4 ഇടത്തരം തുറമുഖ വികസനത്തിന് സ്വകാര്യ പങ്കാളിത്തം; കേരള മാരിടൈം ബോർഡിന്റെ നിർദേശം സർക്കാർ പരിഗണനയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ കേരളത്തിലെ 4 ഇടത്തരം തുറമുഖങ്ങൾ പൊതു– സ്വകാര്യ പങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനുള്ള കേരള മാരിടൈം ബോർഡിന്റെ നിർദേശം സർക്കാരിന്റെ പരിഗണനയിൽ. കപ്പൽ സർവീസ് ഉൾപ്പെടെയാണു പൊതു–സ്വകാര്യ പങ്കാളിത്തത്തിന് കൈമാറുന്നത്. കൊല്ലത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്ന ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് പദ്ധതി നിർജീവമായി. കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളാണു പൊതു –സ്വകാര്യ പങ്കാളിത്തത്തോടെ നടത്താൻ ശ്രമിക്കുന്നത്. തുറമുഖങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടും കാര്യമായി കപ്പൽ സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്.
കൊല്ലത്ത് ഇമിഗ്രേഷൻ സംവിധാനം ഉൾപ്പെടെ സജ്ജമാണെങ്കിലും സർവീസ് നടത്താൻ കപ്പൽ കമ്പനികൾ മുന്നോട്ടു വരുന്നില്ല. വേണ്ടത്ര ചരക്ക് ലഭിക്കാത്തതാണ് കപ്പൽ സർവീസിനു തടസ്സമായി നിൽക്കുന്നത്. വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങുന്നതോടെ കൊല്ലം ഫീഡർ തുറമുഖമായി മാറുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കാര്യത്തിലും വേണ്ടത്ര പ്രയോജനം ഉണ്ടായില്ല. രാജ്യാന്തര കപ്പൽ കമ്പനികളുമായി ബന്ധപ്പെട്ടു തുറമുഖം സജീവമാക്കുന്നതിന് സ്വകാര്യ പങ്കാളിത്തം സഹായകമാകുമെന്നാണ് കരുതുന്നത്.
ഫ്ലോട്ടിങ് ഡ്രൈ ഡോക്
ചെറു കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി തുറമുഖത്തിന്റെ ഔട്ടറിൽ ഫ്ലോട്ടിങ് ഡ്രൈ ഡോക് സ്ഥാപിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്നു. ഇതു സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുകയും ചെയ്തിരുന്നു.110 കോടി രൂപ ആയിരുന്നു അടങ്കൽ തുക. പിന്നീട് അടങ്കൽ തുക 180 കോടി രൂപയായി പുതുക്കി നിശ്ചയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ച ശേഷം കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ഇതു സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്.
മാരിടൈം ഡവലപ്മെന്റ് ബോർഡ് താൽപര്യ പത്രം ക്ഷണിക്കുകയും ഏതാനും കമ്പനികൾ താൽപര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടും തുറമുഖത്തേക്ക് കപ്പൽ സർവീസ് നാമമാത്രമായി പോലും നടക്കാത്ത സാഹചര്യത്തിൽ വലിയ തുക ചെലവഴിച്ച് ഫ്ലോട്ടിങ് ഡ്രൈ ഡോക് സ്ഥാപിച്ചാൽ ലാഭകരമാകില്ല എന്ന മനസ്സിലാക്കിയാണു പദ്ധതിയിൽ നിന്നു താൽക്കാലികമായി പിന്മാറിയത്.