
നവജാതശിശുവിന്റെ കൊലപാതകം; അവിവാഹിതയായ അമ്മ അറസ്റ്റിൽ: മരണ കാരണം തലയ്ക്കേറ്റ ക്ഷതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതയായ ഇരുപത്തിയൊന്നുകാരിക്കെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഇന്നലെ തെളിവെടുപ്പിനായി യുവതിയെ മെഴുവേലിയിലെ വീട്ടിലെത്തിച്ചു. പൊക്കിൾകൊടി മുറിച്ച കത്തി കണ്ടെടുക്കുന്നതിനാണ് വീട്ടിൽ പരിശോധന നടത്തിയത്.
വൈകിട്ട് നാലോടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ സ്റ്റേഷനിലെത്തിച്ചു. വീട്ടിലെ അടുക്കളയിലെ അലമാരയുടെ മുകളിൽ നിന്നു കത്തി പൊലീസ് കണ്ടെടുത്തു. പ്രതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാംപിളും ശേഖരിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനും മറ്റു നടപടികൾക്കും ശേഷം കോടതിയിൽ ഹാജരാക്കി.ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ.വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
കുഞ്ഞു ജനിച്ച വിവരം ആരുമറിയാതെ മറച്ചു വയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് ശുചിമുറിയിൽ ജനിച്ച പെൺകുഞ്ഞിനെ സമീപത്തെ പുരയിടത്തിലിട്ടു കൊലപ്പെടുത്തിയതെന്നാണു പൊലീസ് കണ്ടെത്തൽ. നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കാൻ യുവതിയുടെ വീട്ടുകാർ തയാറായതോടെ ബന്ധുക്കൾക്കു വിട്ടു നൽകിയിരുന്നു. തലയ്ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നും അടുത്ത ദിവസം സ്ഥലം സന്ദർശിക്കുമെന്നും ഫൊറൻസിക് സർജൻ അറിയിച്ചെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. രക്തസ്രാവത്തെ തുടർന്ന് യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണു കുഞ്ഞുണ്ടായ വിവരം പുറത്തറിഞ്ഞത്.
സ്ഥലത്തെ പഞ്ചായത്തംഗത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കഴിഞ്ഞ ചൊവ്വാഴ്ച തന്നെ അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. ചേമ്പിലയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാമുകനിൽ നിന്നാണു ഗർഭിണിയായതെന്നു യുവതി പൊലീസിനോടു വെളിപ്പെടുത്തി. ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞില്ലെന്നും പ്രസവ സമയത്ത് കുളിമുറിയിൽ വീണതായും യുവതിയുടെ മൊഴിയുണ്ട്. സംഭവസ്ഥലത്തു നിന്ന് രക്തസാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. കേസിലെ വകുപ്പുകളിൽ മാറ്റം വരുത്തി റിപ്പോർട്ട് കോടതിക്കു നൽകി.