
ടോവിനോയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട സിനിമയിലെ സി കെ ശാന്തി എന്ന കഥാപാത്രത്തിലൂടെ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് ആര്യ സലിം. ചിത്രത്തിൽ പി കെ ജാനുവിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സി കെ ശാന്തി എന്ന കഥാപാത്രം ആര്യ ചെയ്തിട്ടുള്ളത്. തന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ആര്യ സലിം കൂടുതൽ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
നരിവേട്ടക്ക് ലഭിക്കുന്ന സ്വീകാര്യതയിലെത്രത്തോളം സന്തോഷിക്കുന്നു?
വാസ്തവത്തിൽ നരിവേട്ട എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ഞാൻ എന്ന ആർട്ടിസ്റ്റിനെ ആളുകൾ കൃത്യമായി തിരിച്ചറിഞ്ഞു തുടങ്ങുന്നത്. ഈ സിനിമയ്ക്കകത്തെ കഥാപാത്രത്തിലൂടെയാണ് ഞാൻ ചെയ്തിട്ടുള്ള മുൻപത്തെ കഥാപാത്രങ്ങളെയൊക്കെ പലരും ഓർത്തെടുക്കുന്നത്. പണ്ടത്തെ മുത്തങ്ങ സമരത്തെ പറ്റിയൊക്കെ വളരെ വ്യക്തമായി അറിയുന്ന പലർക്കും ഈ സിനിമ കണ്ടപ്പോൾ സി കെ ജാനു എന്ന കഥാപാത്രത്തെ എന്നിലൂടെ കാണാൻ കഴിഞ്ഞു എന്നാണ് അവരൊക്കെ പറയുന്നത്. സി കെ ശാന്തി എന്ന ഞാൻ ചെയ്ത കഥാപാത്രം അത്രത്തോളം അവരെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു. പിന്നെ സിനിമ ഇറങ്ങിയതിനു ശേഷം ഈ സിനിമയുടെ കാര്യത്തിൽ സി കെ ജാനു വളരെയധികം സന്തോഷവതിയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് അവർക്ക് നല്ല റിപ്പോർട്ടാണ് ഇതുവരെയും കിട്ടിയിട്ടുള്ളത്. പക്ഷേ അവർ വിദേശത്തായതിനാൽ ആ സിനിമ അവർക്ക് ഇതുവരെയും കാണാൻ പറ്റിയിട്ടില്ല എന്നാണ് എന്റെ അറിവ്.
സി കെ ജാനുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നോ?
സിനിമയുടെ ഷൂട്ട് തുടങ്ങിയ സമയത്ത് അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷെ അവർക്ക് തിരക്കായതിനാൽ ഞങ്ങൾ തമ്മിലുള്ള കൂടികാഴ്ച്ച പെട്ടെന്നൊന്നും നടന്നില്ല. പിന്നെ സിനിമയുടെ ക്ലൈമാക്സ് എടുക്കുന്നതിന് രണ്ട് ദിവസം മുൻപാണ് എനിക്ക് മേഡത്തെ കാണാൻ കഴിഞ്ഞത്. മേഡത്തിന്റെ വീട്ടിൽ പോകുന്നത് എന്റെ സഹോദരിയുടെയും മേഡത്തിന്റെ സുഹൃത്തായ രാമേട്ടന്റെയും കൂടിയാണ്. സത്യത്തിൽ ആ ഒരു കൂടിക്കാഴ്ച വല്ലാത്തൊരു സിനിമാറ്റിക് ഫീൽ ആണ് തന്നത്. ബൊലേറ ഓടിച്ചു വന്ന മേഡം ഞങ്ങളെ കണ്ട് ഇറങ്ങി വരികയും ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. പഴയ അനുഭവങ്ങളെ കുറിച്ചും മർദ്ദനമേറ്റ കാര്യത്തെക്കുറിച്ചമൊക്കെ മേഡം ഞങ്ങളോട് പറഞ്ഞു. ‘ഞങ്ങൾക്ക് കിട്ടിയ അടി പോട്ടെ എന്ന് വെക്കാം പക്ഷേ ചെറിയ കുട്ടികൾക്ക് പോലും അടി കിട്ടിയത് വിട്ടുകളയാൻ പറ്റില്ല. ആ കുട്ടികളുടെ വേദന ഓർക്കുമ്പോൾ നമ്മുടെ വേദന ഒന്നുമല്ല’ എന്നാണ് മേഡം അന്നത്തെ മുത്തങ്ങ സംഭവത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. മാത്രമല്ല നമ്മുടെ കണ്ണീരിന്റെ വില അറിയാത്തവർക്ക് മുമ്പിൽ കരയരുതെന്ന് വാശിയായിരുന്നു എനിക്ക് എന്നാണ് മേഡം അന്നത്തെ ദിവസത്തെക്കുറിച്ച് പറഞ്ഞ മറ്റൊരു കാര്യം. വല്ലാത്തൊരു ഇമോഷണൽ മൊമെന്റ്റ് ആയിരുന്നു അത്. പിന്നെ സിനിമയെക്കുറിച്ച് ചെറിയൊരു ധാരണയായിരുന്നു മേഡത്തിന് ഉണ്ടായിരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. അതായത് മുത്തങ്ങ സമരം ഉണ്ട്, അതിൽ ചില കാര്യങ്ങൾ വരുന്നു എന്നല്ലാണ്ട് സിനിമയെ കുറിച്ച് പൂർണ്ണരൂപ മേഡത്തിന് അറിയാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല.
