
<p><strong>ചെ</strong>ത്ത് പിള്ളേരുടെ ഞെരിപ്പ് പടമായി എത്തിയ മൂൺവാക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. സിനിമ കണ്ടിറങ്ങിയവരെല്ലാം പടത്തിലെ ഈ ചെത്ത് പിള്ളേരെ കുറിച്ചാണ് സംസാരിക്കുന്നതും. അവരിൽ ഒരാളായ ജെയ്ക്ക് എന്ന വേഷത്തിലെത്തിയത് അനുനാഥ് ആണ്. മൂൺവാക്ക് തനിക്ക് തന്ന സന്തോഷത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയാണ് അനുനാഥ് ഇപ്പോൾ.</p><p><strong>മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലെത്തിയ മൂൺവാക്ക്</strong></p><p>കുറച്ചു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മൂൺവാക്ക് സിനിമ ഇറങ്ങുന്നത്. അല്പം കാത്തിരുന്നാലും കുഴപ്പമില്ല. സിനിമയ്ക്ക് പോസിറ്റീവ് റിസൾട്ട് കിട്ടുന്നുണ്ടല്ലോ. അതാണ് ഏറ്റവും വലിയ സന്തോഷം. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് തീയേറ്റർ വിസിറ്റ് നടത്തിയപ്പോൾ പലരും നേരിട്ട് കെട്ടിപ്പിടിച്ചു പറഞ്ഞു നന്നായിട്ടുണ്ട് എന്ന്. അതുപോലെ കുറെ പേർക്ക് നന്നായി റിലേറ്റ് ചെയ്യാൻ പറ്റി എന്നും പറഞ്ഞു. അവർക്ക് അവരുടെ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ പറ്റി എന്നും പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷം കിട്ടുന്നുണ്ട്.</p><p><strong>മൂൺവാക്കിലെ ജെയ്ക്ക്</strong></p><p>സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേരാണ് ജെയ്ക്ക്. മൂൺവാക്കേഴ്സിനെയെല്ലാം ലീഡ് ചെയ്തു കൊണ്ടുപോകുന്ന കഥാപാത്രമാണ് ജെയ്ക്ക്. ആ കഥാപാത്രത്തിന് കുറെ തലങ്ങളിൽ നിന്ന് അഭിനയിക്കാനുള്ള സാധ്യതകൾ ഉണ്ട്. കുറേ ഇമോഷൻസ് പ്രകടിപ്പിക്കുവാനുള്ള അവസരങ്ങളുമുണ്ട്. ആ കഥാപാത്രത്തിലേക്ക് എന്നെ സെലക്ട് ചെയ്ത വിനോദ് സാറിനും സുനിലേട്ടനും എല്ലാം നന്ദി പറയുകയാണ് ഞാനിപ്പോൾ.</p><p><strong>കഥ പറയുന്ന കാലഘട്ടം</strong></p><p>സിനിമയിലെ കഥ പറയുന്ന കാലഘട്ടം നമുക്ക് പരിചിതമല്ല. എങ്കിലും സംവിധായകനും എഴുത്തുകാരനും എല്ലാം ആ കാലഘട്ടത്തെക്കുറിച്ച് ഒരു വിവരണം നമുക്ക് തന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം നമ്മുടെ അച്ഛനമ്മമാരും ആ കാലഘട്ടത്തെക്കുറിച്ച് പറഞ്ഞു തന്നിട്ടുള്ള അറിവുകൾ നമുക്കുണ്ടല്ലോ. എല്ലാം മനുഷ്യരും ലൈവായി നിൽക്കുന്ന ഒരു കാലമായിരുന്നു അത്. ആ കാലഘട്ടത്തിലെ ഒരു കഥാപാത്രമായി നമ്മളെ കൊണ്ടുപോകാൻ വസ്ത്രാലങ്കാരം, മെയ്ക്കപ്പ് തുടങ്ങിയ എല്ലാ ഡിപ്പാർട്ട്മെന്റുകളും സഹായിച്ചു. പിന്നെ എല്ലാവർക്കും തമ്മിൽ പരസ്പരം നല്ല സഹകരണം ഉള്ളതുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സത്യം പറഞ്ഞാൽ അഭിനയിക്കുന്ന സമയത്ത് ഷൂട്ട് കാണാൻ വന്ന ആളുകൾ പോലും ടൈം ട്രാവൽ ചെയ്തു ഈ കാലഘട്ടത്തിലേക്ക് വന്ന ആളുകളെ പോലെയാണ് ഞങ്ങളെ നോക്കി നിന്നത്.</p><p><strong>മികച്ച എൻട്രി തന്ന മൂൺവാക്ക്</strong></p><p>മൂൺവാക്ക് സിനിമയിലൂടെ തന്നെ ആയിരിക്കണം സിനിമയിലേക്കുള്ള എൻട്രി എന്ന നിർബന്ധമൊന്നും എനിക്ക് ഇല്ലായിരുന്നു. ഈ സിനിമക്ക് മുൻപ് ഞാൻ മറ്റൊരു വർക്ക് ചെയ്തിട്ടുണ്ട്. ഒരു കടത്തനാടൻ കഥ എന്ന പേരിലൊരു ചെറിയ വർക്കിന്റെ ഭാഗമായിരുന്നു. പിന്നെ മൂൺവാക്കിന് ശേഷം സ്വകാര്യം സംഭവബഹുലം എന്ന ഒരു സിനിമയിലും ചെറിയൊരു വേഷം ചെയ്തു. എന്നാലും മൂൺവാക്ക് സിനിമയിലൂടെ നല്ലൊരു എൻട്രി കിട്ടി എന്ന വിശ്വാസം എനിക്കുണ്ട്.