
കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് പല വഴികളുണ്ട്. പേരുകേട്ട സ്കൂളില്‍ അവരെ പഠിപ്പിക്കും. കളികളിലും കലകളിലും പങ്കാളികളാക്കും. മികച്ച പരിശീലകരെയും ട്യൂഷന് ക്ലാസുകളും അവര്‍ക്കായി ഒരുക്കി നല്‍കും. എല്ലാ ഭൗതിക സാഹചര്യങ്ങളുണ്ടായിട്ടും പക്ഷേ നിങ്ങളുടെ കുട്ടികള്‍ നിര്‍ണായക ഘട്ടങ്ങളില്‍ തളര്‍ന്നു പോകുന്നതെന്തേ എന്ന് ചിന്തിച്ചിട്ടുണ്ടോ?. ഒരു കുറവും വരുത്താതെ മക്കളെ വളര്‍ത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ വരുത്തുന്ന ചില അബന്ധങ്ങളാണ് ഇതിന് കാരണം. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് സ്വയം അഭിമാനിച്ച് മാറി നിന്നാല്‍ പോര,നിങ്ങള്‍ എത്ര സമയം നിങ്ങളുടെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നു എന്നതാണ് പ്രധാനം.
ഒപ്പം പഠിക്കാനുള്ള സമയം, കളിക്കാനുള്ള സമയം, ടിവി കാണാനുള്ള സമയം എന്നിങ്ങനെ സമയത്തെ വിഭജിച്ച് ക്രമീകരിച്ച് പരിശീലനം നല്‍കുക.ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കുക.പ്രായത്തിനൊത്തുള്ള ഉത്തരവാദിത്വങ്ങള്‍ മക്കളെ തന്നെ ഏല്പിക്കുക. പുസ്തകങ്ങള്‍ ടൈംടേബിള്‍ അനുസരിച്ച് അടുക്കി വെയ്ക്കുക, റൂം വൃത്തിയായി സൂക്ഷിക്കുക, ബെഡ് വൃത്തിയാക്കുക, ചെടി നനയ്ക്കുക തുടങ്ങിയ ജോലികള്‍ കുട്ടികളുടെ ചുമതലയാക്കി മാറ്റുക. മുതിര്‍ന്ന കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനൊത്ത മറ്റു ജോലികളും നല്‍കുക. പതിയെ പതിയെ അവരില്‍ ചുമതലാബോധം ഉടലെടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും സന്തുലിതാവസ്ഥകുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍ പട്ടാളച്ചിട്ടയും അമിത ലാളനയും ഒരുപോലെ അപകടകരമാണ്. സ്നേഹവും ശാസനയും സമന്വയിപ്പിച്ച പാരന്റിംഗ് രീതിയാണ് ഫലപ്രദം. അച്ചടക്കം പഠിപ്പിക്കാനായി സ്നേഹം കുട്ടികള്‍ക്ക് നിഷേധിക്കുന്നതും അമിത സ്നേഹവും ലാളനയും നല്കി ജീവിതത്തിനാവശ്യമായ അച്ചടക്കശീലങ്ങള് അവരെ പരിശീലിപ്പിക്കാതിരിക്കുന്നതും ദോഷകരമാണ്. സ്നേഹവും ശാസനയും ശരിയായ ആനുപാതത്തില്‍ ക്രമീകരിക്കാനും കുഞ്ഞുങ്ങളിലേക്ക് പകരാനും മാതാപിതാക്കള്‍ പരിശീലിക്കേണ്ടതുണ്ട്.പഠനത്തിലെ മികവിനോടൊപ്പം തന്നെ കുട്ടി പക്വതയോടെ കാര്യങ്ങളെ കാണണമെന്നും സമൂഹത്തോട് മാന്യമായി ഇടപെടണമെന്നും രക്ഷിതാക്കള്‍ ആഗ്രഹിക്കണം. കുട്ടിയുടെ സ്വഭാവത്തിനും പ്രായത്തിനും അനുസരിച്ച് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കണം.