
ഒല്ലൂർ ജംക്ഷൻ വികസനം; ഏറ്റെടുക്കേണ്ടത് 2.30 ഏക്കർ, നഷ്ടപരിഹാരം ന്യായവിലയുടെ ഇരട്ടി: പക്ഷേ പലർക്കും ആശങ്ക
ഒല്ലൂർ ∙ ജംക്ഷൻ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി നടത്തിയ പബ്ലിക് ഹിയറിങ്ങിൽ ഉപജീവനമാർഗം നഷ്ടമാകുന്നതിന്റെ ആശങ്കകളും മറ്റു പ്രശ്നങ്ങളും പങ്കുവച്ച് ഭൂവുടമകളും വ്യാപാരികളും. ജംക്ഷനിലെ വ്യാപാരികൾ, സമീപ ഭൂവുടമകൾ, താമസക്കാർ തുടങ്ങിയവരാണ് പൊതുമരാമത്ത്–റവന്യു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്കു മുന്നിൽ ആശങ്കകളും ആവശ്യങ്ങളുമറിയിച്ചത്.
കളമശേരി രാജഗിരി ഔട്റീച്ച് സൊസൈറ്റി നടത്തിയ സാമൂഹിക പ്രത്യാഘാത വിലയിരുത്തലിന്റെ കരട് റിപ്പോർട്ട് ഹിയറിങ്ങിൽ അവതരിപ്പിച്ചു.
പദ്ധതി വിവരണം, പ്രത്യാഘാതം, അവ ലഘൂകരിക്കേണ്ട നടപടികൾ, മറ്റു നിർദേശങ്ങൾ–ശുപാർശ എന്നിവ അടങ്ങുന്നതായിരുന്നു റിപ്പോർട്ട്.
തുടർന്ന് സ്ഥലവും കടകളും നഷ്ടമാകുന്നവരുടെ അഭിപ്രായങ്ങൾ കേട്ടു. ശേഷം എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കി ജില്ലാ ഭരണകൂടത്തിനു സമർപ്പിക്കാൻ ഹിയറിങ്ങിൽ തീരുമാനിച്ചു.
തുടർന്ന് വിദഗ്ധ സമിതിയാകും സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ജംക്ഷൻ വികസനത്തിന് എതിരല്ലെന്നും എന്നാൽ ഉപജീവനമാർഗം നഷ്ടമാകുന്നതിലും ന്യായമായ നഷ്ടപരിഹാരം കൃത്യമായി ലഭിക്കുമോ എന്നതു സംബന്ധിച്ചുമായിരുന്നു മിക്കവരുടെയും ആശങ്ക.
നാറ്റ്പാക് തയാറാക്കിയ ഡിസൈനിൽ അപകാതകളുണ്ടെന്നും ചിലർ ആരോപിച്ചു. ഒല്ലൂർ പൊലീസ് സ്റ്റേഷൻ റോഡ്, എടക്കുന്നി റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവയുടെ വികസനത്തെ എതിർക്കുമെന്നായിരുന്നു സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകളുടെ പ്രതികരണം. പ്രധാന റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കിയാൽ ഒല്ലൂരിലെ ഗതാഗതക്കുരുക്ക് കുറയുമെന്ന അഭിപ്രായവും ഉയർന്നു.
ജംക്ഷൻ വികസനത്തിനായി ഏകദേശം 2.30 ഏക്കറാണ് ഏറ്റെടുക്കേണ്ടത്. ഭൂമി നഷ്ടമാകുന്നവർക്കു ന്യായവിലയുടെ ഇരട്ടിയിലധികം നഷ്ടപരിഹാരമായി ലഭിക്കുമെന്നു അധികൃതർ ഹിയറിങ്ങിൽ വ്യക്തമാക്കിയെങ്കിലും പലരും ഉൾക്കൊള്ളാൻ തയാറായില്ല.
ഇതിനകം ഭൂമിയുടെ അളവെടുപ്പും താൽക്കാലിക കല്ലിടലും പൂർത്തിയാകുകയും 55.17 കോടി രൂപ കിഫ്ബിയിൽ നിന്ന് സർക്കാർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ജംക്ഷനിൽ സംഗമിക്കുന്ന 5 റോഡുകൾ ഉൾപ്പെടുത്തിയാണ് വികസനം.
കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർമാണച്ചുമതല. കൗൺസിലർമാരായ സി.പി.
പോളി, കരോളി ജെറീഷ്, കേരള റോഡ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത്, രാജഗിരി ഔട്റീച്ച് എക്സിക്യൂട്ടീവ് ഓഫിസർ ബീന കുരുവിള. സ്പെഷൽ തഹസിൽദാർ പി.ജി.
ബിന്ദു എന്നിവർ പങ്കെടുത്തു. 5 റോഡുകളിലൂടെ വികസനം
പദ്ധതിയുടെ ഭാഗമായി ഒല്ലൂർ ജംക്ഷനിൽ നിന്ന് അഞ്ചിടങ്ങളിലേക്കുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്.
തൃശൂർ റോഡ്, തലോർ റോഡ്, നടത്തറ റോഡ് എന്നിവ 21 മീറ്റർ വീതിയിലും ചേർപ്പ് റോഡ് 18 മീറ്റർ വീതിയിലും എടക്കുന്നി ക്ഷേത്രം റോഡ് 12 മീറ്റർ വീതിയിലും വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതോടൊപ്പം 3 ബസ് വേ കൂടി നിർമിക്കും.
