
ഒരുക്കാം സുരക്ഷിത ടൂറിസം; നല്ല സുരക്ഷാമാതൃകകളും ഏറെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലങ്ങളായുള്ള പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള ശ്രമത്തിലാണു വയനാട്ടിലെ ടൂറിസം മേഖല. അതിനിടയിൽ സഞ്ചാരികൾ അപകടത്തിൽപെടുന്നതും ജീവൻ പോലും നഷ്ടമാകുന്നതും നമ്മുടെ ടൂറിസം എത്രത്തോളം സുരക്ഷിതമെന്ന ചോദ്യമുയർത്തുന്നു. എന്നാൽ, ജില്ലയിലെ ടൂറിസം മേഖലയിൽ നല്ല സുരക്ഷാമാതൃകകളും ഏറെയുണ്ട്.
തോക്കിൻ സുരക്ഷയിൽ മുത്തങ്ങയിൽ കാട്ടുമൃഗങ്ങളെ കാണാം
മുത്തങ്ങയിൽ വന്യജീവി സങ്കേതത്തിലൂടെയുള്ള സഫാരി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണെന്ന് വനംവകുപ്പ്. വനംവകുപ്പിന്റെ സഫാരി ബസിലും വശങ്ങൾ തുറന്ന ജീപ്പിലുമാണ് സഞ്ചാരികൾ കാനനയാത്ര നടത്തുന്നത്. 16 കിലോമീറ്റർ നീളുന്ന കാനനയാത്രയിൽ സഞ്ചാരികളെ ഒരിടത്തും വാഹനത്തിൽ നിന്ന് ഇറക്കാറില്ലെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്കുമാർ പറഞ്ഞു.
സഫാരി വാഹനങ്ങൾക്കു നേരെ ഇതുവരെ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടില്ല. ഓരോ വാഹനത്തിലും ഗൈഡും വനനിരീക്ഷണത്തിന് ജീവനക്കാരുമുണ്ട്. ക്യാംപുകൾക്കും മറ്റുമായി ട്രക്കിങ് നടത്തുന്ന സംഘങ്ങൾക്ക് ജീവനക്കാർ കൃത്യമായ സുരക്ഷ നൽകുന്നുണ്ട്. തോക്കുധാരിയായ ഉദ്യോഗസ്ഥന്റെ അകമ്പടിയോടെയാണ് ട്രക്കിങ് നടത്തുന്നത്. കാടു കാണാനെത്തുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങളും നൽകാറുണ്ട്. വനംവകുപ്പിന്റെ കണ്ണുവെട്ടിച്ച് ദേശീയപാതയിലും മറ്റും ഇറങ്ങി കാടിനുള്ളിലേക്ക് കയറുന്നവരാണ് വന്യജീവികളുടെ മുൻപിൽ പെടുന്നത്.
എടയ്ക്കലിൽ സേഫ് ആണ്
എടയ്ക്കൽ ഗുഹയിൽ സന്ദർശകർക്ക് ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളുണ്ട്. നടപ്പാലത്തിൽ തിരക്ക് കൂടാതിരിക്കാൻ ഇറങ്ങാനും കയറാനും വേറെ വേറെ നടപ്പാതകളാണുള്ളത്. എടയ്ക്കൽ ഗുഹയ്ക്ക് മാത്രമായി ആംബുലൻസ് വാങ്ങാനുള്ള തീരുമാനവും ഉണ്ട്. സന്ദർശകരുടെ ആവശ്യത്തിനായി പൂർണമായും ഉപയോഗപ്പെടുത്തുന്നതിനാണ് ആംബുലൻസ് സൗകര്യമൊരുക്കുന്നത്. കേന്ദ്രത്തിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കുന്നതിന് 20 ലക്ഷം അനുവദിച്ചു. പിഡബ്ല്യുഡിയാണ് രക്ഷാചാലകം സ്ഥാപിക്കേണ്ടത്. എന്നാൽ എടയ്ക്കൽ ഗുഹ പരിസരത്ത് പാറക്കെട്ടുകളാണ്. മണ്ണിലാണ് മിന്നൽ രക്ഷാചാലകം സ്ഥാപിക്കേണ്ടതെന്ന പ്രശ്നമുണ്ട്.
