
പേമാരിയിൽ വിറങ്ങലിച്ച് വിലങ്ങാട്; വായാട് പാലം വഴിയുള്ള ഗതാഗതം മുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിലങ്ങാട്∙ ഉരുൾ പൊട്ടൽ ദുരന്തത്തിന് 11 മാസം തികയാനിരിക്കെ കോരിച്ചെരിയുന്ന പേമാരി വിലങ്ങാടിനെ വീണ്ടും വിറങ്ങലിച്ചു നിർത്തുന്നു. കഴിഞ്ഞ ജുലൈയിൽ റിട്ട.അധ്യാപകൻ കെ.എ.മാത്യുവിന്റെ ജീവനെടുത്ത മഞ്ഞച്ചീളി ഭാഗത്ത് മലമുകളിൽ കൂടിയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും വിലങ്ങാട് ടൗൺ പാലത്തിലേക്ക് വെള്ളം ഇരച്ചു കയറിക്കൊണ്ടിരിക്കുന്നതും വിവിധ ഉന്നതികളിലേക്കുള്ള യാത്രാ മാർഗങ്ങൾ ഇല്ലാതായതും ഈ കുടിയേറ്റ മേഖലയുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
കഴിഞ്ഞ ഉരുൾ പൊട്ടലിൽ അപ്രോച്ച് റോഡ് ഒഴുകിപ്പോവുകയും പാലം തകരാറിലാവുകയും ചെയ്ത വായാട് കോളനിയിലേക്കുള്ള പാലത്തിന്റെ ഇരു ഭാഗത്തെയും മണ്ണൊലിച്ചു പോയതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. പാലത്തിലേക്ക് ചെറു വാഹനങ്ങൾക്കു മാത്രമായിരുന്നു പ്രവേശനം.ഇന്നലെയോടെ അതും നിലച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമാ രാജു അടക്കമുള്ളവർ സ്ഥലത്തെത്തി പാലത്തിലേക്ക് വാഹനങ്ങൾ കയറുന്നതിനു തടസ്സമേർപ്പെടുത്തിയിരിക്കുകയാണ്.
വാളൂക്കിനെയും വിലങ്ങാട് അങ്ങാടിയെയും ബന്ധിപ്പിക്കുന്ന ടൗൺ പാലം വഴിയും ഇപ്പോഴും യാത്ര തുടരുന്നെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് പാലത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണ്. ഉരുട്ടി പാലത്തിന്റെ ഭാഗത്തും മലവെള്ളപ്പാച്ചിൽ രൂക്ഷമാണ്. ബസ് അടക്കമുള്ള വാഹനങ്ങൾ ഇതു വഴിയാണു കടന്നു പോകുന്നത്. മഴ ശക്തമാകുന്നതിനു മുൻപ്, നിരവധി വീട്ടുകാർ പലയിടങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ഇനിയും ഒട്ടേറെ പേർ മാറേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പുഴയുടെ കുത്തിയൊഴുക്കിൽ പലയിടങ്ങളിലും മണ്ണിടിച്ചലുമുണ്ടായി.
നാദാപുരം , കല്ലാച്ചി ഭാഗത്ത് വെള്ളക്കെട്ടും മണ്ണിടിച്ചിലും
നാദാപുരം∙ തീവ്ര മഴയ്ക്കിടയിൽ റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട്. പുഴയോരങ്ങളിലും മറ്റും മണ്ണിടിച്ചിൽ വ്യാപകമായി. മരങ്ങൾ വീണു വൈദ്യുത ലൈനുകൾ തകർന്നു. കല്ലാച്ചിയിൽ ഇ.കെ.വിജയൻ എംഎൽഎയുടെ ഓഫിസിലേക്കും സിപിഐ മണ്ഡലം ഓഫിസിലേക്കുമുള്ള വഴിയിൽ വെള്ളക്കെട്ട് കാരണം മുറ്റത്തേക്കു പോലും എത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഇവിടെ നിരവധി വീട്ടുകാരും പ്രളയക്കെടുതിയിലാണ്. വളയം കുയ്തേരിയിൽ കുഴിക്കണ്ടി കുഞ്ഞബ്ദുല്ലയുടെ കെ.കെ.സ്റ്റോർ, സമീപത്തെ സജിത്തിന്റെ സ്റ്റേഷനറി കട, ബാർബർ ഷോപ്പ് എന്നിവിടങ്ങളിൽ വെള്ളം കയറി. പുഴയോരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. വളയം ചെക്യാട് റോഡും പലയിടങ്ങളിലും വെള്ളത്തിൽ മുങ്ങി.
