
മുതലപ്പൊഴി പൊഴിമുഖം അടഞ്ഞു; തൊഴിൽ നിലച്ചു, സമരവേലിയേറ്റം
ചിറയിൻകീഴ് ∙ അഴിമുഖത്തു മണലടിഞ്ഞതിനെത്തുടർന്നു മീൻപിടിത്തം മുടങ്ങിയ അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിൽ പ്രതിഷേധ സമരങ്ങളുടെ വേലിയേറ്റം. കോൺഗ്രസ്, സിപിഎം, ബിജെപി നേതൃത്ത്വത്തിലുള്ള സംഘടനകളുടെ സമരങ്ങളാണ് നടന്നത്.
മീൻപിടിത്ത തൊഴിലാളികളുടെയും സമരസമിതിയുടെയും പ്രതിനിധികളുമായി മന്ത്രി സജി ചെറിയാൻ ഇന്ന് ഉച്ചയ്ക്ക് കലക്ടറേറ്റിൽ ചർച്ച നടത്തും.അഴിമുഖ മുനമ്പിൽ മണലടിഞ്ഞതിനെ തുടർന്ന് നാലു ദിവസമായി ബോട്ടുകൾക്കു പുറംകടലിൽ പോകാൻ കഴിയുന്നില്ല. തുറമുഖത്തുനിന്ന് അഴിമുഖത്തേക്കെത്തിയശേഷം ട്രാക്ടർ ഉപയോഗിച്ചു ബോട്ടുകൾ വലിച്ചുകയറ്റി തീരത്തേക്ക് എത്തിച്ചാണ് മീൻപിടിക്കാൻ പോകുന്നത്.
അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിൽ തുറമുഖവകുപ്പ്
എൻജിനീയറുടെ ഓഫിസ് താഴിട്ടുപൂട്ടി റീത്തുവച്ച് കോൺഗ്രസ്
പ്രവർത്തകർ ഉപരോധിക്കുന്നു.
പ്രശ്നത്തിൽ സർക്കാർ ഉറക്കം നടിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഐഎൻടിയുസിയും ചേർന്ന് ഹാർബർ എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. രാവിലെ സമരാനുകൂലികൾ ഓഫിസ് താഴിട്ടു പൂട്ടി, ഓഫിസിനു മുന്നിൽ റീത്ത് സമർപ്പിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു സിപിഎം, സിഐടിയു സംഘടനകളുടെ നേതൃത്വത്തിൽ ഹാർബർ ഓഫിസ് ഉപരോധിച്ചു.
പ്രതിഷേധ മാർച്ചും നടന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി ആർ.രാമു സമരം ഉദ്ഘാടനം ചെയ്തു.
അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിൽ അഴിമുഖ ചാനലിനു സമീപം ബിജെപി പ്രവർത്തകർ പട്ടിണിക്കഞ്ഞി വച്ചു
പ്രതിഷേധിച്ചപ്പോൾ.
അഴിമുഖത്തു മണൽ മൂടി മീൻപിടിത്തം നടത്താനാകാതെ തീരവാസികൾ പട്ടിണിയിലായതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പട്ടിണിക്കഞ്ഞി വച്ചു പ്രതിഷേധിച്ചു.
അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയും ആനത്തലവട്ടം മേഖലാ കമ്മിറ്റിയും നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു ഉദ്ഘാടനം ചെയ്തു.
അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ സിപിഎം–സിഐടിയു പ്രവർത്തകർ ഹാർബർ ഓഫിസ് ഉപരോധിച്ചപ്പോൾ.
കോൺഗ്രസ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം ∙ മുതലപ്പൊഴിയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയിലേക്ക് ചിറയിൻകീഴ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. തള്ളിക്കയറാൻ ശ്രമിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രകടനമായി എത്തിയ പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതു പൊലീസ് തടഞ്ഞതോടെ സംഘർഷമായി.
പ്രവർത്തകരും പൊലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഡിസിസി ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനോജ്മോഹൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഓമന, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എച്ച്.പി ഹാരിസൺ തുടങ്ങിയവർ പ്രസംഗിച്ചു. എസ്,കൃഷ്ണകുമാർ, മനോജ് മോഹൻ എന്നിവരുൾപ്പെടെ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]