
<p><strong>ശ്രീനഗർ:</strong> ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്ജിദ് ബലി പെരുന്നാൾ ദിനത്തിൽ പൂട്ടിയിടുകയും കശ്മീര് മിർവൈസായ ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തെന്ന് ആരോപണം. വിശേഷ ദിനത്തിൽ ഭക്തർക്ക് പ്രാർത്ഥന നടത്താനുള്ള അവസരം നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പെടെ നിരവധി പേർ പ്രതിഷേധിച്ചു. ശനിയാഴ്ച പുലർച്ചെ ഗേറ്റുകൾ അടച്ചുപൂട്ടി പുറത്ത് പൊലീസിനെ വിന്യസിച്ചതായി അഞ്ചുമാൻ ഔഖാഫ് ജാമിയ മസ്ജിദ് അധികൃതര് പറഞ്ഞു. </p><p>മിർവൈസും ഹുറിയത്ത് കോൺഫറൻസ് ചെയർമാനുമായ ഉമർ ഫാറൂഖിന്റെ കുടുംബം തലമുറകളായി പരമ്പരാഗതമായി ഈ പള്ളിയിലാണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത്. ചരിത്രപ്രധാനമായ ജാമിയ മസ്ജിദിൽ വീണ്ടും ആളുകൾക്ക് ഈദ് പ്രാർത്ഥന നടത്താൻ അനുവാദം ലഭിക്കാത്തത് അങ്ങേയറ്റം ഖേദകരമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തെ ക്രമസമാധാനം ലെഫ്റ്റനന്റ് ഗവർണർ (എൽജി) മനോജ് സിൻഹയുടെ ഭരണത്തിൻ കീഴിലാണെന്നും തനിക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടി എടുക്കുന്നതെന്ന് എനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. </p><p>ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ച ആളുകളാണ് ഇവർ. ജമ്മു കശ്മീർ നിവാസികളെ വിശ്വസിക്കണമെന്നും ഒമർ അധികാരികളോട് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം നടപടികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. </p><p>പള്ളി അടച്ചുപൂട്ടലിനെ മിർവൈസ് ഉമർ ഫാറൂഖ് അപലപിച്ചു. ഈദ്ഗാഹിൽ ഈദ് പ്രാർത്ഥനകൾ അനുവദിച്ചില്ല. ജുമാ മസ്ജിദ് തുടർച്ചയായി ഏഴാം വർഷവും പൂട്ടിയിരിക്കുകയാണ്. എന്നെയും വീട്ടിൽ തടഞ്ഞുവച്ചിരിക്കുന്നു. ലോകമെമ്പാടും മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ ആഘോഷത്തിൽ പോലും പ്രാർത്ഥിക്കാനുള്ള മൗലികാവകാശം നിഷേധിക്കപ്പെടുന്നു. നമ്മെ ഭരിക്കുന്നവർക്കും, നമ്മുടെ അവകാശങ്ങൾ വീണ്ടും വീണ്ടും ചവിട്ടിമെതിക്കപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്ന ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർക്കും ഇത് എത്ര നാണക്കേടാണെന്ന് മിർവൈസ് എക്സിൽ പോസ്റ്റ് ചെയ്തു. </p><p>അതേസമയം, പള്ളി പൂട്ടിയതിനെക്കുറിച്ചും മിർവൈസിനെ തടങ്കലിൽ വച്ചതിനെക്കുറിച്ചും ജമ്മു കശ്മീർ പൊലീസോ ആഭ്യന്തര വകുപ്പോ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]