കുമ്മങ്കോട് വാണിയൂർ പഴയ റേഷൻ കടയ്ക്കു മുൻപിൽ ഇന്നലെ പുഴ കണക്കേയാണ് വെള്ളമൊഴുകുന്നത്. കല്ലാച്ചി കുമ്മങ്കോട് റോഡിലും വെള്ളം കയറി. പാലോറ താഴെ റോഡിൽ പുളിക്കൂൽ തോടും റോഡും സമാനമായാണ് ഒഴുകുന്നത്.ഇവിടെ ഒട്ടേറെ വീടുകളിലേക്കുള്ള വഴിയിൽ വെള്ളം ഉയർന്നതു കാരണം തോണി വേണമെന്ന സ്ഥിതിയാണ്. കല്ലാച്ചി കോർട്ട് റോഡിൽ സിനിമ തിയറ്ററിനു സമീപം ഉയരമുള്ള പറമ്പ് റോഡിലേക്ക് ഇടിഞ്ഞു കൊണ്ടിരിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയായി.
ചുങ്കക്കുറ്റിയിൽ വെള്ളക്കെട്ട്
തൊട്ടിൽപാലം∙ കനത്തമഴയിൽ പക്രംതളം ചുരം റോഡിൽ ചുങ്കക്കുറ്റി ഭാഗത്ത് വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകുന്നത്. അഴുക്കുചാലുകൾ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.തൊട്ടിൽപാലം പുഴ ഉച്ചയോടെ കരകവിഞ്ഞൊഴുകി. തൊട്ടിൽപാലം–മുള്ളൻകുന്ന് റോഡിൽ ആയ്യാർമുക്ക് ഭാഗത്ത് വെള്ളം കയറി. കാറ്റിലും മഴയിലും മരങ്ങൾ പൊട്ടിവീണ് മലയോര മേഖലയിൽ വൈദ്യുതി മുടങ്ങി.
വടകരയിൽ മൂന്ന് വീടുകളിൽ വെള്ളം കയറി
വടകര∙ കനത്ത മഴയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ 3 വീടുകളിൽ വെള്ളം കയറി. വീട്ടിൽ താമസ്സിക്കാൻ കഴിയാതെ ഒരു കുടംബം ബന്ധു വീടുകളിലേക്ക് താമസം മാറി. പുതിയ സ്റ്റാൻഡിന് സമീപം പോതി വയലിൽ ശശീന്ദ്രൻ, മനാർ ബാബു, ഹംസ ഹാജി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മനാർ ബാബുവിന്റെ കുടുംബമാണ് താമസം മാറിയത്.
കഴിഞ്ഞ മഴയിൽ ബന്ധു വീട്ടിലേക്ക് മാറിയ ശശീന്ദ്രൻ കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ച് എത്തിയത്. മുറികളിൽ വെള്ളം കയറിയതിനാൽ താമസം വീണ്ടും മാറേണ്ട സാഹചര്യമാണ്. വീട്ടുപകരണങ്ങൾ നശിച്ചു. ഹംസ ഹാജിയും കുടുംബവും വീടിന്റെ മുകളിലത്തെ നിലയിലാണ് താമസം. ദേശീയപാതയുടെ നിർമാണം ആരംഭിച്ചതോടെ ആണ് ഈ ഭാഗത്ത് വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയത്.
കഴിഞ്ഞ വർഷവും ഈ വീട്ടുകാർക്ക് താമസം മാറേണ്ടി വന്നിരുന്നു. വെള്ളം ഒഴുകി പോകാൻ സംവിധാനം ഇല്ലാത്തതാണ് പ്രശ്നമായത്. ദേശീയപാതയിലെ ഡ്രെയ്നേജ് തറ നിരപ്പിനേക്കാളും ഉയരത്തിലാണ് നിർമിച്ചിട്ടുള്ളത്. പാത നിർമാണം വൈകുന്ന സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബങ്ങൾ. അധികൃതരാരും തിരിഞ്ഞു നോക്കുന്നുമില്ല.
മരംവീണ് ബ്ലോക്ക് അംഗത്തിന്റെ വീട് തകർന്നു
വടകര∙ തോടന്നൂർ ബ്ലോക്ക് ഓഫിസ് പരിസരത്ത് ശക്തമായ കാറ്റിൽ മരം വീണു ബ്ലോക്ക് മെംബർ കെ.ടി.രാഘവന്റെ വീട് തകർന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തെ മരം വീണു വൈദ്യുത ലൈൻ പൊട്ടി. തുടർന്ന് ഏറെ നേരം ഗതാഗതം മുടങ്ങി. നാട്ടുകാരുടെ ശ്രമഫലമായി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
കെ.പി.രമീഷ്, വി.എൻ.വിജിലേഷ്, കെ.ടി.ജയേഷന്, കെ.ടി.സന്തോഷ്, കെ.ടി.വേലായുധൻ എന്നിവർ നേതൃത്വം നൽകി. മരം വീണു മുക്കാലഭാഗം തോട്ടുങ്ങൽ താരേമ്മൽ ഫിറോസിന്റെ വീടിന്റെ മേൽക്കൂര പാടെ തകർന്നു. വില്യാപ്പള്ളി രയാക്കൂൽ താഴെ തീയ്യാറബത്ത് താഴക്കുനിയിൽ ചന്ദ്രന്റെ വീട് മരം വീണു തകർന്നു.