
പൂരം കലക്കൽ: എം.ആർ.അജിത്കുമാറിനെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ തുടർനടപടിയിൽ ആകാംക്ഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ എഡിജിപി എം.ആർ.അജിത്കുമാറിനു ഗുരുതര വീഴ്ച പറ്റിയെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നതിൽ ആകാംക്ഷ. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥരിലൊരാൾ എന്നു പൊതുവേ കരുതപ്പെട്ടിരുന്ന അജിത്കുമാറിനെ പൂരം കലങ്ങിയതിനു പിന്നാലെയാണ് അപ്രധാനമായ, ബറ്റാലിയന്റെ ചുമതലയിലേക്കു മാറ്റിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തങ്ങളുടെ സ്ഥാനാർഥിയുടെ തോൽവിക്കു വരെ കാരണമായെന്നു സിപിഐ ഉറച്ചുവിശ്വസിക്കുന്ന പൂരം കലക്കൽ സംഭവത്തിൽ, അജിത്തിനെതിരെ ശക്തമായ നടപടി വേണമെന്ന അവരുടെ ആവശ്യം അംഗീകരിച്ചാണ് അദ്ദേഹത്തെ ക്രമസമാധാനച്ചുമതലയിൽ നിന്നു ബറ്റാലിയനിലേക്കു മാറ്റാൻ മുഖ്യമന്ത്രി ഇടപെട്ടത്.
പൊലീസിലെ പ്രധാന പദവികളിലൊന്നിലേക്കു മടങ്ങിയെത്താൻ അജിത് ശ്രമം നടത്തുന്നതിനിടെയാണ് ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ അദ്ദേഹത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിനു ഡിജിപി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.ആ റിപ്പോർട്ടിൽ സിപിഐക്കും പ്രധാന പങ്കുണ്ട്. പൂരം കലങ്ങിയപ്പോൾ താൻ പലതവണ അജിത്തിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന സിപിഐ മന്ത്രി കെ.രാജന്റെ മൊഴി ആധാരമാക്കിയാണ് ഡിജിപി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അർധരാത്രിക്കു ശേഷം മന്ത്രി വിളിച്ചപ്പോൾ താൻ ഉറങ്ങിപ്പോയെന്നും ഫോൺ സൈലന്റ് ആയിരുന്നതിനാൽ കേട്ടില്ലെന്നുമുള്ള അജിത്തിന്റെ വിശദീകരണം അദ്ദേഹത്തിന്റെ വീഴ്ചയ്ക്കു ന്യായീകരണമല്ലെന്നാണു ഡിജിപിയുടെ നിലപാട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തിനു വഴിയൊരുക്കുന്നതിൽ പൂരം കലക്കലിനു പങ്കുണ്ടെന്നാണു സിപിഐയുടെ നിലപാട്. ഗൂഢാലോചന അതിനു പിന്നിലുണ്ടെന്നും അവർ കരുതുന്നു. പൂരം സുഗമമായി നടത്തുന്നതിൽ അന്നു സ്ഥലത്തുണ്ടായിരുന്ന അജിത്തിനു വീഴ്ച സംഭവിച്ചുവെന്ന് ഡിജിപി റിപ്പോർട്ട് നൽകിയതോടെ, അദ്ദേഹത്തിനെതിരെ തുടക്കംമുതൽ സിപിഐ സ്വീകരിച്ച നിലപാട് കൂടിയാണ് ശരിവയ്ക്കപ്പെടുന്നത്.
അതുകൊണ്ടു തന്നെ, റിപ്പോർട്ടിൻമേൽ മുഖ്യമന്ത്രി എന്തു നടപടിയെടുക്കുന്നുവെന്ന് സിപിഐ ഉറ്റുനോക്കും. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അജിത്തിനെ പ്രധാന പദവികളിലൊന്നിൽ പ്രതിഷ്ഠിക്കാൻ മുഖ്യമന്ത്രി നീക്കം നടത്തിയാൽ അതിനും സിപിഐയുടെ എതിർപ്പ് നേരിടേണ്ടി വന്നേക്കാം.