
പ്രവേശനം ‘സൗജന്യം’ ആക്കി, 35,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി 2 ലക്ഷം പേർ; ആർപ്പുവിളികൾ നിലവിളികളായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനവും സൗജന്യമാണെന്ന അറിയിപ്പും ഇതേത്തുടർന്നുണ്ടായ അനിയന്ത്രിതമായ ജനക്കൂട്ടവും ഇടുങ്ങിയ ഗേറ്റുമാണ് ബെംഗളൂരുവിലെ ദുരന്തത്തിന് പ്രധാന കാരണമായതെന്ന് വിവരം. 11 പേരാണ് ദുരന്തത്തിൽ മരിച്ചത്. 47 പേർക്ക് പരുക്കേറ്റു. ആയിരക്കണക്കിനു പേർ സ്റ്റേഡിയത്തിലേക്ക് കടക്കാൻ കാത്തുനിന്നിരുന്നെന്ന് പൊലീസും ദൃക്സാക്ഷികളും പറഞ്ഞു.
തുടക്കത്തിൽ പരിപാടിയിൽ പങ്കെടുക്കുന്നതിന് പാസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വളരെക്കുറച്ചു പേർക്കു മാത്രമേ പാസ് ലഭിച്ചുള്ളൂ. വളരെപ്പെട്ടെന്ന് നിശ്ചയിച്ച പരിപാടിയായതിനാൽ തുടർന്ന് എല്ലാവരെയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള ഗേറ്റ് തുറന്നതോടെ ആരാധകർ തിക്കിത്തിരക്കി ഉള്ളിലേക്ക് കയറി. ഇടുങ്ങിയ ഒറ്റ ഗേറ്റ് വഴി മാത്രമായിരുന്നു പ്രവേശനമെന്നതും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ടുള്ളത്.
മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണ്. 35,000 പേരെ ഉൾക്കൊള്ളാനാകുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് 2–3 ലക്ഷം പേരാണെത്തിയതെന്നും ചൊവ്വാഴ്ച നടന്ന മത്സരവിജയം ആഘോഷിക്കാൻ ബുധനാഴ്ച പരിപാടി സംഘടിപ്പിച്ചതെന്നും ഇത്രത്തോളം ആളുകൾ എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
‘ചെറിയ ഗേറ്റുകളാണ് സ്റ്റേഡിയത്തിനുള്ളത്. ആൾക്കൂട്ടം ഗേറ്റുകളും തകർത്തു. ഇതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ഇത്രയേറെ ജനങ്ങൾ വരുമെന്ന് ആരും കരുതിയില്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.’–സിദ്ധരാമയ്യ പറഞ്ഞു.