
തനിക്കെതിരെ സംവിധായകന് ദീപു കരുണാകരന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അനശ്വര രാജന്. സാമൂഹിക മാധ്യമങ്ങളിലിട്ട പോസ്റ്റിലൂടെയാണ് താരത്തിന്റെ വിശദീകരണം. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്ന വ്ളോഗര്‍മാര്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണെന്നും താരം പറഞ്ഞു.
ഇന്ദ്രജിത്തിനെ നായകനാക്കി ദീപു കരുണാകരന് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ചിത്രത്തെ അനശ്വര ഇന്‍സ്റ്റഗ്രാം വഴി പ്രൊമോട്ട് ചെയ്തില്ല എന്നതായിരുന്നു ദീപു അനശ്വരയ്ക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണം.
ഇരവാദം പറയാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ അനശ്വര അമ്മ അസോസിയേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ദീപു ഉന്നയിച്ചാല്‍ ഔദ്യോഗികമായ തന്നെ നേരിടാനാണ് തന്റെ തീരുമാനമെന്നും അനശ്വര വ്യക്തമാക്കി. മാതൃഭൂമി ന്യൂസില്‍ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന തന്റെ അഭിമുഖത്തിന്റേയും ഇന്‍സ്റ്റഗ്രാമില്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറിന്റെ പ്രൊമോഷന് നടത്തിയതിന്റേയും സ്ക്രീന്‍ഷോട്ടുകളും അനശ്വര പങ്കുവെച്ചു.
അനശ്വരയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍
തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നതിനാലാണ് ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകന് ശ്രീ ദീപു കരുണാകരന് പല മാധ്യമങ്ങളിലും ‘ഞാന്‍ പ്രൊമോഷനു സഹകരിക്കില്ല’ എന്ന് ഇന്റര്‍വ്യൂകള്‍ നല്കി എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍ എന്ന ചിത്രം 2024 ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍ ചെയ്തതാണ്.
ആദ്യം തന്നെ,’കൃത്യമായി കാശെണ്ണി പറഞ്ഞു ചോദിച്ചു വാങ്ങിയിട്ടാണ് പലപ്പോഴും ഞാന്‍ ഷൂട്ട്നു പോലും വന്നിട്ടുള്ളത്’എന്ന് അദ്ദേഹത്തിന്റെ പരാമര്‍ശത്തെ സിനിമയുടെ ഷൂട്ട് സമയത്ത് payment issue വന്നപ്പോള്‍ ‘പ്രൊഡ്യൂസര്‍ payment account ലേക്ക് ഇടാതെ റൂമില്‍ നിന്നും ഇറങ്ങേണ്ട’ എന്ന് ശ്രീ ദീപു പറഞ്ഞപ്പോഴും ഷൂട്ട് നിര്‍ത്തിവെക്കേണ്ട ഒരു അവസ്ഥയിലും ‘ഷൂട്ട് തീരട്ടെ’എന്ന് പറഞ്ഞു മുന്‍കൈ എടുത്ത് ഇറങ്ങിയ എന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്റെ ‘കാശെണ്ണികൊടുത്തിട്ടാണ്’ എന്ന അത്രയും മോശമായ പരാമര്‍ശം അദ്ദേഹത്തെ പോലെ സിനിമ തൊഴിലാക്കിയ എന്നെ professionally എന്നതിനപ്പുറം emotionally ഏറെ വിഷമിപ്പിച്ചു.
Character പോസ്റ്റര്‍, trailer എന്നിവ ഞാന്‍ എന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.ഒഫീഷ്യല്‍ ഫേസ്ബുക് പേജിലും എല്ലാ പോസ്റ്റുകളും share ചെയ്തിരുന്നു, എന്നാല്‍ എന്റെ official ഫേസ്ബുക് പേജിനെ ഫാന്‍സ് handle ചെയ്യുന്ന ഏതോ ഒരു പേജ് എന്ന തെറ്റായ ധാരണ പടര്‍ത്തുകയും,
പടത്തിലെ പ്രധാന അഭിനേതാവും, സംവിധായകനും ‘കാല് പിടിച്ചു പറഞ്ഞിട്ട് പോലും ഞാന്‍ പ്രൊമോഷന് വരാന്‍ തയ്യാറായില്ല’ എന്ന് അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ റിലീസ് തിയതിക്ക് തൊട്ട് മുന്‍പേ സിനിമയുടെ ഭാഗമായി ഞാന്‍ ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനില്‍ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷന് ഇന്റര്‍വ്യൂ എന്റേത് മാത്രമാണ്. ശേഷം ടീമിന്റെ ഭാഗത്തു നിന്ന് ഒരുതരത്തിലും updates ഞങ്ങള്‍ക്ക് വന്നിട്ടില്ല. റിലീസിനു 2 ദിവസം മുന്‍പ് ഞങ്ങള്‍ അവരെ contact ചെയ്തപ്പോള്‍ റിലീസ് മാറ്റി വച്ചു എന്നും, ചില പ്രശ്നങ്ങള്‍ പരിഹരിക്കാതെ റിലീസ് ഉണ്ടാവില്ല എന്നും അറിയിച്ചു. അതും അങ്ങോട്ട് വിളിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞത്.
