
വിശ്വാസനിറവിലേക്ക് പുതുപ്പള്ളി പെരുന്നാൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുപ്പള്ളി ∙ പുതുപ്പള്ളി വലിയ പെരുന്നാളിന്റെ പ്രധാന ദിനങ്ങളിലേക്കു കടക്കുന്നതോടെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് എത്തുന്ന വിശ്വാസികളുടെ തിരക്കേറി. നാളെ മുതൽ 7 വരെയാണു പ്രധാന പെരുന്നാൾ. കൽക്കുരിശിനു മുൻപിലും തിരുശേഷിപ്പിങ്കലും വിശ്വാസികളുടെ തിരക്കാണ്. കൽക്കുരിശിലെ ചുറ്റുവിളക്കിൽ സദാസമയവും തിരികൾ എരിയുന്നു. ഇവിടെ കൂപ്പുകൈകളോടെ പ്രാർഥിക്കുന്നവരും എണ്ണ ശേഖരിച്ചു മടങ്ങുന്നവരും എങ്ങും പ്രാർഥനാന്തരീക്ഷം നിറയ്ക്കുന്നു.
ചരിത്രപ്രസിദ്ധമായ വെടിക്കെട്ട് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ നാളെ രാത്രി 8.30 മുതൽ പള്ളിയുടെ ആകാശവിതാനത്തു വർണവിസ്മയം തീർക്കും. 6നു രാവിലെ 11നു പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്ഠിക്കും. ഉച്ചയ്ക്കു രണ്ടിനു വിറകിടീൽ ഘോഷയാത്ര, വൈകിട്ട് 4.30നു പന്തിരുനാഴി പുറത്തെടുക്കൽ. 5.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമികത്വത്തിൽ പെരുന്നാൾ സന്ധ്യാനമസ്കാരം.
7നു പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം. വലിയ പെരുന്നാൾ ദിനമായ 7നു പുലർച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ. 7.30നു പ്രഭാതനമസ്കാരം, 8.30നു പരിശുദ്ധ കാതോലിക്കാബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. 11.15നു വെച്ചൂട്ട് നേർച്ചസദ്യ, വടക്കേ പന്തലിൽ കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട്. ഉച്ചയ്ക്കു 2ന് അങ്ങാടി –ഇരവിനല്ലൂർ കവല ചുറ്റി പ്രദക്ഷിണം, 4നു നേർച്ചവിളമ്പ്. 23നു കൊടിയിറങ്ങുന്നതുവരെ പള്ളിയിൽ ഗീവർഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ കുർബാനയും മധ്യസ്ഥപ്രാർഥനയും നടക്കും.