
കാസർകോട്ട് അതിഥിത്തൊഴിലാളികൾ തമ്മിൽത്തല്ലി; ഒരാൾ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട്∙ അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിനു ശേഷം ട്രെയിനിൽ രക്ഷപ്പെട്ട 4 പേരെ ഒറ്റപ്പാലത്തുനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാൾ ബാരഗരിയ ജൽപയ്ഗുരിയിലെ സുശാന്ത് റോയിയെയാണ് (28) കാസർകോട് നഗരത്തിലെ ആനബാഗിലുവിൽ ഒരു കെട്ടിടത്തിന്റെ നിർമാണ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസ് നിഗമനം.
തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. കെട്ടിട നിർമാണ സ്ഥലത്തെ താൽക്കാലികമായി നിർമിച്ച താമസസ്ഥലത്താണ് സുശാന്ത് റോയിയെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്കായി നിർമിക്കുന്ന കെട്ടിടത്തിന്റെ ജോലിക്ക് എത്തിയതാണ് 14 പേരടങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികൾ.
തൊഴിലാളികൾ രാത്രി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് പതിവാണെന്നു പറയുന്നു. സംഭവദിവസവും രാത്രി ബഹളവും അടിപിടിയും നടന്നതായി പൊലീസിനു വിവരം ലഭിച്ചു. കാസർകോട് ഇൻസ്പെക്ടർ പി.നളിനാക്ഷൻ, എസ്ഐ എം.പി.പ്രദീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. അടിയേറ്റതാണ് മരണകാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമെന്നു സൂചനയുണ്ട്.