ന്യൂഡൽഹി∙ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ തയാറാകുന്ന കമ്പനികൾക്കുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗരേഖയിറക്കി. ഇന്ത്യയിൽ വാഹനനിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനായി കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് അടക്കം ലഭിക്കും.

ഇത്തരം കമ്പനികൾക്ക് 5 വർഷത്തേക്ക് 15% എന്ന കുറഞ്ഞ തീരുവ നൽകി, മുഴുവനായി അസംബിൾ ചെയ്ത വാഹനങ്ങൾ (സിബിയു) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. 35,000 ഡോളറിലും മീതെ വിലയുള്ള വാഹനങ്ങൾക്കാണിത്. നിലവിൽ ഇവയുടെ ഇറക്കുമതി തീരുവ 70 മുതൽ 100% വരെയാണ്. നികുതിക്ക് ഇളവിനു പരിധിവച്ചിട്ടുണ്ട്.

ഒരു കമ്പനിക്ക് പരമാവധി 6,484 കോടി രൂപ വരെ മാത്രമേ ഇളവായി നൽകൂ. കമ്പനി നടത്തുന്ന നിക്ഷേപം ഇതിലും കൂടുതലാണെങ്കിൽ തത്തുല്യമായ തുക നികുതിയിളവ് ലഭിക്കും. കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം കമ്പനികളിൽ നിന്ന് ഉടൻ അപേക്ഷ ക്ഷണിച്ചു തുടങ്ങും. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾ 3 വർഷത്തിനുള്ളിൽ വാഹനനിർമാണ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കണം.

‘ടെസ്‍ലയ്ക്ക് ഇന്ത്യയിലെ ഉൽപാദനം താൽപര്യമില്ല’

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‍ല കാർ കമ്പനി സർക്കാ‍ർ പദ്ധതിക്ക് ചുവടുപിടിച്ച് ഇന്ത്യയിൽ നിർമാണ പ്ലാന്റ് തുടങ്ങിയേക്കില്ലെന്ന് ഹെവി ഇൻഡസ്ട്രീസ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

‘ടെസ്‍ലയെ നമ്മൾ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയിൽ ഷോറൂമുകൾ തുറക്കുന്നുണ്ടെങ്കിലും, ഇവിടെ കാർ നിർമിക്കാൻ അവർക്ക് താൽപര്യമില്ല.’–അദ്ദേഹം പറഞ്ഞു. പകരം മെഴ്സിഡീസ് ബെൻസ്, സ്കോഡ– ഫോക്സ്‌വാഗൻ, ഹ്യുണ്ടായ്, കിയ തുടങ്ങിയ കമ്പനികൾ താൽപര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

India’s electric vehicle manufacturing push offers substantial tax breaks for companies investing ₹4150 crore or more, aiming to boost domestic production. While some major automakers have expressed interest, Tesla’s participation remains uncertain.