
കാടിറങ്ങാനാവാതെ…; അതിജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാൻ ഊരു വിട്ട് യാത്ര ചെയ്ത് ആദിവാസി കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശബരിമല ∙ നാട്ടുമനുഷ്യരെ കണ്ടാൽ ഏതാനും വർഷം മുൻപു വരെ കാട്ടിൽ ഓടിയൊളിച്ചിരുന്ന ശബരിമല വനത്തിലെ ആദിവാസികളായ ഭാസ്കരനും ധനുവിനും ഒരു മോഹം. കുട്ടികളെ സ്കൂളിൽ വിട്ടു പഠിപ്പിക്കണം. ഒപ്പം ഒരു നേരമെങ്കിലും കുടുംബത്തിന് വയർ നിറയെ ആഹാരം നൽകണം. അതിജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാൻ ചാലക്കയം ഉൾവനത്തിലൂടെയുള്ള യാത്രയിലാണ് ഈ കുടുംബങ്ങൾ.
വനം വകുപ്പും എസ്ടി പ്രമോട്ടർമാരും ഇടപെട്ടാണ് ശബരിമല വനത്തിൽ അലഞ്ഞു തിരിഞ്ഞു ജീവിതം നയിച്ചുവന്ന ഭാസ്കരന്റെയും ധനുവിന്റെയും കുടുംബത്തെ ളാഹ മഞ്ഞത്തോട് ഊരിൽ താമസിപ്പിച്ചത്. ഭാസ്കരനൊപ്പം അമ്മ അന്നമ്മ, ഭാര്യ മഞ്ജുഷ, മക്കളായ സുബിത(7), സുബീഷ (നാലര). ധനുവിനൊപ്പം ഭാര്യ സന്ധ്യ, മകൾ ധനുജ (മൂന്നര) എന്നിവർ.
അട്ടത്തോട് ട്രൈബൽ സ്കൂളിൽ നിന്ന് സുബിതയ്ക്കു കിട്ടിയ അറിവുകൾ സുബീഷ, ധനുജ എന്നിവർക്കു കൂടി ലഭിക്കാൻ അട്ടത്തോട് സ്കൂളിലെ നഴ്സറി ക്ലാസിൽ വിടാനാണ് ഭാസ്കരന്റെയും ധനുവിന്റെയും ആഗ്രഹം. കുട്ടികൾക്കു പുതിയ വസ്ത്രങ്ങൾ വാങ്ങൻ കയ്യിൽ പണമില്ല. അതിനാണ് അവർ വനവിഭവങ്ങൾ ശേഖരിക്കാൻ മഞ്ഞത്തോട് ഊരുവിട്ട് കാട്ടിലൂടെയുള്ള യാത്ര തുടങ്ങിയത്.
കാട്ടുകിഴങ്ങുകളും വനവിഭവങ്ങളും ഉള്ള പ്രദേശങ്ങൾ നോക്കിയാണ് യാത്ര. അമ്മ, ഭാര്യ, മക്കൾ എന്നിവരും ഒപ്പമുണ്ട്. ഒരു പ്ലാസ്റ്റിക് ചാക്കിൽ കൊണ്ടു നടക്കാനുള്ള സാധനങ്ങൾ മാത്രമാണ് ഇവരുടെ ആകെ സ്വത്ത്. കീറിയ 2 ടാർപോളിൻ, ചെറിയ 2 അലുമിനിയം കലം, രണ്ട് നൈറ്റി, ഒരു കൈലി. 3 കുട്ടികൾക്കുമായി ഓരോ നിക്കർ. ഉടുപ്പില്ല. മാറിയിടാൻ വസ്ത്രങ്ങൾ ഇല്ലാത്തതിനാൽ നാലും അഞ്ചും ദിവസം കഴിയുമ്പോഴാണ് കഴുകി ഉണക്കിയെടുക്കുന്നത്. ഇവർക്കൊപ്പം 4 കോഴിക്കുഞ്ഞുങ്ങൾ കൂടിയുണ്ട്. പോകുന്ന എല്ലാ സ്ഥലത്തും ഇതിനെയും കൊണ്ടുപോകാറുണ്ട്.
ഒന്നര കിലോ അരിയും അൽപം ഉപ്പുമാണ് ആകെയുള്ളത്. പലവ്യഞ്ജന സാധനങ്ങൾ ഒന്നുമില്ല. അതിനാൽ വല്ലപ്പോഴുമാണ് ചോറു വയ്ക്കുന്നത്. കാട്ടുകിഴങ്ങുകൾ മാന്തിയെടുത്തു പുഴുങ്ങി കഴിക്കും. അതും ഒരുനേരം. കാട്ടിൽ ഒരു സ്ഥലത്ത് നാലും അഞ്ചും ദിവസത്തിൽ കൂടുതൽ തങ്ങില്ല. ഉടൻ അടുത്ത സ്ഥലത്തേക്കു മാറും. 4 ദിവസം മുൻപ് വരെ ചാലക്കയം ഒറ്റക്കല്ല് വനത്തിലായിരുന്നു. കഴിഞ്ഞ ദിവസം പൊന്നമ്പാറ ഭാഗത്തേക്കു മാറി.
കാട്ടിൽ വന്യമൃഗങ്ങളുടെ ശല്യം അധികം ഉണ്ടാകാത്ത സ്ഥലങ്ങൾ നോക്കി ചെറിയ ടാർപോളിൻ വലിച്ചു കെട്ടിയാണ് താമസം. രണ്ട് വർഷം മുൻപ് ചാലക്കയത്ത് താമസിക്കുമ്പോൾ ഇവർക്കു നേരെ പുലിയുടെ ആക്രമണമുണ്ടായിരുന്നു. ഉയർന്ന പാറയ്ക്കു മുകളിലായിരുന്നു താമസം. അന്ന് ഭാസ്കരന്റെ ഒരു വയസ്സുള്ള മകൻ സുബീഷിനെ പുലി പിടിച്ചു. ഒരു മാസത്തിലേറെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി നടത്തിയ ചികിത്സയിലാണ് ജീവൻ തിരിച്ചു കിട്ടിയത്.
പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റതിന്റെ മുറിപ്പാടുകളുമായി 28 കുത്തിക്കെട്ടുകൾ ഇപ്പോഴും സുബീഷിന്റെ തലയിലുണ്ട്. കുന്തിരിക്കം, വഴണപ്പൂവ്, തേൻ എന്നിവയാണ് വനവിഭവങ്ങളായി ശേഖരിക്കുന്നത്. ഇതുവരെ രണ്ടു മൂന്നു കിലോ വഴണപ്പൂവ് ശേഖരിക്കാനായി.
ഇത് ഉണക്കി വേണം വിൽപനയ്ക്കായി സൊസൈറ്റിയിൽ ഏൽപിക്കാൻ. 2 കിലോ വഴണപ്പൂവ് ഉണങ്ങി കഴിയുമ്പോൾ അര കിലോയിൽ താഴെ മാത്രമേ ഉണ്ടാകൂ. 3 കുട്ടികൾക്കുള്ള വസ്ത്രത്തിനു ഇത് ഒന്നുമാകില്ല. ഭാസ്കരനും ധനുവും കണക്കു കൂട്ടി. അതിനാൽ വീണ്ടും പുതിയ സ്ഥലം തേടി ഉൾവനത്തിലേക്കു വീണ്ടും കയറി.