൂർ∙ തമിഴ്നാട് അധികൃതരുടെ സഹായത്തോടെയാണ് ഹേമചന്ദ്രന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരൻ, ദേവാല ഡിഎസ്പി ജയപാലൻ, തഹസിൽദാർ സിറാജുന്നീസ എന്നിവരും വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം അടക്കം ചെയ്ത സ്ഥലം എറണാകുളത്തുനിന്നുള്ള പൊലീസ് ഡോഗ് സ്ക്വാഡിലെ മായ, മർഫി എന്നിവയുടെ സഹായത്തോടെയാണു കണ്ടെത്തിയത്.