കടലോളം സ്നേഹമുള്ള മാതാപിതാക്കളാണ് നിങ്ങളെങ്കിലും അവര്‍ക്കൊപ്പം സമയം ചെലവിടാന്‍ നിങ്ങള്‍ക്ക് പറ്റാതെ വരുമ്പോള്‍ ആ സ്നേഹം കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെയാകും. മക്കള്‍ക്കായി നിങ്ങള്‍ ഒരുക്കി നല്കുന്ന സൗകര്യങ്ങളേക്കാള്‍ അവര്‍ കൊതിക്കുന്നത് നിങ്ങളുടെ സാമീപ്യമാവും. നിങ്ങളുടെ പണത്തേക്കാള്‍ അവര്‍ നിങ്ങളെ സ്നേഹിക്കണമെങ്കില് അവര്‍ക്കൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തണം. നിങ്ങളുടെ സാമീപ്യവും നിര്‍ദേശങ്ങളും അവരെ കൂടുതല്‍ ഫലപ്രദമായി ലക്ഷ്യത്തിലേക്ക് അടുപ്പിക്കും.പരാജയം അന്തിമമല്ലെന്ന് പഠിപ്പിക്കുകപരാജയവും വിജയം പോലെ തന്നെ ജീവിതത്തിന്റെ ഭാഗമാണെന്ന് കുട്ടികളെ പഠിപ്പിക്കുക. വിജയത്തെ അഭിനന്ദിക്കുന്നത് പോലെ തന്നെ പരാജയത്തെ ധീരതയോടെ നേരിടാന്‍ കുരുന്നുകളെ സജ്ജരാക്കുക.. ഒരിക്കലും തോല്ക്കാത്തവന് ഒന്നും ചെയ്യാത്തവനാണെന്ന് അവര്‍ പഠിക്കട്ടെ.
മക്കള്‍ക്ക് വേണ്ടി എത്ര സമയം നീക്കിവയ്ക്കാറുണ്ട് ?
നിങ്ങള്‍ മക്കള്‍ക്കുവേണ്ടി ഒരു ദിവസം എത്ര സമയം നീക്കിവയ്ക്കാറുണ്ട്. എല്ലാ രക്ഷിതാക്കളും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. കരയുന്ന മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുത്ത ശാന്തരാക്കുന്ന പുതിയ കാലത്തിന്റെ പ്രവണത മാതാപിതാക്കളും മക്കളും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തെറ്റായ സൂചനകളുടെ തുടക്കമായാണ് കണക്കാക്കുന്നത്. കുടുംബ ബന്ധങ്ങളിലെ ദൃഢതയില്ലായ്മ കുട്ടികളെ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുണ്ട് എന്ന് രക്ഷിതാക്കള്‍ കൃത്യമായി അറിയേണ്ടതായിട്ടുണ്ട്. പണ്ടൊക്കെ സന്ധ്യമയങ്ങിയാല്‍ ഒന്നിച്ചിരുന്ന് നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞിരുന്ന കുടുംബാംഗങ്ങള്‍ ഇന്ന് മൊബൈലുമായി വീടിന്റെ ഓരോ മൂലയിലായി ഒതുങ്ങികൂടുകയാണ്. മൊബൈല്‍ ഫോണിന്റെ ഉപയോഗം നമ്മുടെ ജീവിത സാഹചര്യങ്ങളെ അനുകൂലമായ രീതിയില്‍ മാറ്റിയെടുത്തിട്ടുണ്ട് എന്ന് പറയുന്നതിനൊപ്പം അതിന്റെ ദൂഷ്യഫലങ്ങളും നമ്മള് അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. തുടര്‍ച്ചയായി ഒരു മണിക്കൂറിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കന്നവര്‍ മൊബൈല്‍ ഫോണിന് അഡിക്ടാണ് എന്ന പുതിയ നിഗമനത്തിലാണ് മനശാസ്ത്രജ്ഞര്‍.
