
കഴിഞ്ഞ ഒരുവർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയിൽ നിന്ന് കൊഴിഞ്ഞുപോയത് ഒരുലക്ഷം കോടി രൂപ. ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയിൽ നിന്നും അദ്ദേഹം പുറത്തായി. 8.6 ലക്ഷം കോടി രൂപയായാണ് അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞതെങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം നിലനിർത്തിയെന്ന് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്-2025 വ്യക്തമാക്കി.
രണ്ടാംസ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തിയിൽ ഇക്കാലയളവിൽ ഒരുലക്ഷം കോടി രൂപ വർധിച്ചു. 8.4 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് അദാനിക്ക്. ഇക്കുറി പട്ടികയിൽ ഏറ്റവും ശ്രദ്ധ നേടിയത് എച്ച്സിഎൽ ടെക് ചെയർപേഴ്സൺ റോഷ്നി നാടാർ ആണ്. . 3.5 ലക്ഷം കോടി രൂപയാണ് റോഷ്നിയുടെ ആസ്തി.
സൺ ഫാർമ സ്ഥാപകൻ ദിലിപ് സാംഘ്വി (2.5 ലക്ഷം കോടി രൂപ), വിപ്രോ സ്ഥാപകൻ അസിം പ്രേംജി (2.2 ലക്ഷം കോടി രൂപ), ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള (2 ലക്ഷം കോടി രൂപ) എന്നിവരാണ് യഥാക്രമം തൊട്ടുപിന്നിൽ.
ആസ്തി 8% കുറഞ്ഞെങ്കിലും സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് എസ്. പൂനാവാല (2 ലക്ഷം കോടി രൂപ) 7-ാം സ്ഥാനം നിലനിർത്തി. 1.6 ലക്ഷം കോടി രൂപയുമായി ബജാജ് ഗ്രൂപ്പിലെ നിരജ് ബജാജ് എട്ടാമതും 1.4 ലക്ഷം കോടി രൂപയുമായി ആർജെ കോർപറേഷനിലെ രവി ജയ്പുരിയ 9-ാം സ്ഥാനത്തുമാണ്. അവന്യൂ സൂപ്പർമാർട്സ് മേധാവി രാധാകിഷൻ ദമാനിയാണ് 10-ാമത്; ആസ്തി 1.4 ലക്ഷം കോടി രൂപ.
ഇന്ത്യയിൽ ആകെ 284 ശതകോടീശ്വരന്മാരുണ്ടെന്നും മുൻവർഷത്തേക്കാൾ അധികമായി 13 പേർ പട്ടികയിൽ ഇടംനേടിയെന്നും ഹുറൂൺ വ്യക്തമാക്കി. 98 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംയോജിത ആസ്തി. ജിഡിപിയുടെ മൂന്നിലൊന്നോളം വരുമിത്. സൗദി അറേബ്യയുടെ ജിഡിപിയേക്കാൾ കൂടുതലുമാണ്.
മുംബൈ, ‘ശതകോടീശ്വര’ നഗരം
ഏറ്റവുമധികം ഇന്ത്യൻ ശതകോടീശ്വരന്മാരുള്ള നഗരം മുംബൈ തന്നെ. 90 പേരാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തു വസിക്കുന്നത്. ഏഷ്യയുടെ ‘ശതകോടീശ്വര’ നഗരമെന്ന നേട്ടം പക്ഷേ ചൈനയുടെ ഷാങ്ഹായ് മുംബൈയിൽ നിന്ന് തട്ടിയെടുത്തു.
കുട്ടി ബില്യണയർമാർ!
റേസർപേ സ്ഥാപകരായ ശശാങ്ക് കുമാർ, ഹർഷീൽ മാഥുർ എന്നിവർ 8,643 കോടി രൂപയുടെ ആസ്തിയുമായി ഇത്തവണത്തെ ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഒപ്പംപോന്നത് ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബില്യണയർമാർ എന്ന നേട്ടവും. 34 വയസാണ് ഇരുവർക്കും. 68 വയസാണ് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം. ആഗോള ശരാശരി 66 ആണ്. 53 പേരുമായി ഹെൽത്ത്കെയർ മേഖലയിൽ നിന്നാണ് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത്. 35 പേരുമായി കൺസ്യൂമർ ഗുഡ്സ് രണ്ടാമതും 32 പേരുമായി വ്യാവസായിക ഉൽപന്ന മേഖല മൂന്നാമതുമാണ്.
ചൈനയെ കടത്തിവെട്ടി യുഎസ്
ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള രാജ്യമെന്ന നേട്ടം 2016നുശേഷം ആദ്യമായി യുഎസ് സ്വന്തമാക്കി. 870 പേരാണ് യുഎസിൽ ശതകോടീശ്വര പട്ടം അലങ്കരിക്കുന്നത്. ഒരുവർഷത്തിനിടെ 70 പേരുടെ വർധന.
9 പേർ കൂടിയെങ്കിലും ആകെ 823 പേരുമായാണ് ചൈന രണ്ടാമതായത്. മൂന്നാംസ്ഥാനം ഇന്ത്യക്കാണ് (284 പേർ). യുകെ (150), ജർമനി (141) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ന്യൂയോർക്കിലാണ് ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത്. ലണ്ടൻ രണ്ടാമതും.
മസ്ക് തന്നെ ലോക സമ്പന്നൻ
ലോകത്തെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം ടെസ്ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയും യുഎസ് ഗവൺമെന്റിനു കീഴിലെ ഉപദേശക സംവിധാനമായ ഡോജിന്റെ തലവനുമായ ഇലോൺ മസ്ക് തുടർച്ചയായ 4-ാം വർഷവും നിലനിർത്തി. ഒരുവർഷത്തിനിടെ മസ്കിന്റെ ആസ്തി 82% ഉയർന്ന് 420 ബില്യൻ ഡോളറിലെത്തി. 2025 ജനുവരി 15 വരെയുള്ള ആസ്തി കണക്കാക്കിയാണ് ഹുറൂൺ പട്ടിക തയാറാക്കിയത്. അതിനുശേഷം പക്ഷേ, മസ്കിന്റെ ആസ്തിയിൽ 100 ബില്യൻ ഡോളറിന്റെ കനത്ത ഇടിവുണ്ടായിട്ടുണ്ട്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നൻ (ആസ്തി 266 ബില്യൻ ഡോളർ). മെറ്റയുടെ മാർക്ക് സക്കർബർഗ് (242 ബില്യൻ) മൂന്നാമതും ഓറക്കിളിന്റെ ലാറി എലിസൺ (203 ബില്യൻ) നാലാമതും ബെർക്ഷെയർ ഹാത്തവേ തലവൻ വാറൻ ബഫറ്റ് (167 ബില്യൻ) അഞ്ചാമതുമാണ്.
ആൽഫബെറ്റിന്റെ ലാറി പേജ് (164 ബില്യൻ), ഫ്രഞ്ച് ശതകോടീശ്വരനും ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ മേധാവിയുമായ ബെർണാഡ് അർണോ (157 ബില്യൻ), മൈക്രോസോഫ്റ്റിന്റെ സ്റ്റീവ് ബോൾമർ (156 ബില്യൻ), ആൽഫബെറ്റിന്റെ സഹസ്ഥാപകൻ സെർജി ബ്രിൻ (148 ബില്യൻ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (143 ബില്യൻ) എന്നിവരാണ് യഥാക്രമം ടോപ് 10ൽ ഇടംപിടിച്ചത്.