
സ്നേഹച്ചങ്ങലയുമായി വരൂ, നായയെ തന്നുവിടാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ “ആരും പിന്നീട് തിരിഞ്ഞു നോക്കിയില്ല. ആ നിലയ്ക്ക് പട്ടി വള്ളം മറയും വരെ നിന്നു. – ലോകത്തോട് അന്ത്യയാത്ര പറയും പോലെ. മുറുമുറുത്തുകൊണ്ട് അത് പുരപ്പുറത്ത് കയറി. ഇനി ഒരിക്കലും മനുഷ്യനെ സ്നേഹിക്കുകയില്ല എന്ന് അതു പറയുകയാവാം… പിന്നീടും നായ് പിറുപിറുത്തു. ജീവഭയവും വിശപ്പും അതിൽ നിറഞ്ഞിരുന്നു. ഏതു ഭാഷക്കാരനും ചൊവ്വാഗ്രഹവാസിക്കും ആശയം മനസ്സിലാകും…” തകഴി ശിവശങ്കരപ്പിള്ളയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലെ വരികളാണിവ.
പ്രളയത്തിൽ മുങ്ങിയ വീട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു നായയുടെ അവസാന ദിനങ്ങൾ ചിത്രീകരിച്ച കഥയാണ് ഇത്. യജമാനനും കുടുംബവും രക്ഷപ്പെട്ട വഞ്ചിയിൽ കയറിപ്പറ്റാനാകാതെ ദിവസങ്ങളോളം പുരപ്പുറത്ത് കയറി നിന്ന അതിനെ ഒടുവിൽ മുതല പിടിക്കുന്നു. ആപത്തിനിടയിലും വീട്ടിലെ സാധനങ്ങൾ കൊള്ളയടിക്കാനെത്തുന്ന വഞ്ചിക്കാരെ ആ ‘നാടൻ’ നായ കുരച്ചോടിക്കുന്നത് അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സന്ദർഭമാണ്.
മരണം വരെ മനുഷ്യന് കാവലാകുന്ന നായ്ക്കളെക്കുറിച്ച് ഇപ്പോൾ പ്രചാരത്തിലുള്ള ചൊല്ല് ‘തെരുവുനായ ആക്രമണം/ ശല്യം’ എന്നൊക്കെയാണ്. നായ്ക്കൾ ശല്യമല്ലെന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നുമുള്ള ബോധവൽക്കരണവുമായി വെറുപ്പിന്റെ വഴികളിൽ നിന്ന് സൗഹൃദത്തിലേക്കുള്ള വാതിൽ തുറക്കുകയാണ് അനിമൽ വെൽഫെയർ സംഘടനയായ പോസ് (Paws).
ഉപേക്ഷിക്കപ്പെട്ടതും പരുക്കേറ്റതുമായ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാൻ വഴിയൊരുക്കുകയാണ് ലക്ഷ്യം. പ്രതിരോധ കുത്തിവയ്പുകളും ആവശ്യമെങ്കിൽ വന്ധ്യംകരണവും നടത്തി എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പുവരുത്തി നായ്ക്കളെ കൈമാറും. നമ്മുടെ കാലാവസ്ഥയ്ക്കും ജീവിതരീതിക്കും വിദേശ– സങ്കര ഇനങ്ങളെക്കാൾ യോജ്യം നാടൻ നായ്ക്കളാണെന്ന് പോസ് ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
കനത്ത മഴയിൽ ഒട്ടേറെ നായ്ക്കളുടെ അവസ്ഥ പരിതാപകരമാണ്. കഴിഞ്ഞ മാസം 27നാണ് ഇക്കണ്ട വാരിയർ റോഡിൽ വാഹനമിടിച്ചു പരുക്കേറ്റ തെരുവുനായയെ പോസ് ഷെൽറ്റർ ഹോമിലേക്കു കൊണ്ടുപോയത്. മഴയത്ത് അനങ്ങാൻ പോലും കഴിയാതിരുന്ന നായയെ ആരും ഏറ്റെടുക്കാൻ തയാറായിരുന്നില്ല. കാലിനു ശസ്ത്രക്രിയ കഴിഞ്ഞ നായ (കാഞ്ചി എന്നാണിപ്പോൾ പേര്) നടന്നു തുടങ്ങിയെന്ന് പോസിന്റെ ഫൗണ്ടർ പ്രീതി അറിയിച്ചു. പരുക്കേറ്റ തെരുവുനായ്ക്കളെ ഷെൽറ്റർ ഹോമിൽ പാർപ്പിച്ച് ചികിത്സിക്കുമ്പോഴും തങ്ങൾക്കു താങ്ങാനാവാത്തവണ്ണം നായ്ക്കളുടെ എണ്ണം വർധിക്കുന്നതിന്റെ ആശങ്കയിലാണു സംഘടന. 8129265434.
വോക്കൽ ഫോർ ലോക്കൽ
വോക്കൽ ഫോർ ലോക്കൽ പദ്ധതിയുടെ ഭാഗമായി നാടൻ നായ്ക്കുട്ടികളെ വളർത്താൻ താൽപര്യമുള്ളവർക്ക് സഹായവുമായി ജില്ലാ ജന്തുദ്രോഹ നിവാരണ സൊസൈറ്റിയുമുണ്ട് (എസ്പിസിഎ). 7012788181.
തുഖിക്ക് സുഖമായി; ഇനി വേണ്ടത് ‘വിലാസം’
കാരമുക്ക്∙ ഒരു മാസം മുൻപ് അഞ്ജാത വാഹനനമിടിച്ച് കാൽപാദം ഒടിഞ്ഞ തെരുവുനായക്കുഞ്ഞ് നാട്ടുകാരുടെ പരിചരണത്തെ തുടർന്ന് നടന്നു തുടങ്ങി. സുന്ദരനായ നായക്കുഞ്ഞിനെ ദത്തെടുക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. വിളക്കുംകാൽ സെന്ററിനടുത്ത് വച്ചുണ്ടായ അപകടത്തിലാണ് നായക്കുഞ്ഞിനു പരുക്കേറ്റത്.
നിലവിളിച്ച് സമീപത്തെ വീട്ടിലെ കാർപോർച്ചിലേക്ക് ഓടിക്കയറിയ നായക്കുഞ്ഞിനെ വീട്ടുകാരനായ സോമിയും അയൽവാസികളും ചേർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സിച്ചു. തുഖി എന്ന് പേരുമിട്ടു. ഇപ്പോൾ തുഖി നടന്നുതുടങ്ങി. അപകടത്തെ തുടർന്ന് വിരലുകൾക്ക് പരുക്കേറ്റതിനാൽ വേദന കടിച്ചമർത്തിയാണ് നടപ്പ്. ചികിത്സിച്ചാൽ ഭേദമാകുമെന്ന് സോമി പറഞ്ഞു. 8281307025.