കേരള പൊലീസിന്റെ പുതിയ കണക്കുപ്രകാരം കേരളത്തില്‍ ഒരുവര്‍ഷം 300ലധികം കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതായി പറയപ്പെടുന്നു. കുട്ടികളില്‍ ഉണ്ടാകുന്ന ചില നിസ്സഹായ അവസ്ഥയില്നിന്നോ തെറ്റായ ചിന്തകളില്‍നിന്നോ രക്ഷപ്പെടാനായാണ് അവര്‍ ആത്മഹത്യ എന്ന മാര്‍ഗം സ്വീകരിക്കുന്നത്.
വിഷാദം, ലഹരിവസ്തുക്കളുടെ ഉപയോഗം, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനാവാത്ത അവസ്ഥ, മാതാപിതാക്കളുടെ പ്രതീക്ഷകളും കുട്ടികള്‍ക്ക് അതിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല എന്ന ചിന്തകളും അപകര്‍ഷബോധവും മാതാപിതാക്കളില്‍നിന്നുള്ള ചെറിയ ശകാരങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, മദ്യപാനപ്രശ്നങ്ങള്‍, മാതാപിതാക്കളുടെ കരുതലും പരിഗണനയും ലഭിക്കാത്ത സാഹചര്യത്തില്‍ വളരുന്ന കുട്ടികള്‍, നിസ്സാരകാര്യങ്ങളില്‍ ക്രൂര ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുക, അമിതസ്വാതന്ത്ര്യം അനുഭവിക്കുന്ന കുട്ടികള്‍, സാമൂഹികസമ്പര്‍ക്കം പുലര്‍ത്താത്ത കുട്ടികള്‍, ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും അമിത ഉപയോഗം, ചൂഷണങ്ങള്‍ നേരിടേണ്ടിവന്ന കുട്ടികള്‍ തുടങ്ങിയ കാരണങ്ങളാല്‍ ആത്മഹത്യപ്രവണത ഉണ്ടാവാറുണ്ട്. ഇത്തരം കാര്യങ്ങളെ ഇല്ലാതാക്കാന്‍ കുടുംബ ബന്ധങ്ങളിലെ ആത്മാര്‍ഥ ഇടപെടല്‍ കൊണ്ട് സാധിക്കാവുന്നതാണ്. അച്ഛനമ്മമാര്‍ എന്നും നമ്മള്‍ക്കൊപ്പമുണ്ട് എന്ന് കുട്ടികള്‍ക്ക് ബോധ്യമുണ്ടാകണം. എല്ലാം തുറന്നു സംസാരിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അങ്ങനെ കുട്ടികള്‍ക്കായി ഒരു ദിവസം അല്പസമയം നീക്കി വയ്ക്കാന്‍ രക്ഷിതാക്കള്‍ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഫോണ്‍ ഉപയോഗം നിയന്ത്രിക്കണം
കോവിഡ് കാലത്താണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായത്. അതോടെ കുട്ടികളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ നിത്യ ഉപയോഗവസ്തുവുമായി. എന്നാല്‍ പഠനത്തിനുമപ്പുറം ഗെയിമുകളിലേക്കും അശ്ലീല സൈറ്റുകളിലേക്കും സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിലേക്കുമാണ് ഇതോടെ കുട്ടികള്‍ എത്തിതുടങ്ങിയത്. ചില സാഹചര്യങ്ങളില്‍ ബ്ലൂവെയ്ല്‍ പോലുള്ള ഗെയിമുകള്‍ ഉപയോഗിച്ച് നിരവധി കുട്ടികളുടെ ജീവന് നഷ്ടമായിട്ടുണ്ട്. സ്വഭാവമാറ്റം, സര്‍ഗശേഷികള്‍ കുറയുക, ഉറക്കക്കുറവ്, സമൂഹത്തില്‍ ഇടപെടാനും പഠനത്തോടും ഭക്ഷണത്തോടും വിരക്തി തുടങ്ങിയവ ഫോണ്‍ അഡിക്ടുകളായ കുട്ടികളുടെ ലക്ഷണങ്ങളാണ്. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചുള്ള ഫോണ്‍ ഉപയോഗത്തിലായി സത്യത്തില്‍ കുട്ടികളുടെ ശ്രദ്ധ. എന്നാല്‍ ഇതൊക്കെ അനേ്വഷിക്കാനും തിരുത്താനും മാതാപിതാക്കളും സമയം കണ്ടെത്തുന്നുമില്ല. ഫോണ്‍ ഉപയോഗം നിയന്ത്രിക്കുക, കുട്ടികളുടെ പ്രവൃത്തികള്‍ ശ്രദ്ധിക്കുക, ആരോടെല്ലാമാണ് ബന്ധപ്പെടുന്നതെന്ന് മനസ്സിലാക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാവുന്നതാണ്.
