‘ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നു എന്ന് പാക്കിസ്ഥാനെ അറിയിച്ചത് എന്തിന്? ’; ജയശങ്കറിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്ഥാനെ മുൻകൂട്ടി അറിയിച്ചത് എന്തിനെന്ന് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ പാക്കിസ്ഥാനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന് എസ്.ജയശങ്കർ പരസ്യമായി സമ്മതിച്ചിരുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇത് ഒരു കുറ്റകൃത്യമാണെന്നും ആരാണ് ഇതിന് അനുമതി നൽകിയതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് രാഹുൽ ഗാന്ധി എസ്.ജയശങ്കറിനെതിരെ രംഗത്തെത്തിയത്.
Also Read
പാക്കിസ്ഥാനുമായി ഇക്കാര്യം പങ്കുവച്ചതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരായ നടപടിയെക്കുറിച്ച് ഇന്ത്യ അറിയിച്ചിട്ടുണ്ടെന്ന് എസ്.ജയശങ്കർ പറയുന്നതായുള്ള സ്വകാര്യ ചാനലിന്റെ വിഡിയോയും രാഹുൽ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
വിഡിയോയിൽ സൈന്യത്തിനു നേരെയല്ല, മറിച്ച് ഭീകരവാദകേന്ദ്രങ്ങൾക്കു നേരെയാണ് ആക്രമണം നടത്തുകയെന്ന് സർക്കാർ പാക്കിസ്ഥാന് സന്ദേശം അയച്ചതായി ജയശങ്കർ പറയുന്നതു കേൾക്കാമെന്നും രാഹുൽ പറയുന്നു.
Also Read
അതേസമയം ഓപ്പറേഷൻ സിന്ദൂറിനു മുൻപ് ഇന്ത്യ പാക്കിസ്ഥാനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് ജയശങ്കർ പറഞ്ഞതായുള്ള വാർത്ത പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിഷേധിച്ചു.
വിദേശകാര്യ മന്ത്രി അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹത്തെ തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നുമാണ് പിഐബിയുടെ ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

