
കൊച്ചി: ബസിന് റൂട്ട് പെർമിറ്റ് അനുവദിക്കാൻ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും, രണ്ട് ഏജന്റുമാരും വിജിലൻസ് പിടിയിൽ. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ആർ.ടി.ഒ ജെർസണിനെയും, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും എറണാകുളം വിജിലൻസ് പിടികൂടി.
ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് നടപടി. സുഹൃത്തിന്റെ ട്രാവൽസിൽ മാനേജരായിരുന്നു പരാതിക്കാരനായ യുവാവ്. സുഹൃത്തിന്റെ പേരിലുള്ള ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സിന്റെ റൂട്ട് പെർമ്മിറ്റ് ഈമാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെർമ്മിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസ്സിന് അനുവദിച്ചു നൽകുന്നതിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ആർ.ടി.ഒ ജെർസൺ ആറാം തീയതി വരെ താല്കാലിക പെർമിറ്റ് അനുവദിക്കുകയും അതിന് ശേഷം പലകാരണങ്ങൾ പറഞ്ഞ് മനപൂർവ്വം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിച്ചു.
പിന്നാലെ ഏജന്റായ രാമപടിയാർ പരാതിക്കാരനെ നേരിൽ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കയ്യിൽ 5,00 രൂപ കൈക്കൂലി നൽകണമെന്ന് ആർ.ടി.ഒ ജെർസൺ പറഞ്ഞതായി അറിയിച്ചു. ഇതോടെ പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ആർടിഒയെയും ഏജന്റുമാരെയും പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിക്ക് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിൽ വച്ചാണ് ആർ.ടി.ഒ ജെർസണിന്റെ ഏജന്റായ സജി 5,000 രൂപയും ഒരു കുപ്പി വിദേശ മദ്യവും കൈക്കൂലിയായി വാങ്ങിയത്. മറ്റൊരു ഏജന്റായ രാമപടിയാറും ഇയാൾക്കൊപ്പമുണ്ടായിരുന്നു.
ഇരുവരേയും വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. തുടർന്ന് ഏജന്റുമാരായ സജിയുടെയും രാമപടിയാറുടെയും കുറ്റസമ്മത മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ആർ.ടി.ഒ ജെർസണെയും വിജിലൻസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ആർ.ടി.ഒ ജെർസണിന്റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ നടന്ന സെർച്ചിൽ 49 കുപ്പി വിദേശ മദ്യശേഖരം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]