കുട്ടികളുമായുള്ള ആത്മബന്ധം വളര്‍ത്തണം
കുട്ടികളുമായി ദിവസവും അരമണിക്കൂറെങ്കിലും ഗുണപ്രദമായി സമയം ചെലവഴിക്കുകയും അതൊരു ശീലമാക്കുകയും ചെയ്യേണ്ട സമയമാണ് ക്വാളിറ്റി ടൈം. ഈ സമയങ്ങളില്‍ പൂര്‍ണമായും അവരുമായി സമയം പങ്കിട്ടാല്‍ കുട്ടികളുമായുള്ള ആത്മബന്ധം വളര്‍ത്താന്‍ സാധിക്കും. അവരുമായി വിനോദങ്ങളില്‍ ഏര്‍പ്പെടുക, യാത്ര ചെയ്യുക, സര്‍ഗശേഷികള്‍ പ്രോത്സാഹിപ്പിക്കുക, ദൈനംദിന കാര്യങ്ങള്‍ പങ്കിടുക എന്നിവയിലൂടെ അവരെ അടുത്തറിയാന്‍ സാധിക്കും. അവരെ വഴക്കുപറയാനോ കുറ്റപ്പെടുത്താനോ തിരുത്താനോ ഈ സമയം വിനിയോഗിക്കാതിരിക്കുക.
നോ പറയാനും രക്ഷിതാക്കള്‍ പഠിക്കണം
കുട്ടികളിലെ അമിത വാശി മറ്റൊരു പ്രധാന പ്രശ്നമാണ്. കുട്ടികള്‍ക്ക് അമിതസ്വാതന്ത്രം കൊടുക്കുന്ന രക്ഷിതാക്കളാണ് മിക്കപ്പോഴും കുട്ടികളുടെ അമിതവാശിയും കാണേണ്ടി വരിക. കുടിക്കള്ക്ക് അമിത സ്വാതന്ത്രം കൊടുക്കാതിരിക്കുകയും അമിത വാശി പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ആവശ്യപ്പെടുന്നത് അര്‍ഹിക്കുന്നതല്ലെങ്കില്‍ കുട്ടികളെ പിന്തിരിപ്പിക്കാന് ശ്രമിക്കുക. പൂര്‍ണസ്വാതന്ത്ര്യം നല്കുന്ന മാതാപിതാക്കള്‍ ചെറിയ കാര്യങ്ങള്‍ സാധിച്ചുകൊടുത്തില്ലെങ്കില്‍ അവരില്‍ വാശി വര്‍ധിക്കും. ഇതുമൂലം അമിത ദേഷ്യവും എന്തും ചെയ്യാവുന്ന അവസ്ഥയിലേക്കും കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഭാവിയില്‍ അത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടാം. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും യെസ് പറയാതെ ചില കാര്യങ്ങളിലെങ്കിലും നോ പറയാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
അവരെ കേള്‍ക്കാന്‍ തയാറാകണം
കുട്ടികളോട് ഉള്ളുതുറന്ന് സംസാരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണെങ്കില്‍ അവരുടെ സ്കൂളിലെ കഥകള്‍ കേള്‍ക്കാനും നാട്ടുവര്‍ത്തമാനം പറയാനും സമയം കണ്ടെത്തണം. അവരെ കേള്‍ക്കണം എന്നതാണ് പ്രധാനം. എപ്പോഴും ഉപദേശങ്ങളും നിര്‍ദേശങ്ങളും കൊണ്ട് അവരെ ശല്യപ്പെടുത്തരുത്. കുട്ടികളുമായി നല്ല ബന്ധം സൃഷ്ടിക്കുക. അവരുടെ തെറ്റുകള്‍ തുറന്നുപറയാനുള്ള അവസരം നല്‍കുകയും തുറന്ന് സംസാരിക്കുമ്പോള്‍ അവര്‍ക്ക് കഠിനശിക്ഷ നല്‍കാതെ ശരിയായ നിര്‍ദേശങ്ങളും തിരുത്തലുകളും നല്കാന് ശ്രദ്ധിക്കുക.
