
‘ലക്ഷ്യം മാറരുതെന്നു മാത്രമാണ് പറഞ്ഞത്; അൻവറിനോട് രാഷ്ട്രീയ താൽപര്യമോ വ്യക്തിപരമായ താൽപര്യമോ തോന്നിയിട്ടില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട സംഭാഷണമല്ല അൻവറുമായി നടത്തിയതെന്ന് എംഎൽഎ. പാർട്ടിയോ മുന്നണിയോ പറഞ്ഞിട്ടല്ല കൂടിക്കാഴ്ച നടത്തിയത്. പിണറായിസത്തിനെതിരെ സംസാരിക്കുന്ന ആളെന്ന നിലയിലാണ് അൻവറുമായി സംസാരിച്ചത്.
‘‘തീരുമാനങ്ങൾ അതിവൈകാരികമായി എടുക്കരുതെന്ന് കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. പിണറായിസത്തിനെതിരായ പോരാട്ടത്തിൽ ജയിക്കാൻ കഴിയുന്നത് യുഡിഎഫിനാണ്. ആ മുന്നണിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഏതെങ്കിലും ചുമതലയുടേയോ അനുനയത്തിന്റെയോ അടിസ്ഥാനത്തിലല്ല അങ്ങനെ പറഞ്ഞത്. ലക്ഷ്യം മാറരുത് എന്നു മാത്രമാണ് അൻവറിനോട് പറഞ്ഞത്. ചർച്ചയ്ക്കായി പാർട്ടി ചുമതലപ്പെടുത്താൻ അത്ര ഉയരത്തിലുള്ള ആളല്ല ഞാൻ. ആ ബോധ്യമുണ്ട്. അങ്ങനെ ചർച്ച നടത്താനാണെങ്കിൽ പാർട്ടിയിൽ മുതിർന്ന നേതാക്കളുണ്ട്’’– രാഹുൽ പറഞ്ഞു.
അൻവറിനോട് രാഷ്ട്രീയ താൽപര്യമോ വ്യക്തിപരമായ താൽപര്യമോ തോന്നിയിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. ‘‘കോൺഗ്രസ് നേതാക്കൾക്കെതിരെ അൻവർ പ്രതികരിച്ചപ്പോൾ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പിണറായിസത്തിനെതിരെ അൻവർ പറഞ്ഞു തുടങ്ങിയതു മുതൽ അക്കാര്യത്തോട് യോജിപ്പുണ്ട്. കോൺഗ്രസ് പറയുന്ന കാര്യങ്ങളാണ് അൻവർ ഏറ്റുപറഞ്ഞത്.
അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ട്രാക്ക് തെറ്റാണ്. പിണറായിസത്തിനെതിരെ സംസാരിക്കുന്ന ആളെന്ന നിലയിൽ എടുക്കേണ്ട നിലപാടല്ല അദ്ദേഹം ഇപ്പോൾ എടുക്കുന്നത്. പിണറായിസത്തിനെതിരെ പറഞ്ഞതിനുശേഷം അദ്ദേഹത്തോട് പരിചയമുള്ള ആളെന്ന നിലയിൽ പോക്ക് തെറ്റാണെന്ന് വ്യക്തിപരമായി പറഞ്ഞു.
അൻവറിന്റെ മുന്നണി പ്രവേശനം, സ്ഥാനാർഥിത്വം എന്നീ കാര്യങ്ങളിലൊന്നും തനിക്ക് തീരുമാനമെടുക്കാനാകില്ല. ഇടതു സർക്കാരിന്റെ കൊള്ളരുതായ്മകളാണ് കൂടിക്കാഴ്ചയിൽ സംസാരിച്ചത്. അൻവർ ആദ്യ വാർത്താ സമ്മേളനം നടത്തിയപ്പോഴും അദ്ദേഹത്തെ ഫോണിൽ വിളിച്ചിരുന്നു. മുൻ എംഎൽഎയെ കാണുമ്പോൾ തന്നെ സിപിഎം ബേജാറാകേണ്ട കാര്യമില്ല. സിപിഎമ്മിനെ തോല്പിക്കാൻ, വർഗീയത ഒഴികെയുള്ള എല്ലാ മാർഗങ്ങളും മനസ്സിലാക്കാനുള്ള ശ്രമങ്ങൾ നടത്തും’’– രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് രാഹുൽ അൻവറുമായി കൂടിക്കാഴ്ച നടത്തിയത്. അന്വറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.