സി കെ ശാന്തിയിലേക്കുള്ള രൂപമാറ്റം?
സി കെ ശാന്തിയിലേക്കുള്ള എന്റെ രൂപമാറ്റം മേഡത്തിന് കാണിച്ചുകൊടുക്കാനുള്ള ഫോട്ടോസ് ഒന്നും എന്റെ കൈയിൽ ഇല്ലായിരുന്നു. കുറച്ചു ചോരയൊക്കെ ഒഴുകിയുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് കാണിച്ചു കൊടുത്തപ്പോൾ മേഡം ഒന്ന് ചിരിച്ചു. പിന്നെ ആ ഒരു മെയ്ക്ക് ഓവർ എങ്ങനെ ഉണ്ടാക്കിയെടുത്തു എന്ന് ചോദിച്ചാൽ മേക്കപ്പ് ചെയ്തത് അമലേട്ടൻ ആയിരുന്നു . അതുപോലെ വസ്രാലങ്കാരം ചെയ്തത് അരുണേട്ടൻ ആയിരുന്നു. ജാനു മേഡത്തിലേക്കുള്ള ആ ഒരു രൂപ സാദൃശ്യത്തിലേക്ക് അവരാണ് എന്നെ കൂടുതലായും എത്തിച്ചത്. സി കെ ജാനു ചുരിദാർ ധരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഉണ്ട്. ആ ഫോട്ടോയിൽ ഉള്ളത് പോലെ തന്നെ ഫോട്ടോഗ്രാഫർ എന്നെയും പകർത്തി. അത് കാണിച്ചു തന്ന സമയത്ത് എനിക്ക് അത്ഭുതം തോന്നി. കാരണം അത്രമാത്രം സാദൃശ്യം ഉണ്ടായിരുന്നു എനിക്ക് അവരുമായിട്ട്.
കഥാപാത്രത്തിനായി താങ്കൾ നൽകിയ സംഭാവനകൾ
ഈ ഒരു സിനിമയ്ക്ക് വേണ്ടി ഒരു വർഷത്തോളം ഞാൻ മറ്റു വർക്കുകൾ ഒന്നും ഏറ്റെടുത്തില്ല. ആ സമയം കൊണ്ട് വർക്ക്ഷോപ്പ് ഒക്കെ അറ്റൻഡ് ചെയ്തു. അതുപോലെ പണിയ വിഭാഗത്തിലുള്ള ആളുകളാണ് നമുക്കൊപ്പം കൂടുതലായും അഭിനയിച്ചത് . അവരുമായിട്ട് കൂടുതലായി ഇടപഴകാനായി അവരുടെ ഊരിൽ പോയി അവരെ നേരിൽ കണ്ട് സംസാരിച്ചു. പതിയെ നമ്മളെ ശ്രദ്ധിക്കാനും നമുക്ക് ഭാഷ പറഞ്ഞു തരാനും ഒക്കെ അവർ പരമാവധി ശ്രമിച്ചു. അതുപോലെ ജാനു മാഡത്തെ കുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബ് വീഡിയോസ് ഒക്കെ നോക്കി മാഡത്തിന്റെ സംസാരരീതി പ്രസംഗം ഒക്കെ നിരീക്ഷിച്ചു. അവർ മന്ത്രിമാരോടും പോലീസുകാരോടും സംസാരിക്കുമ്പോൾ നമ്മുടെ ഭാഷയാണ് പറയുന്നത്. പക്ഷേ അവരുടെ ഗോത്രത്തിൽ പെട്ടവരോട് സംസാരിക്കുമ്പോൾ പണിയ ഭാഷയാണ് പറയുന്നത്. ആ ഭാഷയൊക്കെ ഞാൻ നോട്ട് ചെയ്തു വച്ചിരുന്നു.
നരിവേട്ടയിലേക്ക് എത്തുന്നതെങ്ങനെ?