ഇടപടലുകളില് മാറ്റം വരുത്തുക
കുട്ടികളുടെ വളര്‍ച്ചയനുസരിച്ച് മാതാപിതാക്കള്‍ അവരോടുള്ള ഇടപടലുകളിലും മാറ്റം വരുത്തേണ്ടതുണ്ട്. തീരെ ചെറിയ കുട്ടികളോട് പെരുമാറുന്നതുപോലെ ഒരു കൗമാരക്കാരനോട് പെരുമാറാതിരിക്കുക. പ്രായം അനുസരിച്ച് അവരോടുള്ള പെരുമാറ്റത്തില്‍ അല്ലെങ്കില്‍ ഇടപെടലുകളില്‍ വ്യത്യാസം വരുത്തിയില്ലെങ്കില്‍ ഭാവിയില്‍ അവരുമായി അഭിപ്രായവൈരുധ്യത്തിന് സാധ്യതയേറെയാണ്. ബാല്യകാല അനുഭവങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വളര്‍ച്ചയെ ഒരുപാട് സ്വാധീനിക്കും.
കൗമാരക്കാരില്‍ വിഷാദരോഗവും ആത്മഹത്യാ പ്രവണതയും
ഇന്ത്യയില്‍ 13നും 15നും ഇടയില്‍ പ്രായമുള്ള നാലില്‍ ഒരാള്‍ക്ക് വിഷാദരോ?ഗം ഉണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നത്. കൗമാരക്കാരില്‍ മരണം സംഭവിക്കാനുള്ള രണ്ടാമത്തെ വലിയ കാരണം ആത്മഹത്യയാണ്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2015ലെ കണക്കുകള്‍ പറയുന്നത്.
കൗമാരക്കാരില്‍ വിഷാദരോഗത്തിനുള്ള കാരണങ്ങള്‍…
എന്തുകൊണ്ടാണ് വിഷാദരോഗം കൂടിവരുന്നത്?
ഇന്ന് ലോകമാകമാനം എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നു എന്നാണ് കണക്ക്. സോഷ്യല്‍ മീഡിയയും മറ്റു സാമൂഹിക കൂട്ടായ്മകളും എല്ലാം ഇന്ന് വളരെ ഊര്‍ജ്ജിതമാണെങ്കിലും നല്ല സൗഹൃദങ്ങളുടെ അഭാവം നാം അനുഭവിക്കുന്നു എന്നതാണ് വാസ്തവം. ഒരു പ്രശ്നം വരുമ്പോള്‍ അത് പങ്കുവയ്ക്കാനോ ആശ്വാസം പകരാനോ നമുക്കാരും ഇല്ല. കൗമാരക്കാരുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.
സോഷ്യല്‍ മീഡിയയുടെ ഉപയോഗംതന്നെ ചില കൗമാരക്കാരില്‍ വിഷാദത്തിന് കാരണമാകുന്നു. സഹപാഠികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണുമ്പോള്‍ പലരില്‍ അപകര്‍ഷധാബോധം ഉണ്ടാകുന്നു. അവരേപ്പോലെ തനിക്ക് ജീവിതത്തില്‍ വിജയങ്ങള്‍ നേടാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത അവരെ വിഷാദത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു.
