ന്യൂഡൽഹി ∙ സ്വർണം പണയപ്പെടുത്തി വായ്പ എടുത്തുകഴിഞ്ഞാൽ വീണ്ടും അതിന്റെ മൂല്യം പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. സ്വർണം നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃസ്ഥാപിച്ചാണ് ജഡ്ജിമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റെ വിധി.

ബിഹാർ സ്വദേശി അഭിഷേക് സിങ്ങിന്റെ ഹർജിയിലാണു വിധി. ബിഹാറിലെ മൊതിജീലിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ 254 ഗ്രാം സ്വർണം പണയപ്പെടുത്തി അഭിഷേക് 7.7 ലക്ഷം രൂപ 2020 ജൂലൈയിൽ വായ്പ എടുത്തിരുന്നു. പണം പലിശ ഉൾപ്പെടെ 2023 മാർച്ചിൽ തിരിച്ചടച്ചു. എന്നാൽ, സ്വർണം തിരികെനൽകാൻ ബാങ്കിനു സാധിച്ചില്ല.

കൃത്യസമയത്തു പണം തിരികെ അടയ്ക്കാതെ വന്നപ്പോൾ സ്വർണത്തിന്റെ മൂല്യം വീണ്ടും പരിശോധിച്ചെന്നും ഇതിൽ ആഭരണം വ്യാജമാണെന്നു കണ്ടെത്തിയെന്നും സ്വർണം പൂശിയ ആഭരണങ്ങൾ വിറ്റെന്നുമായിരുന്നു ബാങ്കിന്റെ വിശദീകരണം. ഇതിനെതിരെ അഭിഷേക് നൽകിയ പരാതിയിൽ 2023 മേയ് 22ന് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

ഇതിനെതിരെ ബാങ്ക് പട്ന ഹൈക്കോടതിയിൽ ഹർജി നൽകുകയും അനുകൂലവിധി നേടുകയും ചെയ്തു. എഫ്ഐആർ റദ്ദാക്കി. ഇതു ചോദ്യംചെയ്താണു അഭിഷേക് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Supreme Court rules against banks reassessing pledged gold. This landmark decision protects borrowers from potential exploitation by financial institutions and clarifies existing laws concerning gold loan repayments.