
തമ്പാനൂരിൽ ബിജെപി–സിപിഎം സംഘർഷം; മന്ത്രിയെ സ്വീകരിക്കാൻ എത്തിയവരും പ്രതിഷേധിക്കാൻ എത്തിയവരും ഏറ്റുമുട്ടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ തമ്പാനൂരിൽ മന്ത്രി വി.ശിവൻകുട്ടിക്കു നേരെ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരും മന്ത്രിയെ സ്വീകരിക്കാനെത്തിയ സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം. ബിജെപി പ്രവർത്തകരെ എസ്എഫ്ഐ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം. രണ്ട് ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി.
പ്രതിഷേധം സ്വാഭാവികമാണെന്നു മന്ത്രി വി.ശിവൻകുട്ടി മാധ്യമങ്ങളോടു പറഞ്ഞു. ഇന്നലെ രാത്രി 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനു മുന്നിലായിരുന്നു സംഘർഷം. വന്ദേഭാരത് ട്രെയിനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എത്തിയ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാണിക്കാനാണു ബിജെപി പ്രവർത്തകർ എത്തിയത്.
ട്രെയിൻ എത്തുന്നതിനു മുൻപേ ബിജെപിക്കാർ മുദ്രാവാക്യം വിളിച്ച് സ്റ്റേഷന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. ഈ സമയം മന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്ന ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ബിജെപിക്കാരെ ഓടിച്ചു. റെയിൽവേ സ്റ്റേഷനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലായിരുന്നു സംഘർഷം. ഈ സമയം പൊലീസ് ഉദ്യോഗസ്ഥരെല്ലാം പ്ലാറ്റ്ഫോമിലായതിനാൽ സംഘർഷം തടയാനായില്ല.
ട്രെയിനിൽനിന്ന് ഇറങ്ങിയ മന്ത്രിയെ സിപിഎം നേതാക്കൾ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു പുറത്തെത്തിച്ചു. മന്ത്രി കാറിൽ കയറി പോയശേഷം വീണ്ടും അടിപൊട്ടി. സംഘർഷമറിഞ്ഞ് കൂടുതൽ ബിജെപി പ്രവർത്തകർ ഓട്ടോറിക്ഷകളിൽ സ്ഥലത്ത് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. ബിജെപി–സിപിഎം പ്രവർത്തകർ ഇരുവശങ്ങളിലായി സംഘടിച്ചു.
11ന് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്ത് ഇരുകൂട്ടരെയും പിരിച്ചുവിട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ, പ്രസിഡന്റ് അനൂപ്, കൗൺസിലർ ആർ.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണു മന്ത്രിക്ക് സ്വീകരണം നൽകിയത്. സംഘർഷത്തിൽ കേസ് റജിസ്റ്റർ ചെയ്യുമെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.