സോഷ്യല്‍ മീഡിയയില്‍ കാണുന്ന ജീവിതവും യഥാര്‍ത്ഥ ജീവിതവുംതമ്മില്‍ വലിയ അന്തരം ഉണ്ട് എന്നതാണ് സത്യം. ഇത്പ ലപ്പോഴും പലരും ചിന്തിക്കുന്നില്ല. വളരെ നിസ്സാരം എന്ന് തോന്നാവുന്ന കാരണങ്ങള്‍ക്കാണ് പലപ്പോഴും കൗമാരക്കാര്‍ ആത്മഹത്യയ്ക്ക് തുനിയുന്നത്. ഇതില്‍ മൊബൈല്‍ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ വൈകുന്നതും, ആഗ്രഹങ്ങള്‍ നൊടിയിടയില്‍ സാധിക്കാതെ പോകുന്നതും ഒക്കെ പെടും. ഇവയെല്ലാം എടുത്തുചാടി ആത്മഹത്യയ്ക്ക് തുനിയുന്ന കൗമാരക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങള്‍ ആണ്. മിക്ക കൗമാരക്കാരും സെല്‍ഫോണ്‍/ ഇന്റര്‍നെറ്റ് അടിമത്വം ഉള്ളവരാണ്.
മദ്യം/ മയക്കുമരുന്ന് ഉപയോഗം
കൗമാരക്കാരുടെ ഇടയിലെ മദ്യം/മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടുതലാണെന്നാണ് കണക്കുകള്‍ പറയുന്നത്. സുഹൃത്തുക്കള്‍ ചെലുത്തുന്ന സമ്മര്‍ദം, കൗമാരത്തിന്റെ അപക്വത, മാതാപിതാക്കളുടെ ഉത്തരവാദിത്വമില്ലായ്മ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍.കൗതുകത്തിന് ആദ്യം തുടങ്ങുന്ന ഇത്തരം പ്രവൃത്തികള്‍ സവാധാനം അവരുടെ ജീവനെ കാര്‍ന്നുതിന്നുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പഞ്ചാബില്‍ 75% യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസ്സരിച്ച് 2015ല്‍ 53ഉം, 2016ല്‍ 34ഉം18 വയസ്സില്‍ താഴെയുള്ള കൗമാരക്കാരാണ് അമിത മയക്കുമരുന്ന് ഉപയോഗം മൂലം മരണപ്പെട്ടത്.
അശ്ലീലചിത്രങ്ങളോടുള്ള അടിമത്വം
അശ്ലീലചിത്രങ്ങള്‍ക്ക് അടിമകളായവരില്‍ സ്ത്രീകളോടുള്ള മനോഭാവം മോശമായിരിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എത്ര നിരോധനം ഏര്‍പ്പെടുത്തിയാലും അശ്ലീല ചിത്രങ്ങളുടെ വ്യാപനം തടയുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. സൈറ്റുകള്‍ ബ്ലോക്ക് ചെയ്താലും വാട്സാപ്പ് വഴിയും മറ്റും കൗമാരക്കാര്‍ക്ക് ഇതു എളുപ്പത്തില്‍ ലഭ്യമാകും. ഇതുമൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വരികയും പെണ്‍കുട്ടികളുമായി നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുകളും ചെയ്യും.
ചെറിയ പ്രായത്തില്‍തന്നെ ഇന്ന് കുട്ടികള്‍ക്ക് ലൈംഗികതയെപ്പറ്റി അറിവ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും തെറ്റായ അറിവുകളാണ് എന്നതാണ് സത്യം. അശ്ലീലചിത്രങ്ങള്‍ ചെറിയ പ്രായത്തില്‍തന്നെ ലഭ്യമാകുന്നത് കൗമാരത്തില്‍തന്നെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ കാരണമായേക്കാം.
