
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമാ ചർച്ചയ്ക്കെന്ന പേരിൽ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിലേക്ക് യുവതിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നതായാണ് വിവരം.
ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം സിദ്ദിഖ് അവിടെ വച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് നേരത്തേ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറഞ്ഞിരുന്നു. ഇതുതന്നെയാണ് കുറ്റപത്രത്തിലുമുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ നടി പീഡനം വെളിപ്പെടുത്തിയതിന് സാക്ഷികളുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവം പുറത്ത് പറയുമെന്ന് നടി പറഞ്ഞപ്പോൾ, ഒരു പ്രൊഫൈലും ഇല്ലാത്തതിനാൽ അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ദിഖിന്റെ രാജിക്ക് കാരണമായ പീഡനപരാതി ശരിയെന്ന് ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. 2016 ജനുവരി 28നായിരുന്നു പീഡനം നടന്നതെന്നാണ് പരാതി. ‘സുഖമായിട്ടിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിനെത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാൻ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലിൽ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചിരുന്നതിനും സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എട്ട് വർഷത്തിന് ശേഷമാണ് പരാതി എന്നായിരുന്നു ആരോപണം നിഷേധിക്കാൻ സിദ്ദിഖ് പ്രധാനമായും വാദിച്ചത്. യുവതി സമാന ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റുകളിലൊന്നും തന്റെ പേരില്ലെന്നും നടൻ വാദിച്ചിരുന്നു. പീഡനത്തിന് പിന്നാലെ യുവതി കൊച്ചിയിൽ ചികിത്സ തേടി. ഈ ഡോക്ടറോട് അന്നുതന്നെ യുവതി പീഡനവിവരം വെളിപ്പെടുത്തിയിരുന്നു. ഡോക്ടർ മൊഴി നൽകിയെന്നും അന്വേഷണ സംഘം വിശദീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയെടുത്ത കേസുകളിൽ ശക്തമായ തെളിവുള്ള കേസെന്ന വിശ്വാസത്തോടെയാണ് പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കിയത്. സുപ്രീം കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിനാൽ, നേരത്തേ പൊലീസിന് മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു.