
അദാനി ഗ്രൂപ്പിനെതിരെ (Adani Group) വീണ്ടും യുഎസിന്റെ അന്വേഷണ (US Probe) ഷോക്ക്. ഉപരോധം ലംഘിച്ച് (US Sanctions) ഇറാന്റെ എൽപിജി (Iran LPG) ഗുജറാത്തിലെ മുന്ദ്ര തുറമുഖം (Mundra Port) വഴി ഇറക്കുമതി ചെയ്തെന്നാണ് പുതിയ ആരോപണം. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിന്റെ (Adani Ports) നിയന്ത്രണത്തിലുള്ളതും ഇന്ത്യയിലെ ഏറ്റവും വലിയ മേജർ തുറമുഖവുമാണ് ഗുജറാത്തിലെ മുന്ദ്ര. അദാനിക്കെതിരെ യുഎസ് അന്വേഷണം തുടങ്ങിയെന്ന് വോൾസ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ വൈദ്യുതി വിതരണക്കരാറുകൾ ലഭിക്കാനായി സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് ആരോപിച്ച് കഴിഞ്ഞ നവംബറിൽ യുഎസ് ഗവൺമെന്റിന് കീഴിലെ നികുതിപ്പ് വകുപ്പ് (ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്), യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (SEC) എന്നിവ എടുത്ത കേസിന്റെ അലയൊലികൾ വിട്ടൊഴിയും മുമ്പേയാണ് പുതിയ ആരോപണം.
അതേസമയം, ഉപരോധം ലംഘിച്ച് ഇറാന്റെ എൽപിജി വാങ്ങിയിട്ടില്ലെന്നും യുഎസിന്റെ അന്വേഷണത്തെ കുറിച്ച് അറിയില്ലെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്. വോൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് അവാസ്തവവും ദുരുദ്ദേശ്യപരമെന്നും അഭിപ്രായപ്പെട്ട അദാനി ഗ്രൂപ്പ്, ഇറാനിൽ നിന്ന് ഒരു ഉൽപന്നവും ഗ്രൂപ്പിന്റെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്നില്ലെന്നും ഇറാനിയൻ വെസ്സലുകൾ ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതികളുടെ പശ്ചാത്തലത്തിൽ ഇറാനിയൻ പെട്രോളിയം ഉൽപന്നങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
അദാനി ഗ്രൂപ്പിന്റെ ചില പദ്ധതികൾക്ക് അവർ യുഎസിൽ നിന്ന് നിക്ഷേപം സ്വന്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ അദാനി ഗ്രൂപ്പിന്റെ പലനടപടികളിലും യുഎസ് അന്വേഷണത്തിന്റെ കൈകടത്തുന്നത്. അദാനി എന്റർപ്രൈസസിനു വേണ്ടി ഇറാനിയൻ ടാങ്കറുകളിൽ എൽപിജി എത്തിച്ചോയെന്ന് യുഎസ് നികുതി വകുപ്പാണ് അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിന്റെ മൊത്തം ബിസിനസ് വരുമാനത്തിൽ എൽപിജിയുടെ പങ്ക് നാമമാത്രമാണെന്ന് പ്രതികരിച്ച അദാനി ഗ്രൂപ്പ്, ആഭ്യന്തര-രാജ്യാന്തര നിയമങ്ങൾക്കനുസരിച്ചാണ് ഇടപാടുകൾ നടത്തുന്നതെന്നും വ്യക്തമാക്കി.
ഓഹരികളിൽ വീഴ്ച
യുഎസിന്റെ അന്വേഷണം നേരിടുന്നെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഒട്ടുമിക്ക അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് നഷ്ടത്തിലേക്ക് വീണു. മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് 1.33%, അദാനി പോർട്സ് 1.52%, അദാനി എനർജി സൊല്യൂഷൻസ് 1.19%, അദാനി പവർ 1.26%, അദാനി ടോട്ടൽ ഗ്യാസ് 1.06% എന്നിങ്ങനെ നഷ്ടത്തിലാണ് എൻഎസ്ഇയിൽ ഉച്ചയ്ക്ക് മുമ്പത്തെ സെഷനിൽ വ്യാപാരം ചെയ്യുന്നത്.
എസിസി 0.25%, അദാനി ഗ്രീൻ എനർജി 0.53%, അദാനി വിൽമർ 0.24%, അംബുജ സിമന്റ് 1.13%, എൻഡിടിവി 0.05% എന്നിങ്ങനെയും നഷ്ടത്തിലാണുള്ളത്. ഹിൻഡൻബർഗ്, യുഎസിന്റെ കൈക്കൂലിക്കേസ് എന്നിവയ്ക്ക് പിന്നാലെയാണ് ഇപ്പോൾ അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടുള്ള പുതിയ ആരോപണവും അന്വേഷണവും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)