സൈബര്‍ ആക്രമണങ്ങള്‍
80 ശതമാനത്തിലേറെ കൗമാരക്കാര്‍ മൊബൈല്‍ഫോണുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഇന്ത്യയില്‍ ഉള്ള കുട്ടികളാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന മൂന്നിലൊന്നു കൗമാരക്കാരും സൈബര്‍ ആക്രമണങ്ങളുടെ ഇരകളാണ്. ഭീഷണിപ്പെടുത്തുന്ന മെസേജുകള്‍, അനുവാദം കൂടാതെ തങ്ങളുടെ വ്യക്തിപരമായ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുക, വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ കിംവദന്തി പരത്തുക, ഫോട്ടോ പോസ്റ്റ് ചെയ്യുക എന്നിവയാണ് അക്രമം നടത്തുന്നവര്‍ സ്വീകരിക്കുന്ന മാര്‍ണ്മങ്ങള്‍.
ഈറ്റിംഗ് ഡിസോര്‍ഡര്‍…
കൗമാരകാലം സൗന്ദര്യത്തെക്കുറിച്ച് വലിയ ആശങ്ക നിറഞ്ഞ കാലമാണ്. അല്പം വണ്ണം കൂടുന്നതോ മുഖക്കുരു വരുന്നതോ ഒക്കെ കൗമാരക്കാരുടെ മനസ്സിനെ വിഷമിപ്പിക്കും. ശരീരഭാരം കൂടും എന്ന ഭയത്തില്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന രീതി പല കൗമാരക്കാരിലും കാണാം. കണ്ണാടിയില്‍ നോക്കുമ്പോള്‍ എത്ര മെലിഞ്ഞ ആള്‍ക്കും പൊണ്ണതടിയുണ്ടെന്ന് തോന്നല്‍, അല്പം ഭക്ഷണം കഴിച്ചാലും ശരീരഭാരം കൂടുമോ എന്ന അമിത ഉത്കണ്ഠയില്‍ ഭക്ഷണം ശര്‍ദ്ദിച്ചു കളയുക എന്നിവ ചില കൗമാരക്കാരില്‍ കണ്ടുവരുന്ന പ്രശ്നങ്ങളാണ്. ഭാരം കുറയ്ക്കാന്‍ അമിത വ്യായാമം യുവാവിന്റെ ജീവനെടുത്ത വാര്‍ത്ത അടുത്തകാലത്ത് പുറത്തു വന്നിരുന്നു.
മാതാപിതാക്കള്‍ ചെയ്യേണ്ടത്…
മാനസിക സമ്മര്‍ദം…
എല്ലാ പ്രായക്കാരിലും എന്നപോലെ കൗമാരക്കാരിലും മാനസിക സമ്മര്‍ദ്ദത്തിനുള്ള കാരണങ്ങള്‍ നിരവധിയാണ്. പഠനവും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും മാര്‍ക്ക് പ്രതീക്ഷകളും അവര്‍ക്കുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചില്ലറയല്ല. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍, ജീവിത സാഹചര്യങ്ങളില്‍ പെട്ടെന്നു വരുന്ന മാറ്റങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, പ്രകൃതി ദുരന്തങ്ങള്‍, സ്കൂളിലും വീട്ടിലും നേരിടേണ്ടി വരുന്ന കുറ്റപ്പെടുത്തലുകള്‍ എല്ലാം മാനസിക സമ്മര്‍ദ്ദത്തിന് കാരണങ്ങള്‍ ആണ്. പല കൌമാരക്കാരും മാനസിക സമ്മര്‍ദം മൂലം ഉറക്കം ഇല്ലാതെ വരിക, അമിതമായി ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ വിശപ്പില്ലാതെ ഇരിക്കുക എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.