സുരക്ഷയുറപ്പിച്ച് സൂചിപ്പാറ
സൂചിപ്പാറയിൽ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സഞ്ചാരികൾക്കുള്ള പ്രവേശനം. സൂചിപ്പാറ വനസംരക്ഷണ സമിതിയുടെ കീഴിലാണു ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. 44 തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവരുടെ മേൽനോട്ടത്തിലാണു സഞ്ചാരികളെ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പ്രവേശിപ്പിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഒഴുകിയെത്തിയ ഉരുൾ സൂചിപ്പാറയിലൂടെയാണു ഒഴുകിയത്. എന്നാൽ, ടൂറിസം കേന്ദ്രത്തിനു കേടുപാടുകൾ സംഭവിച്ചിരുന്നില്ല. അടച്ചിട്ട കാലയളവിൽ കൈവരിയുടെയും പടികളുടെയും നടപ്പാതകളുടെയും നവീകരണം പൂർത്തിയാക്കിയിരുന്നു.
ലൈഫ് ജാക്കറ്റ് ധരിക്കാതെയും ബോട്ട് യാത്ര!
പൂക്കോട് തടാകത്തിൽ ലൈഫ് ജാക്കറ്റ് ധരിക്കാതെയാണു പലപ്പോഴും സഞ്ചാരികൾ ബോട്ടിങ് നടത്തുന്നതെന്ന ആക്ഷേപമുണ്ട്. ബോട്ടിങ്ങിന് ഇറങ്ങുന്നവർ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല. അതേസമയം, ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ച് ബോട്ടിങ്ങിനിറങ്ങുന്നവരുമുണ്ട്. തടാകത്തിലെ പായലാണ് മറ്റൊരു ഭീഷണി. പായൽ നിറഞ്ഞതോടെ തടാകത്തിലൂടെയുള്ള ബോട്ടിങ് അപകട ഭീഷണി സൃഷ്ടിക്കുകയാണ്. നിലവിൽ തടാകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും പായൽ വളർന്ന നിലയിലാണ്. തടാകത്തിന്റെ പടിഞ്ഞാറേ ഭാഗത്താണ് പായൽ കൂടുതൽ.
കുറുവയിൽ കുറവില്ലാത്ത സുരക്ഷ
കുറവാ ദ്വീപിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ പഴുതടച്ച സംവിധാനങ്ങളാണ് വിനോദ സഞ്ചാര വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. 125 ലൈഫ് ജാക്കറ്റുകളും 22 ലൈഫ് ബോയിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള മുഴുവൻ ജീവനക്കാരും നന്നായി നീന്തൽ അറിയാവുന്നവരും, നീന്തൽ പരിശീലനം പൂർത്തീകരിച്ചവരും ആണ്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് അടക്കമുള്ള പരിശീലനവും ഇവർ നേടിയിട്ടുണ്ട്. സഞ്ചാരികൾ യാത്രചെയ്യുന ചങ്ങാടങ്ങൾക്കും, ബോട്ടുകൾക്കും ഫിറ്റ്നസ് നൽകുന്നതിന് എല്ലാ വർഷവും അധികൃതർ പരിശോധനയും നടത്താറുണ്ട്. സഞ്ചാരികളുടെ എണ്ണം ക്രമീകരിച്ച് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് കൊണ്ട് പോകുന്നത്.
ബാണാസുരയിലും കർലാടും എല്ലാം സജ്ജം
ബാണാസുര ഡാം ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികളുടെ സുരക്ഷ കൃത്യമായി പാലിച്ചു വരുന്നു. കേന്ദ്രം പൂർണമായും സിസിടിവി നിരീക്ഷണത്തിലാണ്. 4 സുരക്ഷാ ജീവനക്കാർ ഉണ്ട്. ബോട്ട് സർവീസിൽ വിവിധ സുരക്ഷാ മേഖലകളിലായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
ബോട്ടുകളിൽ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയി എന്നിവ സജ്ജമാണ്. ലൈഫ് ഗാർഡിന്റെ സേവനവും ഉണ്ട്. തീപിടിത്ത പ്രതിരോധ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.കർലാട് ചിറയിലെ ബോട്ട് യാത്രയ്ക്ക് ലൈഫ് ജാക്കറ്റ് ഒരുക്കിയിട്ടുണ്ട്. അപകട ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ലൈഫ് ബോയിയും രക്ഷാ പ്രവർത്തനം നടത്തുന്നതിന് ലൈഫ് ഗാർഡും ഉണ്ട്. അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ റെസ്ക്യൂ ബോട്ടും ഉണ്ട്.
ബാണാസുരയിൽ ഗൈഡുമാർ
ബാണാസുര മല മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ട്രക്കിങ് മികച്ച പരിശീലനം നേടിയ ഗൈഡുമാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ വന്യ മൃഗ സാന്നിധ്യം മനസ്സിലാക്കി യാത്ര ക്രമീകരിച്ചാണ് ട്രക്കിങ് നടത്തുന്നത്.