
350 കിലോമീറ്റർ നടന്ന് ഉത്തരാഖണ്ഡിൽ എത്തി, പഞ്ചാബി വേഷത്തിൽ ക്ലീനിങ് ജോലി; ഷാജഹാന്റെ പിന്നാലെ പൊലീസും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അന്തിക്കാട് ∙ പെരിങ്ങോട്ടുകര കാതിക്കുടത്ത് വീട്ടിൽ ലീലയെ (63) വെട്ടി പരുക്കേൽപിച്ച കേസിൽ ചാഴൂർ പുതിയവീട്ടിൽ ഷാജഹാനെ (ഷെജിർ–29) ഉത്തരാഖണ്ഡിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയ ദാബയിൽ പഞ്ചാബി വേഷത്തിൽ ക്ലീനിങ് ജോലി ചെയ്തിരുന്ന പ്രതിയെ സീതാർഗഞ്ച് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 17നാണ് ലീലയെ വെട്ടിപരുക്കേൽപിച്ചത്.
പെരിങ്ങോട്ടുകര സ്വദേശി സൗമ്യയുടെ വീട്ടിലേക്ക് വടിവാളുമായി അതിക്രമിച്ചു കയറി സൗമ്യയുടെ മകൻ ആദിത്യ കൃഷ്ണനെ കൊല്ലുമെന്നു ഭീഷണി മുഴക്കുകയും മകൻ ഇവിടെയില്ലെന്നു പറഞ്ഞതിനു സൗമ്യയെ കൊല്ലുമെന്ന് ആക്രോശിച്ച് ഷാജഹാനും മറ്റൊരു പ്രതി പെരിങ്ങോട്ടുകര സ്വദേശി ശ്രീബിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളം കേട്ട് ഇവിടെയെത്തിയ സൗമ്യയുടെ വല്യമ്മ ലീലയെ ഷാജഹാനാണ് വെട്ടിയതെന്നും ആളുകൾ ബഹളം വച്ചതോടെ പ്രതികൾ ഓടി രക്ഷപെട്ടുവെന്നും പൊലീസ് പറഞ്ഞു.
കുറ്റകൃത്യത്തിനു ശേഷം മുങ്ങിയ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ട്രെയിൻ, ബസ് യാത്രകൾ ഒഴിവാക്കി ദീർഘദൂരം നടന്നായിരുന്നു സഞ്ചാരം. ഡൽഹിയിൽ നിന്ന് 350 കിലോമീറ്ററോളം നടന്ന് ദിവസങ്ങളെടുത്താണ് പ്രതി ഉത്താരാഖണ്ഡിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുണ്ട കായ്ക്കുരു രാഗേഷിന്റെ സംഘാംഗമായ ഷാജഹാൻ അന്തിക്കാട് സ്റ്റേഷനിൽ കൊലപാതക ശ്രമമടക്കം 7 കേസുകളിലും വലപ്പാട്, കയ്പമംഗലം, കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച, വീടാക്രമണം, അടിപിടി എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷ്, ഇൻസ്പെക്ടർമാരായ എ.എസ്.സരിൻ, ഇ.യു.ബൈജു, എസ്ഐമാരായ എം.അരുൺ കുമാർ, ജോസി ജോസ്, എ.കെ.നൗഷാദ്, സീനിയർ സിപിഒമാരായ ഇ.എസ്.ജീവൻ, കെ.എസ്.ഉമേഷ്, സുർജിത്ത് സാഗർ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.