ഫോബിയ…
യുക്തിരഹിതമായ ഭയമാണ് ഫോബിയ. മുന്‍പ് കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് കൗമാരക്കാരില്‍ പുതിയകാല ഫോബിയകള്‍ കണ്ടുവരുന്നു. ഹോളിവുഡ് സിനിമകള്‍ അമിതമായി കണ്ട് അന്യഗ്രഹജീവികളോടുള്ള ഭയമായ ഏലിയന്‍ ഫോബിയ, പ്രകൃതി ദുരന്തങ്ങള്‍ നാം അഭിമുഖീകരിക്കുന്ന ഈ കാലത്ത് കാലാവസ്ഥയില്‍ പൊടുന്നന്നെ മാറ്റങ്ങള്‍ സംഭവിക്കുമോ എന്നുള്ള ഭയം, എവിടെയും നിരീക്ഷണ ക്യാമറകളുള്ള ഇന്ന് ക്യാമറകളോ ആളുകളോ തങ്ങളേ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടോ എന്ന് ഭയക്കുന്ന സ്കോപോഫോബിയ, അണുക്കളെ ഭയക്കുന്ന മൈസോഫോബിയ, സെല്‍ഫോണ്‍ കയ്യില്‍ ഇല്ലെങ്കില്‍ എന്തോ സംഭവിക്കും എന്ന് ഭയം തോന്നുന്ന നോമോഫോബിയ ഇതെല്ലാമാണ് ഇന്ന് കൗമാരക്കാര്‍ നേരിടുന്ന ഫോബിയകളുടെ ഉദ്ദാഹരണങ്ങള്‍.
ചികിത്സയുടെ പ്രാധാന്യം
തെറ്റും ശരിയും വേര്‍തിരിക്കാനും, തീരുമാനങ്ങള്‍ എടുക്കാനും ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഒരു പ്രായമാണ് കൗമാരം. കുട്ടികള്‍ എന്തുചെയ്യുന്നു, എവിടെ പോകുന്നു, ആരോടൊപ്പം ചങ്ങാത്തം കൂടുന്നു എന്നിവയെപറ്റി മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരിക്കണം. സര്‍വഥാ അവരെ വീക്ഷിച്ച് തീരെ സ്വാതന്ത്യം അനുവദിക്കാതെ ഇരിക്കുന്ന രീതി സ്വീകരിക്കണം എന്നല്ല, മറിച്ച് ആവശ്യത്തിനു സ്വാതന്ത്യം അനുവദിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുകയാണ് വേണ്ടത്. മാതാപിതാക്കള്‍ പറയുന്നത് അവര്‍ അംഗീകരിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ കൗണ്‍സലിങ്ങ് ഗുണം ചെയ്തേക്കും.
പലപ്പോഴും പല പ്രശ്നങ്ങളും കുട്ടികളുടെ പ്രായത്തിന്റെ പ്രശ്നമായി കണ്ട് മുതിര്‍ന്നവര്‍ തള്ളിക്കളയാറുണ്ട്. എന്നാല്‍ അങ്ങനെ പ്രാധാന്യം കൊടുക്കാതെപോയ ചിലതാകും പലപ്പോഴും അവരുടെ ഭാവിയെ തകര്‍ത്തുകളയുന്ന വലിയ പ്രശ്നങ്ങളായി മാറുന്നത്. ഇത്രയും പുരോഗമിച്ചു എന്ന് നാം വിശ്വസിക്കുന്ന ഈ കാലത്തുപോലും മന:ശാസ്ത്ര ചികിത്സയോടുള്ള മനോഭാവത്തില്‍ നമുക്ക് വല്യ മാറ്റങ്ങള്‍ വന്നിട്ടില്ല എന്നതാണ് സത്യം. പ്രശ്നങ്ങള്‍ വരുമ്പോള്‍ മന:ശാസ്ത്ര സഹായം തേടുന്ന രീതി ഇന്നും നമുക്ക് അന്യമാണ്. ഇതില്‍ മാറ്റം വരേണ്ടിയിരിക്കുന്നു. തക്കതായ ചികിത്സ ഉറപ്പുവരുത്തുന്നതിലൂടെ നമ്മുടെ കൗമാരക്കാരുടെ ജീവിതത്തെ നല്ല രീതിയില്‍ വഴിത്തിരിച്ചു വിടാനുള്ള മാര്‍ഗങ്ങള്‍ മാതാപിതാക്കളും അദ്ധ്യാപകരും സ്വീകരിക്കണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]