
നിറമിഴികളോടെ മകൻ: ഉരുളെടുത്ത അമ്മ ഇനി ഒരിടത്ത് ഉറങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തുമല ∙ അമ്മയുടെ മൃതദേഹഭാഗങ്ങൾ രണ്ടു കുഴിമാടത്തിൽ നിന്നായി പുറത്തെടുക്കുമ്പോൾ നിറമിഴികളോടെ അനിൽകുമാർ നിന്നു. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ ജീവൻ നഷ്ടമായ രാജമ്മയ്ക്ക് 9 മാസത്തിനുശേഷം ഒരു കുഴിമാടത്തിൽ അന്ത്യവിശ്രമമൊരുങ്ങി. അനിൽകുമാറിനൊപ്പം സഹോദരൻ അനീഷും ബന്ധുമിത്രാദികളും പുതിയ കുഴിമാടത്തിൽ പുഷ്പങ്ങളർപ്പിച്ചു.
കുഴിമാടത്തിൽ നന്ത്യാർവട്ടച്ചെടി നട്ടു. വേർപാടിന്റെ വേദനയ്ക്കിടയിലും ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയുടെ അന്ത്യകർമങ്ങളെല്ലാം വിധിപ്രകാരം ചെയ്യാനായതിന്റെ സമാധാനവും അനിലിന്റെ മുഖത്തു തെളിഞ്ഞു. മുണ്ടക്കൈ വനറാണി എസ്റ്റേറ്റിലെ ജോലിക്കാരിയായിരുന്നു അമ്മ. ഉരുൾപൊട്ടലിൽ പെട്ട് കൈയും കാലുമൊക്കെ വേറെയായിപ്പോയാലും എന്നെ ഒരിടത്തു തന്നെ സംസ്കരിക്കണമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതു സാധിച്ചുകൊടുക്കാനായില്ലെങ്കിൽ മകനെന്ന നിലയിൽ എനിക്കു മനഃസമാധാനമുണ്ടാകില്ലല്ലോ– നിറകണ്ണുകളോടെ അനിൽകുമാർ പറഞ്ഞു.
പുത്തുമലയിലെ പൊതുശ്മശാനത്തിൽ രാജമ്മയുടെ മൃതദേഹ ഭാഗങ്ങൾ സംസ്കരിച്ചതിനു ശേഷം കുഴിമാടത്തിൽ അമ്മയുടെ ശിലാഫലകം ഉറപ്പിക്കുന്ന മകൻ അനിൽ കുമാർ. ചിത്രം: ധനേഷ് അശോകൻ\മനോരമ
ഇന്നലെ രാവിലെ 11 മണിയോടെയാണു പുത്തുമലയിലെ പൊതുശ്മശാനത്തിലെ രണ്ടു കുഴിമാടവും ജില്ലാ സെക്രട്ടറി കെ.എം ഫ്രാൻസിസ്, പ്രസിഡന്റ് കെ.ആർ.ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ തുറന്നത്. പിന്നീട് ഒരു കുഴിമാടത്തിലേക്കു മാറ്റി. ജൂലൈ 30നുണ്ടായ ദുരന്തത്തിനിരയായ ചൂരൽമല സ്വദേശി മുള്ളത്തുത്തെരുവ് രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒന്നര മാസത്തിനു ശേഷമാണു തിരിച്ചറിഞ്ഞത്.
അപ്പോഴേക്കും രണ്ടു കുഴിമാടങ്ങളിൽ അവ മറവു ചെയ്തിരുന്നു. അമ്മയെ ഒരു കുഴിമാടത്തിൽ സംസ്കരിക്കാൻ അനുമതി തേടി, ഡിഎൻഎ ഫലവുമായി മകൻ ഓഫിസുകൾ കയറിയിറങ്ങുന്നതു 24നാണു മലയാള മനോരമ റിപ്പോർട്ട് ചെയ്തത്. അന്നുതന്നെ മൃതദേഹഭാഗങ്ങൾ പുത്തുമലയിലെ പൊതുശ്മശാനത്തിലെ രണ്ടു കുഴിമാടത്തിൽനിന്ന് എടുത്ത് ഒരിടത്തായി സംസ്കരിക്കാൻ അനുമതി നൽകി മാനന്തവാടി സബ് കലക്ടർ മിസാൽ സാഗർ ഭരത് ഉത്തരവിട്ടു. തുടർന്നാണ് ഇന്നലെ സംസ്കാരം നടന്നത്.