
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ പുത്തൻ ഉയരത്തിലേക്ക് കത്തിക്കയറിയ കേരളത്തിലെ സ്വർണവില (Kerala gold price), ഇന്ന് അതേപടി താഴേക്കിറങ്ങി. . രണ്ടും ചരിത്രത്തിലെ ഏറ്റവും ഉയരം. പവൻ 74,000 രൂപ ഭേദിച്ചതും ആദ്യം.
ഇന്നുപക്ഷേ, ഇന്നലത്തെ വർധന അതേപോലെ തുടച്ചുനീക്കി ഗ്രാമിന് വില 9,015 രൂപയും പവന് 72,120 രൂപയുമായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ചില കടകളിൽ 225 രൂപ ഇടിഞ്ഞ് 7,465 രൂപയിലെത്തി. മറ്റു ചില കടകളിൽ വില 240 രൂപ കുറഞ്ഞ് 7,410 രൂപ. വെള്ളി വില ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
രാജ്യാന്തര വിലയിലെ മലക്കംമറിച്ചിലാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്. ഇന്നലെ ഔൺസിന് 3,496 ഡോളർ എന്ന റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില, പിന്നീട് 3,322 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,341 ഡോളറിൽ. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്നുവില കൂടുതൽ ഇടിയുമായിരുന്നു.
മാത്രമല്ല, യുഎസ് ഡോളർ ഇൻഡക്സ് 98 നിലവാരത്തിൽ നിന്ന് 99ന് മുകളിലേക്ക് ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു രാവിലത്തെ വ്യാപാരത്തിൽ 8 പൈസ താഴ്ന്ന് 85.27ൽ എത്തിയതും സ്വർണവില ഇടിവിന്റെ ആക്കംകുറയാൻ വഴിയൊരുക്കി. അല്ലായിരുന്നെങ്കിൽ, ഇന്ന് ഗ്രാമിന് 20 രൂപയോളവും പവന് 160 രൂപയോളവും കൂടിക്കുറയുമായിരുന്നു എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ഇനി സ്വർണവില താഴേക്കോ?
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിനെതിരായ ട്രംപിന്റെ കടുത്ത വിമർശനവും പവലിനെ പുറത്താക്കാനുള്ള നീക്കവും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന ആവശ്യവും കഴിഞ്ഞദിവസം യുഎസ് വിപണികളിൽ അനിശ്ചിതത്വത്തിന് വഴിവച്ചിരുന്നു. ഇത് സ്വർണവില റെക്കോർഡ് പുതുക്കി കുതിക്കാനും വഴിയൊരുക്കി.
എന്നാൽ, ട്രംപ് പിന്നീട് തന്റെ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞു. പവലിനെ പുറത്താക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാരയുദ്ധം കലുഷിതമാക്കാൻ ആഗ്രഹമില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കുകയും ചെയ്തതോടെ ഓഹരി, കടപ്പത്ര വിപണികളും മെച്ചപ്പെട്ടിട്ടുണ്ട്. ഇതും സ്വർണവിലയെ താഴേക്ക് നയിച്ചു.
ഇന്നലെ 3,500 ഡോളറിനടുത്തേക്ക് വില ഉയർന്നതു മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് ഉഷാറാക്കിയതും വില കുറയാനിടയാക്കി. അതേസമയം, ട്രംപിന്റെ ‘ഭീഷണി’ക്കുവഴങ്ങി യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചാൽ സ്വർണം വീണ്ടും വിലക്കുതിപ്പിന്റെ ട്രാക്കിലാകും.
യുഎസ്-ചൈന വ്യാപാരബന്ധം കൂടുതൽ മോശമായാലും അതു ഗുണം ചെയ്യുക സ്വർണത്തിനായിരിക്കും. മാത്രമല്ല, ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് ഈ വർഷവും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുമെന്നാണ് വിലയിരുത്തലുകൾ. ഇതു രാജ്യാന്തരവിലയെ 2025ന്റെ അവസാനത്തോടെ 4,000 ഡോളറിലേക്ക് ഉയർത്തിയേക്കാമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില പണിക്കൂലിയും ജിഎസ്ടിയും കൂടാതെ തന്നെ 85,000 രൂപയ്ക്കടുത്ത് എത്തിയേക്കും.