
കോട്ടയം: പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോബി ജോര്‍ജ് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് പോലീസ് സേന. ചീട്ടു കളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നിലയില്‍ നിന്നും വീണ് പരിക്കുപറ്റിയാണ് ജോബി ജോര്‍ജ് മരിച്ചത്. വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോബി ജോര്‍ജ് കാല്‍വഴുതി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് വീണത്.
പോലീസുകാര്‍ ജീവന്‍പണയം വെച്ചും പ്രതിയെ പിടിക്കണമെന്ന് ഹൈക്കോടതി പറഞ്ഞ് നാലാംദിവസമാണ് കോട്ടയത്ത് കൃത്യനിര്‍വഹണത്തിനിടെ സബ് ഇന്‍സ്പെക്ടര്‍ക്ക് ജീവന് നഷ്ടമാകുന്നത്. ഡ്യൂട്ടിയ്ക്കിടെയുള്ള സംഭവങ്ങളില്‍ അപായം സംഭവിക്കുന്നതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷമുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സിക്കാനായി പോലീസ് എത്തിച്ചയാള്‍ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പോലീസ് ജീവന് കളഞ്ഞും പ്രതിയുടെ ആക്രമണത്തില്‍ നിന്നും ഡോക്ടറെ സംരക്ഷിക്കണമായിരുന്നുവെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഇത്തരം സന്ദര്‍ഭം ഒരു ഡോക്ടര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ആക്രമണം പ്രതിരോധിക്കാന്‍ പരിശീലനം ലഭിച്ചവരാണ്. ആക്രണം ഉണ്ടായപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ഹൈക്കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ കൊട്ടാരക്കര സംഭവത്തില്‍ പോലീസിനെതിരെ പ്രതിപക്ഷവും ബിജെപിയും ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പലപ്പോഴും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ പ്രതികളെ പിടിക്കാനായി പോകേണ്ട അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്നും ഇക്കാര്യം ആരും മനസിലാക്കാതെയാണ് വിമര്‍ശിക്കുന്നതെന്നുമുള്ള അഭിപ്രായം പോലീസ് സേനയില്‍ ശക്തമാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]