
‘കുറച്ചു രഹസ്യങ്ങൾ ഞങ്ങൾ സൂക്ഷിക്കേണ്ടേ; അൻവറിനായി വാതിൽ തുറക്കില്ല, സിപിഐ വന്നാൽ സ്വീകരിക്കും’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഉൾപ്പെടെയുള്ള കക്ഷികൾക്ക് മുന്നിൽ വാതിൽ തുറന്നിട്ട് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫിൽ നിന്നും വിട്ടുപോയിട്ടുള്ള പലരെയും മുന്നണി സംവിധാനത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. കേരള കോൺഗ്രസ് എമ്മും ആർജെഡിയും മാത്രമല്ല സിപിഐയും നേരത്തെ ഞങ്ങളുടെ മുന്നണിയിലായിരുന്നു. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സമയത്താണ് അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. അങ്ങനെ പല ചരിത്രവുമുണ്ട്. സിപിഐ ഇപ്പോൾ നിൽക്കുന്ന മുന്നണി സംവിധാനത്തിൽ അവർ തൃപ്തരാണോ അല്ലയോ എന്നതാണ് ചിന്തിക്കേണ്ടത്. അത് പ്രധാനപ്പെട്ടൊരു ഘടകമാണ്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യും. അൻവർ അടഞ്ഞ അധ്യായമാണ്. നിയമസഭയിലേക്ക് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അടൂർ പ്രകാശ് മനോരമ ഓൺലൈനോട് പറഞ്ഞു.
∙ അൻവറർ വിഷയത്തിൽ യുഡിഎഫ് നിലപാട് എന്താണ് ?
അൻവർ വിഷയത്തിൽ എനിക്കും അധ്യക്ഷനും പ്രതിപക്ഷ നേതാവിന്റെ നിലപാട് തന്നെയാണ്. അൻവറിനെ മുന്നണിയിലേക്ക് എടുക്കേണ്ടെന്നാണ് തീരുമാനം. അത് അടഞ്ഞ അധ്യായമാണ്.
∙ ഇനി അൻവറുമായി ചർച്ചകളുണ്ടാകില്ലേ ?
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളെല്ലാവരും ഗൂഗിൾ മീറ്റ് വഴി ഒരു യോഗം കൂടിയിരുന്നു. ആ യോഗത്തിന്റെ അവസാനം അൻവറുമായി സംസാരിക്കാൻ നേതാക്കൾ മുന്നണി കൺവീനർ എന്ന നിലയിൽ എന്നെയാണ് ചുമതലപ്പെടുത്തിയത്. അങ്ങനെ അൻവറുമായി ബന്ധപ്പെടാൻ ഞാൻ തയാറായി. കാര്യങ്ങളെല്ലാം സൗമ്യതയോടെയാണ് ഞാൻ അൻവറിനോട് പറഞ്ഞത്. എന്നാൽ അതൊന്നും ഉൾക്കൊള്ളാൻ അദ്ദേഹം തയാറായില്ല. നിർഭാഗ്യകരമായി മറ്റു പല തീരുമാനങ്ങളും അദ്ദേഹം സ്വീകരിക്കുകയും മത്സരിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
∙ അന്ന് അൻവറിനോട് താങ്കൾ ആവശ്യപ്പെട്ടത് എന്താണ് ?
യുഡിഎഫിനെ സഹായിക്കണം, മറ്റു തീരുമാനങ്ങളിലേക്കൊന്നും പോകരുതെന്ന് എന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
∙ അൻവറിന്റെ മറുപടി എന്തായിരുന്നു ?
അദ്ദേഹം ഉയർത്തിയത് പിണറായിസത്തിനെതിരായ നീക്കമാണ്. പക്ഷേ സതീശനുമായി യോജിക്കാൻ കഴിയില്ല എന്നാണ് അൻവർ പറഞ്ഞത്. എന്നോട് പ്രത്യേകിച്ച് വിലപേശലൊന്നും നടത്തിയിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ സുഖകരമായിരുന്നില്ല.
∙ അൻവർ പിടിച്ച പത്തൊമ്പതിനായിരത്തോളം വോട്ടുകൾ വേണ്ടെന്നാണോ ?
അത്രയും വോട്ട് അദ്ദേഹം പിടിച്ചു എന്നത് യാഥാർഥ്യമാണ്. എന്നാൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും അൻവർ എൽഡിഎഫ് സ്ഥാനാർഥി ആയാണ് മത്സരിച്ചത്. ഇപ്പോൾ സ്വതന്ത്രനായി അദ്ദേഹം മത്സരിച്ചപ്പോൾ ഇത്രയും വോട്ട് കിട്ടിയത് സ്വാഭാവികമാണ്. 9 വർഷം എംഎൽഎ ആയിരുന്നത്തിന്റെ നേട്ടമാണ് അദ്ദേഹത്തിന് വോട്ടായി ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആയല്ല അദ്ദേഹം മുൻപ് മത്സരിച്ചത്. യുഡിഎഫ് വോട്ടും അദ്ദേഹത്തിന് പോയിട്ടില്ല.
∙ തിരഞ്ഞെടുപ്പിനു ശേഷം അൻവർ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നോ ?