ഇതിനുള്ള സ്ഥലവും ഏറ്റെടുക്കും. തൃശൂർ നഗരത്തിൽ നിന്ന് ദേശീയപാത 544–ലേക്കുള്ള പാതയിൽ പ്രധാന ജംക്ഷനാണ് ഒല്ലൂർ.
തൃശൂരിലേക്കുള്ള പ്രധാന പാതയായതിനാൽ ബസ് സർവീസുകൾ അടക്കം ഒട്ടേറെ വാഹനങ്ങൾ ജംക്ഷനിലൂടെ കടന്നു പോകുന്നുണ്ട്. ഇതോടൊപ്പം പ്രധാന തീർഥാടന സ്ഥലവും വാണിജ്യ കേന്ദ്രം കൂടിയാണ് ഒല്ലൂർ.
എന്നാൽ ചെറിയ റോഡ് കാരണം ഗതാഗതക്കുരുക്ക് ജംക്ഷനിൽ പതിവാണ്. ”ജംക്ഷനിൽ 3 കടകളുണ്ട്.
എല്ലാം പൂർണമായും നഷ്ടമാകും. വേറെ വരുമാനമില്ല.
മറ്റു ജോലിയുമില്ല. വികസനത്തിനു വേണ്ടി ദാഹിച്ചിട്ടില്ല.
വ്യാപാരികളെ ഉപദ്രവിക്കാതെ വേണം ശാശ്വത വികസനം” ബേബി പൂവ്വത്തിങ്കൽ ”ഒന്നര വർഷം മുൻപ് കോടികൾ ചെലവഴിച്ചു നവീകരിച്ച നടത്തറ റോഡ് വീണ്ടും പൊളിക്കുന്നത് എന്തിനാണ്? ഒല്ലൂർ ജംക്ഷൻ വികസിച്ചാലും കുരിയച്ചിറയിലെയും മുണ്ടുപാലത്തെയും ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കും? ഡിവൈഡർ, സിഗ്നൽ സംവിധാനങ്ങൾ ഇതുവരെ ജംക്ഷനിൽ പരീക്ഷിച്ചിട്ടില്ല.” രാജൻ ചെമ്പിപറമ്പിൽ (ഷിൽപ സ്റ്റുഡിയോ ഉടമ) ” 40 വർഷമായി വ്യാപാരിയാണ്. ഇപ്പോൾ തന്നെ കച്ചവടം പകുതിയായി.
എന്നെപ്പോലെ 90% വ്യാപാരികളും വഴിയാധാരമാകും. പ്രധാന റോഡ് മാത്രം വികസിപ്പിക്കണം.
ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കണം” വിൻസന്റ് വീരമ്പിള്ളി (മരിയ ബേക്കറി ഉടമ) ”വീടും കടയും ഭാഗികമായി പൊളിക്കേണ്ടി വരും. വ്യാപാരികൾക്കും കുടുംബങ്ങൾക്കും ശാശ്വതമായ നഷ്ടപരിഹാരം ലഭിക്കുമോ എന്നാണ് ആശങ്ക” ജാൻസി തേറാട്ടിൽ സ്കൂളിന്റെ സുരക്ഷാ മതിൽ വികസനത്തിൽ നഷ്ടമാകും.
കുട്ടികളുടെ സുരക്ഷയ്ക്കു എന്ത് നടപടികളാണ് സ്വീകരിക്കുക? എം.വി. സുനിത (പ്രധാനാധ്യാപിക, പനംകുറ്റിച്ചിറ സ്കൂൾ) പ്രധാന റോഡിന്റെ വീതി കാലങ്ങളായി കുറഞ്ഞു വന്നതാണ് തിരിച്ചടിയായത്.
ഡിവൈഡറും സിഗ്നലും ഇല്ലാതെ ആകെ കുരുക്കായി. ഫലപ്രദമായ ഗതാഗത പരിഷ്കാരത്തിനും മാറ്റത്തിനും രാഷ്ട്രീയ പാർട്ടികളും പൊതുപ്രവർത്തകരും മുതിർന്നില്ല.
റെയിൽവേ ഗേറ്റ് റോഡ് വികസനം എന്തിനാണ്? ദിവസവും 60 തവണയാണ് എടക്കുന്നി ഗേറ്റ് അടയ്ക്കുന്നത്. റോഡിന് 18 മീറ്റർ വീതിയുമുണ്ട്.
പിന്നെ എന്തിനാണ് റെയിൽവേ റോഡ് പൊളിക്കുന്നത്? എ.ആർ. ഫ്രാൻസിസ് ”ഏകദേശം 500 കുടുംബങ്ങളെ ബാധിക്കുന്നതാണ് വികസനം.
കാനയുടെ സ്ലാബ് മാറ്റം അടക്കമുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ഇതുവരെ അധികൃതർ ശ്രമിച്ചിട്ടില്ല. മരത്താക്കര റോഡ് അധികൃതർ ടാർ ചെയ്തു നൽകിയില്ലെങ്കിൽ വ്യാപാരികൾ അതിനൊരുക്കമാണ്.
വായ്പയെടുത്തും കടം വാങ്ങിയും കട നിർമിച്ചവരുടെ നഷ്ടം എങ്ങനെ നികത്തുമെന്നും വ്യക്തമാക്കണം” സുനീഷ് ജോൺസൺ (പ്രസിഡന്റ്, വ്യാപാര വ്യവസായി ഏകോപന സമിതി ഒല്ലൂർ).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]