
ഡോഗ് സ്ക്വാഡിലെ താരം; മാളുവിന് ഇനി വിശ്രമകാലം, പൊലീസിന്റെ യാത്രയയപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ അഞ്ചു മാസം പ്രായമുള്ളപ്പോൾ മുതൽ വയനാട് ഡോഗ് സ്ക്വാഡിന്റെ ഭാഗമായി ഒട്ടേറെ സുപ്രധാന കേസുകൾക്കു തുമ്പുണ്ടാക്കിയ കേരള പൊലീസിലെ ശ്വാന സേനാംഗം മാളു ഔദ്യോഗിക സേവനം പൂർത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക്. 10 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയാണ് നമ്പർ 276 മാളു തൃശൂരിലെ വിശ്രാന്തിയിലേക്ക് മടങ്ങുന്നത്. മാളുവിന് വയനാട് ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 2015 ഫെബ്രുവരിയിൽ ജനിച്ച മാളു 2015 ജൂലായിലാണ് വയനാട് ഡോഗ് സ്ക്വാഡിന്റെ ഭാഗമാകുന്നത്.
ജർമൻ ഷെപ്പേഡ് ഇനത്തിലുള്ള ക്രൈം സീൻ ട്രാക്കറായ മാളു തിരുനെല്ലി കൊലപാതകം, റിസോർട്ട് കൊലപാതകം, വെള്ളമുണ്ട കൊലപാതകം തുടങ്ങിയ കേസുകളിൽ തുമ്പുകളുണ്ടാക്കി പൊലീസിന്റെ അന്വേഷണത്തിന് സഹായിച്ചിട്ടുണ്ട്. ഒട്ടേറെ ഗുഡ് സർവീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാൾട്ടൻ ജൂഡി ഡിസൂസ, ബി. ബിജു എന്നിവരാണ് പരിശീലകർ. ഡോഗ് സ്ക്വാഡ് ഇൻ ചാർജ് ഓഫിസർ എഎസ്ഐ കെ.സുധീഷ്, കെ9 സ്ക്വാഡ് അംഗങ്ങളായ പി.അനൂപ്, വി.രാഗേഷ്, കെ.ടി.അരുൺ, എസ്.എ.അഭിലാഷ്, ബൈജുകുമാർ, എസ്.സതീഷ് എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.