
ബ്രസീലിയ: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ നിന്ന് നെയ്മറെ ഒഴിവാക്കി. കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നാണ് പരിക്കിനെ തുടര്‍ന്ന് നെയ്മറെ ഒഴിവാക്കിയത്. നെയ്മറിന്റെ അഭാവത്തില്‍ റയല്‍ മാഡ്രിഡിന്റെ യുവ സ്ട്രൈക്കര്‍ എന്‍ഡ്രിക്കിനെ ടിമിലെടുത്തു. ജനുവരിയില്‍ തന്റെ മുന്‍ ക്ലബ്ബായ സാന്റോസില്‍ നെയ്മര്‍ തിരിച്ചെത്തിയെങ്കിലും കരിയറിലുടനീളം പിന്തുടര്‍ന്നുകൊണ്ടരിക്കുന്ന പരിക്ക് വീണ്ടും വില്ലനായിരുന്നു. മാര്‍ച്ച് രണ്ടിനാണ് അവസാനമായി നെയ്മര്‍ സാന്റോസിനായി കളിച്ചത്. മാര്‍ച്ച് 21ന് കൊളംബിയയും, 25ന് അര്‍ജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീന – ബ്രസീല്‍ വമ്പന്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ പരിക്ക് വീണ്ടും വില്ലനായി.
ഒന്നര വര്‍ഷത്തോളമായി നെയ്മര്‍ ദേശീയ ടീമിന് പുറത്താണ്. അല്‍ ഹിലാലില്‍ നിന്ന് സാന്റോസ് ക്ലബിലെത്തിയ നെയ്മര്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരുന്നത്. 2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരത്തിന് നീണ്ടകാലം ഫുട്ബോളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, റോഡ്രിഗോ തുടങ്ങിയ പ്രധാന താരങ്ങള്‍ ബ്രസീല്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ആന്റണിക്ക് ടീമില്‍ ഇടം നേടാനായില്ല. എന്‍ഡ്രിക്ക് ആദ്യ പ്രഖ്യാപിച്ച ടീമിലും ഉണ്ടായിരുന്നില്ല.
2023ല്‍ 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറില്‍ പി എസ് ജിയില്‍ നിന്ന് അല്‍ ഹിലാലിലെത്തിയ നെയ്മര്‍ക്ക് പരിക്കുമൂലം ടീമിനായി വളരെ കുറച്ചു മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടി. കാല്‍മുട്ടിലെ ലിഗ്മെന്റിനേറ്റ പരിക്കുമൂലം ആദ്യ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ നെയ്മര്‍ കഴിഞ്ഞ ഒക്ടോബറില്‍ കളിക്കളത്തില്‍ തിരിച്ചെത്തിയെങ്കിലും പേശികള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്നീടുള്ള മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടിവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]