
കൊല്ലം: ആത്മഹത്യയിൽ നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കിടപ്രം വടക്ക് ലക്ഷം വീട് സ്വദേശി അമ്പാടി (20) ആണ് പിടിയിലായത്. ചെമ്മീൻ കർഷകത്തൊഴിലാളിയായ സുരേഷ് (42) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ റെയിൽവേ പാളത്തിൽ കിടന്ന് ആത്മഹത്യാഭീഷണി മുഴക്കിയ അമ്പാടിയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ചതായിരുന്നു സുരേഷ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
പ്രതിയുടെ വീടിന് സമീപത്ത് വച്ചാണ് സുരേഷിന് വെട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകുന്നേരം പടിഞ്ഞാറേ കല്ലട കല്ലുംമൂട്ടിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പ്രശ്നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാർ ഓടിച്ചു വിട്ടിരുന്നു. തുടർന്ന് മദ്യലഹരിയിൽ സമീപത്തെ റെയിൽവേ പാളത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഇയാളെ അനുനയിപ്പിച്ച് നാട്ടുകാർ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, പ്രതിയെ വീട്ടിലെത്തിച്ചശേഷം മടങ്ങിയിരുന്നു. വീടിനുളളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങി വന്ന് സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.
സംഭവമറിഞ്ഞ നാട്ടുകാർ സുരേഷിനെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാസ്താംകോട്ട ഡിവൈ എസ് പി, കിഴക്കേ കല്ലട എസ് എച്ച് ഒ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛൻ. മണിയമ്മ അമ്മയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]