
ആയിരവല്ലി പാറയിലേക്ക് ടൂറിസം പദ്ധതി: സ്ഥലം സന്ദർശിച്ച് വിദഗ്ധസംഘം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടാരക്കര∙ ആയിരവല്ലിപ്പാറയിൽ ടൂറിസം സർക്കീറ്റ് പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കം ആരംഭിച്ച് സർക്കാർ. ടൂറിസം പ്രോജക്ട് എക്സിക്യൂട്ടീവ് മനോജ് കുമാർ, സുനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘം ആയിരവല്ലിപ്പാറ സന്ദർശിച്ച് പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഉമ്മന്നൂർ മാറാംപാറ, നെടുവത്തൂർ പൊങ്ങൻ പാറ ഉൾപ്പെടുത്തിയുള്ള സർക്കീറ്റിനായി ബജറ്റിൽ സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.
റോപ് ക്ലൈമ്പിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദത്തിന് മുൻഗണന നൽകുമെന്ന് സ്ഥലം സന്ദർശിച്ച സംഘം പറഞ്ഞു. ആയിരവല്ലിപ്പാറ ശബരിമല ഇടത്താവളം ആക്കാനും നിർദേശം സമർപ്പിച്ചു. ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവ ക്ഷേത്ര ആചാരവും പരിശുദ്ധിയും നിലനിർത്തി കൊണ്ടുള്ള വികസനമാണ് ടൂറിസം വകുപ്പ് ലക്ഷ്യപ്പെടുന്നത് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മാസംതോറും പൂജകളും എഴുന്നള്ളത്തും വിളക്കും പുരുഷാംഗനമാരുടെ താലപ്പൊലിയും ഇവിടെ നടത്തുക പതിവാണ്.
ജില്ലയിലെ ഏറ്റവും ഉയർന്ന ഏറ്റവും കൂടുതൽ വിസ്തൃതി ഉള്ള പ്രകൃതിരമണീയമായ പാറമലയാണിത്. പരിസ്ഥിതിക്ക് ആഘാതം ഏൽപിക്കുന്ന പാറഖനനത്തിനെതിരെ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും സ്വകാര്യ വ്യക്തികളും പരാതികൾ സമർപ്പിച്ചിരുന്നു.
ആയിരവല്ലിപ്പാറയിൽ ഖനനം എതിർത്ത് സിപിഎമ്മും
കൊട്ടാരക്കര∙മൈലം ഇഞ്ചക്കാട് ആയിരവല്ലിപ്പാറയിൽ ഖനനം നടത്താനുള്ള പാറ മാഫിയയുടെ നീക്കത്തിനെതിരെ സിപിഎമ്മും രംഗത്ത്. ഖനനം അനുവദിക്കരുതെന്ന് സിപിഎം ഏരിയ കമ്മിറ്റി മൈലം പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകി. സിപിഎം നേതൃത്വത്തിൽ ആണ് പഞ്ചായത്ത് ഭരണം. ഖനനത്തിന് സമ്മതപത്രം നൽകരുതെന്നാണ് കർശന നിർദേശം. സിപിഎമ്മിന് പിന്തുണയുമായി സിപിഐയും രംഗത്ത് വന്നതോടെ പാറ ഖനന ലോബി ഒറ്റപ്പെട്ടു.
ഖനനത്തിന് എതിരെ കോൺഗ്രസും ബിജെപിയും നേരത്തേ രംഗത്തെത്തിയിരുന്നു. ഖനനാനുമതി നൽകാൻ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നതിന് എതിരെ ആദ്യമായി എത്തിയത് കോൺഗ്രസ് ആണ്. ഖനന ലക്ഷ്യവുമായി പാറയുടെ സമീപ പ്രദേശങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് ആക്ഷേപം. ഖനനത്തിന് എതിരെ ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും രംഗത്തുണ്ട്.
ഏരിയ സെക്രട്ടറി പി.കെ.ജോൺസന്റെ അധ്യക്ഷതയിൽ സിപിഎം ഏരിയ കമ്മിറ്റി അടിയന്തരമായി യോഗം ചേരുകയായിരുന്നു. ആയിരവല്ലി പാറയിൽ ഖനനം അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ് പറഞ്ഞു. ഖനനത്തെക്കുറിച്ച് പഠിക്കാൻ അഞ്ചംഗ സബ് കമ്മിറ്റിയെ മൈലം പഞ്ചായത്ത് ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. സിപിഎം പ്രതിനിധിയായ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.പ്രസന്നകുമാർ ആണ് സമിതി കൺവീനർ.