ഇല്ല, ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് മുന്നണി വിപുലീകരണം എന്നാണല്ലോ പറയുന്നത്. ഉടനടി ഉണ്ടാകുമോ ?
അത് ഞങ്ങൾ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. ഞങ്ങളിൽനിന്ന് വിട്ടുപോയിട്ടുള്ള പലരെയും തിരിച്ച് മുന്നണി സംവിധാനത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
∙ വിട്ടുപോയ കക്ഷികൾ ആർജെഡിയും കേരള കോൺഗ്രസ് മാണി വിഭാഗവുമാണല്ലോ ?
ആർജെഡി, കേരള കോൺഗ്രസ് (എം) അങ്ങനെ പല കക്ഷികളുമുണ്ട്. നേരത്തെ സിപിഐ ഞങ്ങളുടെ മുന്നണിയിൽ ആയിരുന്നല്ലോ. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സമയത്താണ് അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. അങ്ങനെ പല ചരിത്രവുമുണ്ട്.
∙ സിപിഐയൊക്കെ യുഡിഎഫിലേക്ക് വരുമോ ?
വരുമെന്ന അർഥത്തിൽ അല്ലല്ലോ ഞാൻ പറയുന്നത്. സിപിഐ ഇപ്പോൾ നിൽക്കുന്ന മുന്നണി സംവിധാനത്തിൽ അവർ തൃപ്തരാണോ അല്ലയോ എന്നതാണ് ചിന്തിക്കേണ്ടത്. അത് പ്രധാനപ്പെട്ടൊരു ഘടകമാണ്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യും.
∙ സിപിഐ യുഡിഎഫിലേക്ക് വന്നാൽ കൊള്ളാമെന്നുണ്ടോ ?
യുഡിഎഫിലേക്ക് വന്നാൽ ഞങ്ങൾ അവരെ സ്വീകരിക്കും.
∙ സിപിഐ നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ എന്തെങ്കിലും നടന്നിട്ടുണ്ടോ ?
ഇപ്പോൾ എല്ലാം തുറന്നുപറയാൻ പറ്റില്ലല്ലോ. കുറച്ചു രഹസ്യങ്ങൾ ഞങ്ങൾ സൂക്ഷിക്കേണ്ടേ. എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാൽ നിങ്ങൾ നാളെ മുതൽ അതുവച്ചാകും കാര്യങ്ങൾ നീക്കുക. പല ആളുകളെയും മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തിയിരിക്കും.
∙ ഒരു എംഎൽഎ മാത്രമുള്ള കക്ഷികളും ധാരാളമുണ്ടല്ലോ എൽഡിഎഫിൽ. അവരെ കൊണ്ടുവരാനുള്ള നീക്കം നടത്തുമോ ?
ചെറിയ ചെറിയ കക്ഷികളെയും ആളുകളെയും എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു സംവിധാനത്തിലായിരിക്കും അടുത്ത തിരഞ്ഞെടുപ്പിൽ ഞങ്ങൾ മത്സരിക്കുക.
∙ നിയമസഭാ തിരഞ്ഞെടുപ്പിനു 6 മാസം മുൻപ് സീറ്റ് ധാരണയുണ്ടാക്കണം എന്നാണല്ലോ യുഡിഎഫിലെ ചെറുകക്ഷികളുടെ ആവശ്യം. അത് നടക്കുമോ ?
തദ്ദേശ തിരഞ്ഞെടുപ്പ് കൂടി കഴിയണമല്ലോ. അത് കഴിഞ്ഞിട്ട് അത്തരം കാര്യങ്ങളിലേക്ക് കടക്കും.
∙ അടൂർ പ്രകാശ് നിയമസഭയിലേക്ക് മത്സരിക്കുമോ ?
അത് ഞാൻ തീരുമാനിക്കേണ്ട കാര്യമല്ല. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി തീരുമാനം എടുക്കട്ടെ. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. വേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ല. ഞങ്ങളൊടൊപ്പം പാർലമെന്റിൽ എംപി ആയിരുന്നയാളാണ് രേവന്ത് റെഡ്ഡി. അദ്ദേഹം പാർലമെന്റിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് മത്സരിക്കാൻ അവസരം കൊടുത്തതും വിജയിച്ച് മുഖ്യമന്ത്രി ആയതും. എന്നാൽ അത് കേരളത്തിലെ കാര്യവുമായി വലിച്ചിഴയ്ക്കേണ്ട.
∙ രേവന്ത് റെഡ്ഡിയുടേത് ഉദാഹരണമായി എടുത്താൽ എംപിമാർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ തടസമുണ്ടാകില്ല ?
അത് തീരുമാനിക്കേണ്ടത് എഐസിസിയാണ്. അവിടെ നിന്ന് അനുമതി ലഭിച്ചെങ്കിൽ മാത്രമേ എംപിമാർക്ക് മത്സരിക്കാനാകൂ. ഞങ്ങളുടെ പ്രഥമ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണ്. രണ്ടാമത്തേതാണ് നിയമസഭ. എന്നിരുന്നാലും രണ്ടിനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ കാലേക്കൂട്ടി ആരംഭിക്കും.