ഓസ്ലർ സിനിമയുടെ ഷൂട്ട് കഴിഞ്ഞ സമയത്ത് മമ്മൂട്ടി കമ്പനിയിലെ സുനിൽ ഏട്ടനാണ് അനുരാജുമായി കണക്ട് ചെയ്യുന്നത്. കഥ വിവരിക്കുന്ന സമയത്ത് തന്നെ ഈ കഥാപാത്രത്തിന് ആര്യ തന്നെയാണ് ഫസ്റ്റ് ഓപ്ഷൻ എന്നാണവർ പറഞ്ഞത്. 2023 ലാണ് കഥ പറയുന്നത്. പിന്നീട് ഷൂട്ട് അല്പം നീണ്ടു പോയി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞു ഷൂട്ട് തുടങ്ങാൻ. ഏതായാലും സിനിമ തീയറ്ററിൽ എത്തിയപ്പോഴേക്കും ഈ സിനിമ വഴി ഞാൻ മനസ്സിലാക്കിയത് മാനുഷികം മൂല്യം കൊടുക്കാൻ മനുഷ്യർക്ക് കുറച്ചു മടിയാണ് എന്നതാണ്. നമ്മുടെ വീട്ടിൽ പണിക്ക് വരുന്നവർക്ക് പോലും നിലത്തിരുത്തി അല്ലെങ്കിൽ അടുക്കളയുടെ പുറകുവശത്ത് ഇരുത്തി ഭക്ഷണം കഴിക്കാൻ കൊടുക്കുന്നവരുണ്ട്. എന്തുകൊണ്ട് അവർക്ക് മേശയിൽ വയ്ക്കുന്ന ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യം കൊടുക്കുന്നില്ല. അവിടെയെല്ലാം മനുഷ്യരുടെ ഉള്ളിൽ വേർതിരിവ് വരുന്നുണ്ട്. സിനിമയിൽ പോലും നമ്മുടെ കഴിവ് എന്നതിനപ്പുറത്തേക്ക് നമ്മുടെ രൂപം വെച്ചാണ് വേഷങ്ങൾ തരുന്നത്. ആ വേർതിരിവ് എല്ലായിടത്തും പ്രകടമാണ്. എന്നാലും ഇപ്പോഴത്തെ സംവിധായകർ അത്യാവശ്യം പരിശ്രമിച്ചു തന്നെ അത്തരം ചില കാര്യങ്ങളിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
സിനിമക്കകത്തു ദളിത് സാന്നിധ്യം കുറയുന്നുണ്ടോ?
ദളിത് തന്നെയാവണം എന്നില്ല. നിറം വച്ച് ദളിതാണെന്ന് ജഡ്ജ് ചെയ്തുകൊണ്ടും അവസരം കുറയാറുണ്ട്. എന്റെ കുടുംബത്തിൽ പെൺകുട്ടികളിൽ നിറം കുറവ് എനിക്കാണ്. ആ നിറത്തിന്റെ പേരിൽ നമുക്ക് കളിയാക്കലുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്റെ അച്ഛന്റെ പേര് സലിം എന്നാണ്. അത് കാരണം ആര്യ സലീം എന്ന എന്റെ പേര് കേൾക്കുമ്പോൾ ഞാൻ മുസ്ലിം ആണോ, മുസ്ലിമിനെയാണോ വിവാഹം കഴിച്ചത് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അവരോടൊക്കെ ജാതിയും മതവും വിട്ട് വേറെ വല്ലതും ചോദിക്കാൻ ഞാൻ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്തിനാണ് മനുഷ്യരെ ജാതിയുടെ പേരിൽ ഇങ്ങനെ തരംതിരിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. സത്യത്തിൽ അത്തരം ചിന്തകളെ കാഴ്ചപ്പാടിനെ ബ്രേയ്ക്ക് ചെയുന്നതാകണം കല. വേടന്റെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്. പറയുന്ന രാഷ്ട്രീയത്തിന് പ്രാമുഖ്യം കൊടുക്കാതെ ജാതിക്കാണ് ജനങ്ങൾ പ്രാമുഖ്യം കൊടുക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതിന്റെ ഭാഗമായാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
പുതിയ തലമുറക്ക് നരിവേട്ട നൽകുന്ന സന്ദേശം
ഇപ്പോഴത്തെ തലമുറ സോഷ്യൽ മീഡിയയിൽ ആണ് ജീവിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതിനു പുറത്തേക്കുള്ള കാര്യങ്ങളെ കുറിച്ചൊന്നും അവർക്ക് വലിയ അവബോധം ഇല്ല. അതുകൊണ്ട് തന്നെ ചരിത്രം അറിയാൻ പാടില്ലാത്ത ആളുകൾക്ക്, ഒരു സമൂഹം അനുഭവിച്ച വേദന എന്താണെന്ന് അറിയാത്തവർക്ക് അതിനെക്കുറിച്ച് വ്യക്തത ഉണ്ടാക്കാൻ ഈ സിനിമയ്ക്ക് കുറച്ചെങ്കിലും സാധിച്ചെങ്കിലും അതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]