അതിനു ശേഷം ഒരിക്കല്‍ പോലും ഈ ചിത്രം റിലീസ് ആകാന്‍ പോകുന്നു എന്ന് ഔദ്യോഗികമായ സ്ഥിരീകരണമോ എന്നെ അറിയിക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പൊടുന്നനെ ചാനലുകളില്‍ പ്രത്യക്ഷപെട്ട് എന്നെയും, എന്റെ അമ്മ, manager തുടങ്ങിയവരെ ആക്ഷേപിക്കുന്ന statements ആണ് ശ്രീ. ദീപു പറയുന്നത്. എന്ന് റിലീസ് ആണെന്ന്, ഇന്ന് പോലും എനിക്ക് അറിവില്ലാത്ത ഒരു ചിത്രത്തിന്റെ പ്രൊമോഷനെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങള്‍ ഉന്നയിക്കുന്ന സംവിധായകന്, ഇതേ സിനിമക്ക് വേണ്ടി യാതൊരു വിധ promotion & ഇന്റ്റര്‍വ്യൂ കൊടുക്കാതെ ഈ അവസരത്തില്‍ എന്റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശത്തോടെ തന്നെ കൊടുത്തതാണ് ഈ നെഗറ്റീവ് statements എന്ന് ഞാന്‍ വിശ്വസിക്കുന്നു. Reporter ചാനലില്‍ ശ്രീ. ദീപു കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയ ചില അഭിനേതാക്കള്‍ ഉണ്ടായിട്ടുണ്ട് എന്നും, എന്നാല്‍ ആ സംഭവങ്ങളും, പേരുകളും ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല എന്നും, അത് സിനിമയെയും, വ്യക്തിപരമായും ഗുണം ചെയ്യില്ല, എന്നും പറഞ്ഞിരുന്നു, അങ്ങനെയിരിക്കെ എന്റെ പേര് മാത്രം വലിച്ചിഴക്കുന്നത് വഴി, വ്യക്തിപരമായും, സിനിമയെയും ഗുണം ചെയ്യും എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?
അതോടൊപ്പം, അദേഹത്തിന്റെ ഷൂട്ട് സമയത്ത് payment കിട്ടാതെ ക്യാരവനില്‍ നിന്നും പുറത്തിറങ്ങാത്ത, കൃത്യസമയത്ത് ഷൂട്ടിനു എത്തി സഹകരിക്കാത്ത ദുരനുഭവങ്ങള്‍ മറ്റ് അഭിനേതാക്കളില്‍ നിന്നും, നടന്മാരില് നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പരാമര്‍ശിച്ചിട്ടുണ്ട് . എന്നാല്‍ അവരുടെ പേരുകള്‍ ഒഴിവാക്കി കേവലം ഇന്‍സ്റ്റഗ്രാമില്‍ മ്യൂസിക് പോസ്റ്റര്‍ ഷെയര്‍ ചെയ്തില്ല എന്ന് വിമര്‍ശിച്ച്, എന്റെ പേര് മാത്രം പരസ്യമായി പറയുകയും, മേല്‍പ്പറഞ്ഞ അഭിനേതാക്കളുടെ പേരുകള്‍ പറയാതെ താരതമ്യേന പുതുമുഖവും പെണ്‍കുട്ടിയുമായ എന്റെ പേര് പറഞ്ഞതിലൂടെ ഞാന്‍ പ്രതികരിക്കില്ല എന്ന മനോഭാവമാവാം. ഒരു സ്ത്രീ എന്ന victim card ഉപയോഗിക്കാന്‍ ഞാന്‍ ഇവിടെ താല്പര്യപെടുന്നില്ല. ഞാന്‍ അംഗമായ അമ്മ അസോസിയേഷനില്‍ പരാതിക്കത്ത് ഇതിനകം നല്‍കിയിട്ടുണ്ട്. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി, എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ശ്രീ ദീപു ഉന്നയിച്ചാല്‍ ഔദ്യോഗികമായ തന്നെ ഈ വിഷയത്തെ നേരിടാനാണ് എന്റെ തീരുമാനം. ഒപ്പം ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യവാസ്ഥ അറിയാതെ അടിസ്ഥാന രഹിതമായ അഭിപ്രായങ്ങള്‍ ഉന്നയിച്ച് എന്നെ അപകീര്‍ത്തി പെടുത്തി വാര്‍ത്തകള്‍ പുറത്തുവിടുന്ന യൂട്യൂബ് ചാനല്‍, vloggers എന്നിവര്‍ക്കെതിരെ നിയമപരമായ നീങ്ങുകയാണ്.
എനിക്ക് ചെയ്തു തീര്‍ക്കേണ്ടതായ മറ്റുള്ള കമ്മിറ്റ്മെന്റ്സ് ഇരിക്കെ,മുന്‍കൂട്ടി അറിയിച്ചാല്‍ ഇപ്പോഴും ആ സിനിമയുടെ പ്രൊമോഷനു എത്താന്‍ ഞാന്‍ തയ്യാറാണ്. ഈ വര്‍ഷം ഇറങ്ങിയ എന്റെ മൂന്നു സിനിമകളുടെ പ്രൊമോഷനുകളുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസങ്ങളായി മറ്റു കമ്മിറ്റ്മെന്റുകള്‍ മാറ്റിവെച്ചു പ്രൊമോഷനു പങ്കെടുത്തിരുന്ന വ്യക്തി എന്ന നിലയില്‍, ഞാന്‍ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായിട്ടുള്ള പ്രൊമോഷനു പങ്കെടുക്കുന്നത് ആ സിനിമയുമായുള്ള എന്റെ കരാറിലുപരി അത് എന്റെ ഉത്തരവാദിത്തം ആണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് ഞാന്‍. നന്ദി.
-അനശ്വര രാജന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]