</p><p><strong>ക്യാമ്പിലെ അനുഭവങ്ങൾ</strong></p><p>മൂൺ വാക്കിന്റെ ഓഡിഷനിൽ സെലക്ട് ആയതിനു ശേഷം ഞങ്ങളെല്ലാവർക്കും ഏതാണ്ട് മൂന്നുമാസകാലത്തോളം ട്രെയിനിങ് കിട്ടിയിരുന്നു. ക്യാമ്പിനകത്തു ആക്ടിംഗ് വർക്ക് ഷോപ്പ്, ഡാൻസ് പ്രാക്ടീസ് തുടങ്ങി എല്ലാം ഉണ്ടായിരുന്നു. അതോടൊപ്പം എല്ലാവർക്കും തമ്മിൽ തമ്മിൽ ഒരു ബോണ്ട് ഉണ്ടാക്കാൻ പറ്റി. പിന്നെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന തിരുവനന്തപുരം ഭാഷയെ കുറിച്ചുള്ള ലാംഗ്വേജ് ട്രെയിനിങ്ങും കിട്ടിയിരുന്നു. ആ ക്യാമ്പ് ഒരുപാട് ഉപകാരപ്പെട്ടു. ശ്രീജിത്ത് ആശാൻ ആണ് ഞങ്ങൾക്ക് കൊറിയോഗ്രഫി ചെയ്ത് തന്നത്. അഭിചേട്ടനും ജിഷ്ണു ചേട്ടനുമായിരുന്നു ശ്രീജിത്ത് ആശാന്റെ അസിസ്റ്റന്റ്സ്. മൂന്ന് പേരും ചേർന്ന് ക്ഷമയോടുകൂടി ഞങ്ങളെ കഷ്ടപ്പെട്ട് പഠിപ്പിച്ചത് കൊണ്ടാണ് സിനിമയിൽ കാണുന്നതുപോലെ ഞങ്ങൾക്ക് പെർഫോം ചെയ്യാൻ പറ്റിയത്. അതും പണ്ടത്തെ സ്റ്റൈൽ ഡാൻസ് ആണ് ഞങ്ങൾ സിനിമയിൽ ചെയ്തിട്ടുള്ളത്. പുതിയ കാലത്തെ ഡാൻസ് ചെയുന്ന പലരും ആ പഴയ കാലത്തിലേക്ക് മാറാൻ ട്രൈ ചെയ്യുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഡാൻസ് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഡാൻസ് എളുപ്പത്തിൽ പഠിക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും അവരെന്നെ അത് പഠിപ്പിച്ചു.</p><p><strong>കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത വഴി</strong></p><p>ആക്ടിംഗ് ട്രെയിനിങ്ങിനായി ഞങ്ങൾക്ക് സുനിത ചേച്ചിയായിരുന്നു ഉണ്ടായിരുന്നത്. ചേച്ചി നല്ലപോലെ ഒരു മാസം മൊത്തം ഇരുന്ന് ഞങ്ങളെ ട്രെയിൻ ചെയ്യിച്ചു. ചേച്ചിയുടെ കൂടി നേതൃത്വത്തിലാണ് ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങൾ ചെയ്യണമെന്ന് സംവിധായകൻ തീരുമാനിച്ചിരിക്കുന്നത്. ക്യാമ്പെല്ലാം കഴിഞ്ഞ് ഷൂട്ടിന് നാലുദിവസം ബാക്കിയുള്ളപ്പോഴാണ് ആർക്കൊക്കെ ഏതൊക്കെ കഥാപാത്രം ചെയ്യണമെന്ന് അവർ അറിയിക്കുന്നത്.</p><p><strong>തയ്യാറെടുപ്പുകൾ</strong></p><p>ഒരു കൂട്ടം ചെറുപ്പക്കാർ ഈ സിനിമയ്ക്ക് വേണ്ടി എന്തെല്ലാം എഫെർട്ടുകൾ എടുത്തു എന്നത് സിനിമ കണ്ടാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും. ഡാൻസ് ഷൂട്ട് ചെയ്യുക എന്നത് ഈസി പരിപാടിയല്ല. കൂട്ടത്തിൽ ഒരാൾക്ക് ചുവടുപിഴച്ചാൽ വീണ്ടും ഷൂട്ട് ചെയ്യണം. പല സമയത്തും അങ്ങനെ സംഭവിക്കാം. അതുപോലെ ഒരിക്കൽ എടുത്തതിന്റെ തന്നെ വിവിധ ഷോട്ടുകൾ വീണ്ടും എടുക്കാം. ചില സമയങ്ങളിൽ ഞങ്ങൾ നല്ലോണം ക്ഷീണിച്ചു പോയിരുന്നു.മൊത്തത്തിൽ കിളി പോയ അവസ്ഥ ഒക്കെ വന്നിട്ടുണ്ട്. ചില ദിവസം 24 മണിക്കൂർ ഷൂട്ട് പോവും. അതും മൊത്തം ഡാൻസ്. അത്തരം സമയങ്ങളിൽ ഒക്കെ നല്ലോണം പ്രയാസം അനുഭവിച്ചിട്ടുണ്ട്. അതുപോലെതന്നെ സിനിമയിലെ ക്രൂ നല്ല എഫർട്ട് എടുത്തിട്ടുണ്ട്. എല്ലാവരുടെയും ശ്രമം തന്നെയാണ് ഈ സിനിമയുടെ വിജയവും.</p><p></p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]